ഷെയർട്രേഡിങ് തട്ടിപ്പ്: പാനൂർ സ്വദേശിയായ ചാർട്ടേർഡ് അക്കൗണ്ടന്റിന് ആറുലക്ഷം നഷ്ടമായി
പാനൂര്‍:കണ്ണൂര്‍ ജില്ലയില്‍ വീണ്ടും ഓണ്‍ലൈന്‍തട്ടിപ്പ് വ്യാപകമാകുന്നു.ഷെയര്‍ ട്രേഡിങ് തട്ടിപ്പിലൂടെ പാനൂര്‍ സ്വദേശിയായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന് ആറ് ലക്ഷത്തിലധികം രൂപ നഷ്ടമായ സംഭവത്തില്‍ കണ്ണൂര്‍ സിറ്റി സൈബര്‍ പൊലിസ് കേസെടുത്തു അന്വേഷണം ഊര്‍ജ്ജിതമാക്കി.
ചാര്‍ട്ടേഡ് അക്കൗണ്ടന്റായ പാനൂര്‍ സ്വദേശിക്കാണ് സൈബര്‍ തട്ടിപ്പിലൂടെ ആറ് ലക്ഷത്തിലധികം രൂപ നഷ്ടമായത്. വാട്ട്‌സ് ആപ്പിലൂടെ ഷെയര്‍ ട്രേഡിംഗ് ചെയ്ത് വന്‍ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ചാണ് ഇയാളെ തട്ടിപ്പിനിരയാക്കിയത്.

ഷെയര്‍ എടുക്കുന്നതിനായി ഓണ്‍ ലൈന്‍തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടതു പ്രകാരം പല അക്കൗണ്ടിലേക്ക് 6,32,000 രൂപ തവണകളായി അയച്ചു കൊടുക്കുകയായിരുന്നു. എന്നാല്‍ ഷെയര്‍ട്രേഡിങിലൂടെ വാഗ്ദ്ധാനം ചെയ്ത ലാഭവിഹിതമോ മുടക്കുമുതലോ ലഭിക്കാത്തതിനെ തുടര്‍ന്ന് തട്ടിപ്പാണെന്നു തിരിച്ചറിയുകയും പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിനുസമാനമായ മറ്റൊരുപരാതിയില്‍ കതിരൂര്‍ സ്വദേശിക്ക് നഷ്ടമായത് 88,500 രൂപയാണ്. വാട്ട്‌സ് ആപ്പിലൂടെ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ചായായിരുന്നു തട്ടിപ്പ്. തലശ്ശേരി സ്വദേശിക്കും സൈബര്‍ തട്ടിപ്പിലൂടെ പണം നഷ്ടമായി.
ഇന്‍സ്റ്റഗ്രാമില്‍ പരസ്യം കണ്ട് ക്രെഡിറ്റ് കാര്‍ഡ് വഴി 1000 രൂപ അടച്ച് സാധനം ഓര്‍ഡര്‍ നല്‍കുകയായിരുന്നു. പിന്നീട് ഒരു മറുപടിയോ സാധനമോ അയച്ചു കൊടുത്ത പണമോ തിരികെ നല്‍കാതെ വഞ്ചിക്കപ്പെടുകയായിരുന്നു.മൂന്ന് പരാതികളിലും സൈബര്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിരിക്കുകയാണെന്ന് സി. ഐ സനല്‍കുമാര്‍അറിയിച്ചു.
ദിനം പ്രതി കൂടിവരുന്നു സൈബര്‍ തട്ടിപ്പില്‍ നിരവധിപേരാണ് തട്ടിപ്പുകാരുടെ കെണിയില്‍ വീഴുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതിനുവേണ്ടി പൊലിസ് നിരന്തരം അറിയിപ്പുകള്‍ നല്‍കി വരുന്നുണ്ടെന്ന് സൈബര്‍ സെല്‍സി. ഐ അറിയിച്ചു.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ വഴിയാണ് കമ്പനികളുടെ വ്യാജ പരസ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. വാട്ട്‌സ്ആപ്പ്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടതും സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന ഈ കാലത്ത് പരിചയമല്ലാത്ത ഫോണ്‍ നമ്പറുകളില്‍ നിന്ന് വരുന്ന ഇതു പോലുള്ള മെസ്സേജുകളോ, കമ്പനികളുടെ പരസ്യങ്ങളോ, കോളുകളോ, ലിങ്കുകളോ ലഭിച്ചാല്‍ തിരിച്ച് മെസ്സേജ് അയക്കുകയോ അതിനെ പറ്റി ചോദിക്കുകയോ ചെയ്യാതിരിക്കണമെന്നും പൊലിസ് അറിയിച്ചു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുകയാണെങ്കില്‍ ഉടന്‍ 1930 എന്ന പൊലിസ് സൈബര്‍ ഹെല്‍പ്പ്‌ലൈനില്‍ ബന്ധപ്പെടണമെന്ന് സൈബര്‍സെല്‍ സി. ഐ അറിയിച്ചു.ഉയര്‍ന്ന പ്രതിഫലം വാഗ്ദ്ധാനം ചെയ്തു പാര്‍ട് ടൈം ജോലിനല്‍കാമെന്നു പറഞ്ഞു ഉദ്യോഗാര്‍ത്ഥികളുടെ പണം തട്ടിയെടുക്കുന്നത് ഉത്തരേന്ത്യകേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഓണ്‍ ലൈന്‍തട്ടിപ്പു സംഘമാണെന്ന് സൈബര്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഇവരുടെ തട്ടിപ്പിനിരയായ പലര്‍ക്കും ചെറിയശതാമാനമെങ്കിലും പണം തിരിച്ചുലഭിക്കാന്‍ സൈബര്‍ പൊലിസിന്റെ ഇടപെടലിലൂടെ കഴിഞ്ഞിട്ടുണ്ട്.ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘമാണ് തട്ടിപ്പു നടത്തുന്നതെന്നു സൈബര്‍ പൊലിസിന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇവരെ പിടികൂടാന്‍ പൊലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications