ആരോഗ്യവകുപ്പ് പറയാതെ തന്നെ ബ്രേക്ക് ദ ചെയിൻ നടപ്പാക്കി: കൈയടി നേടി കപ്പൽ ജീവനക്കാരൻ
കണ്ണൂര്‍: കൊറോണ വൈറസ് വ്യാപനം തടയാനായി പരസ്പരം അകലം പാലിച്ചു ബ്രേക്ക് ദ ചെയിൻ സന്ദേശം സ്വജീവിതം കൊണ്ടു തെളിയിച്ച കപ്പൽ ജീവനക്കാരൻ മാതൃകയാവുന്നു. 700 ലേറെ പേര്‍ക്ക് കൊറോണ വൈറസ് രോഗ ബാധ കണ്ടെത്തിയ കപ്പിലിലെ സേഫ്റ്റി സെക്യൂരിറ്റി ഉദ്യോഗസ്ഥനായ കണ്ണൂര്‍ സ്വദേശി ഷാജി കല്ലറോത്താണ് സ്വയം നിർണയിച്ച അതിരുകൾക്കിടയിൽ ജീവിതം തളച്ചിട്ട് മാതൃകയായത്.
വിദേശത്ത് നിന്നെത്തി രോഗബാധ സംശയിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചതനുസരിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാതെ നാട്ടുകാരെ മുഴുവന്‍ ആശങ്കയിലാക്കി രോഗബാധ പരത്താന്‍ കാരണക്കാരായ ചിലരുടെ പ്രവൃത്തികള്‍ക്ക് മുന്നില്‍ രോഗ വ്യാപനം എങ്ങനെയില്ലാതാക്കാമെന്ന മാതൃക കാട്ടിത്തരികയാണ് ഈ കപ്പല്‍ ജീവനക്കാരന്‍.

ഡയമണ്ട് പ്രിൻസസ് ജീവനക്കാരൻ
വിവിധ രാജ്യങ്ങളില്‍ നിന്നുമുളള 3700 യാത്രക്കാരുമായി ഷാജി ജോലി ചെയ്യുന്ന അമേരിക്കന്‍ കപ്പലായ ഡയമണ്ട് പ്രിന്‍സ് കപ്പല്‍ ടോക്കിയോയിലെ യോക്കോ ഹാമ തുറമുഖത്തെത്തിയ ശേഷം വഴിയിലിറങ്ങിയ ഹോങ്കോങ്ങ് സ്വദേശിക്ക് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഫെബ്രുവരി മൂന്നിന് 40 ഓളം യാത്രക്കാരെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കി. ഇവരില്‍ നിരവധി പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജപ്പാന്‍ ആരോഗ്യ മന്ത്രാലയം കപ്പലിലെ ജീവനക്കാരുള്‍പ്പെടെ മുഴുവന്‍ യാത്രക്കാരേയും കപ്പലിനകത്തു തന്നെ ക്വാറന്റെയിനില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നുളള ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ എഴുന്നൂറോളം വരുന്ന യാത്രക്കാര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി ജപ്പാന്‍ ആരോഗ്യ വാഹനപരിശോധനയില്‍ കണ്ടെത്തുകയും ഇതില്‍ 11 പേര്‍ ഇതുവരെ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

കേരളത്തിലെത്തി
മാര്‍ച്ച് 13ന് ദില്ലിയില്‍ നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തി. ഇവിടുത്തെ പരിശോധനയിലും രോഗ ലക്ഷണങ്ങളില്ലെന്ന് ഉറപ്പിച്ചു. കേരള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ രോഗമില്ലെന്ന് സാക്ഷ്യപ്പെടുത്തി. എന്നാല്‍ താൻ കാരണം നാട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാവരുതെന്ന് ഉറപ്പിച്ച് അദ്ദേഹം വീട്ടിലെത്തിയ ദിവസം മുതല്‍ നിരീക്ഷണത്തില്‍ വീട്ടിലെ മുറിയില്‍ തനിച്ച് കഴിയുകയാണ്. ഏതെങ്കിലും തരത്തില്‍ വൈറസ് വ്യാപനം ഉണ്ടാവുകയോ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടായി തീരുകയും ചെയ്യരുതെന്ന കരുതലിലാണ് താനെന്ന് അദ്ദേഹം പറഞ്ഞു. 28 ദിവസം കൂടി കഴിഞ്ഞാല്‍ മാത്രമേ താന്‍ നിരീക്ഷണം ഉപേക്ഷിക്കു.

രോഗം ബാധിച്ചില്ല
ജോലിചെയ്യുന്ന കപ്പലിലെ ഇത്രയധികം ആളുകള്‍ക്ക് രോഗബാധ ഉണ്ടായിട്ടും താനിന്ന് ആരോഗ്യത്തോടെ ജീവനോടെ ഇരിക്കുന്നത് തുടക്കം തൊട്ട് വൈറസ് ബാധിക്കാതിരിക്കാന്‍ എടുത്ത പ്രതിരോധ മുന്‍കരുതലുകള്‍ ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനി പോലും പകച്ചുനിന്ന ഘട്ടത്തില്‍ ജപ്പാന്‍ സര്‍ക്കാരിന്റെ ആരോഗ്യ-കര-നാവിക സേനകളുടെ അകമഴിഞ്ഞ സേവനം പ്രവര്‍ത്തനങ്ങള്‍ കോവിഡ് ബാധിതരായവര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ കപ്പലില്‍നിന്ന് ഘട്ടംഘട്ടമായി പുറത്തെത്തിച്ച് വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് സഹായകമായതായി അദ്ദേഹം പറഞ്ഞു.

കേന്ദ്രം ഇടപെട്ടു
കപ്പലിനകത്ത് ഇന്ത്യക്കാരായ ആളുകള്‍ ഉണ്ടെന്നു ജീവനക്കാര്‍ ഉണ്ടെന്നും തിരിച്ചറിഞ്ഞ ഉടന്‍തന്നെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ എംബസി മുഖാന്തരം ഇടപെട്ട് എല്ലാവിധ സഹായങ്ങളും ചെയ്തു തന്നത് അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു. വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയവരെ എത്രയും പെട്ടെന്ന് രാജ്യത്തെ എത്തിക്കാന്‍ വേണ്ടി മൂന്ന് ദിവസം കൊണ്ട് തന്നെ ഇന്ത്യന്‍ എംബസി ഒരുക്കങ്ങള്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ വളരെ കരുതലോടെ 4 വിദേശികളടക്കം 120 പേർ ഇന്ത്യയിൽ എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

മുൻകരുതലുകൾ എങ്ങനെ
സ്വയം രക്ഷയ്ക്കും അതോടൊപ്പം മറ്റുള്ളവരുടെ രക്ഷയും മനസ്സില്‍ കണ്ടു കൊണ്ടാണ് 14 ദിവസം കപ്പലിനകത്തും ദില്ലിയിലെത്തി നാഷണല്‍ സെക്യൂരിറ്റി ക്യാമ്പില്‍ 14 ദിവസവും തുടര്‍ന്ന് വീട്ടിലെത്തി ഇത്രയും ദിവസമായും താന്‍ നിരീക്ഷണത്തില്‍ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൈറസ് വ്യാപനത്തിനെതിരെ ശക്തമായ മുന്‍കരുതലുകള്‍ എടുത്താല്‍ അത് എത്രമാത്രം വിജയിക്കുമെന്നതിന് തന്റെ അനുഭവം സാക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു സമൂഹ വ്യാപനം തടയുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എടുത്ത് പ്രതിരോധ നടപടികളുമായി ഇപ്പോഴും സഹകരിക്കാതെ, ഗൗരവത്തില്‍ എടുക്കാതെ മുന്നോട്ടുപോകുന്ന കേരളത്തിലെ ഒരു വിഭാഗം ജനങ്ങള്‍ക്ക് ഉത്തമ മാതൃക കൈമാറുകയാണ് ഈ കപ്പല്‍ ജീവനക്കാരന്‍.

ബന്ധുവീട്ടിൽ നിരീക്ഷണത്തിൽ
കണ്ണൂരില്‍ അദ്ദേഹം സ്വന്തം വീട്ടിലേക്ക് പോകാതെ നഗരത്തോട് ചേര്‍ന്നുള്ള ബന്ധുവീട്ടില്‍ ആണ് ദിവസങ്ങളായി സ്വയം നിരീക്ഷണത്തില്‍ കഴിയുന്നത്. ഹൈദരാബാദില്‍ ജോലിചെയ്യുന്ന മകനും കഴിഞ്ഞദിവസം വിമാനമാര്‍ഗം കണ്ണൂരിലെത്തി അച്ഛനോടൊപ്പം തൊട്ടടുത്ത മുറിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കൂത്തുപറമ്പ് സ്വദേശികളായ ഭാര്യയും മകളും അവളുടെ വീട്ടില്‍ കഴിയുകയാണ്. 16 വര്‍ഷം ഇന്ത്യന്‍ നേവിയില്‍ ജോലി ചെയ്ത ഷാജി ഏതാണ്ട് 16 വര്‍ഷക്കാലമായി അമേരിക്കന്‍ കമ്പനിയുടെ കപ്പലില്‍ സേഫ്റ്റ് ആന്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലിചെയ്തു വരികയാണ്. ഓരോരുത്തരും മറ്റുള്ളവർക്ക് പരത്തില്ലെന്ന് ദൃഢപ്രതിജ്ഞയെടുത്താൽ ലോകം മുഴുവൻ വ്യാപിക്കുന്ന കൊറോണ വൈറസിനെ ഇല്ലാതാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഷാജി.












Click it and Unblock the Notifications