'മൈക്രോ ഫിനാൻസ് തട്ടിപ്പിനിരയായവരെ ജപ്തി നടപടിയിൽ നിന്നും ഒഴിവാക്കാൻ യോഗം നടപടി സ്വീകരിക്കണം'
കണ്ണൂർ: കണ്ണൂർ ജില്ലയിലെ തളിപറമ്പ് നടന്ന മൈക്രോ ഫിനാൻസ് തട്ടിപ്പിൽ എഴുന്നൂറോളം സ്ത്രീകൾ ഉൾപ്പെടെയുള്ള ശാഖാ അംഗങ്ങൾ കടക്കെണിയിലായ സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് യോഗം നേതൃത്വം ബാങ്ക് ജപ്തി നടപടികൾ ഒഴിവാക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ശ്രീ നാരായണ സഹോദര ധർമ്മവേദി നേതാക്കൾ ആവശ്യപ്പെട്ടു.
എസ്.എൻ.ഡി.പി യോഗം തളിപറമ്പ് യൂനിയനിൽ 2008. ൽ നടന്ന അൻപത് ലക്ഷത്തിലേറെ രൂപയുടെ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ വെള്ളാപള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ശ്രീനാരായണ സഹോദര ധർമ്മവേദി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ആർ.ബി.ഐ, നബാർഡ് മൈക്രോ ക്രെഡിറ്റ് സ്കീം പ്രകാരം 2008 ൽ തളിപറമ്പ് എസ്.എൻ.ഡി.പി യൂനിയന്റെ കീഴിലുള്ള ശാഖകളെ വനിതകളെ ഉൾപ്പെടുത്തി 56 എസ്.എച്ച്.ജി കൾ രൂപീകരിച്ച് ധനലക്ഷ്മി ബാങ്കിന്റെ കണ്ണൂർ ശാഖയിൽ നിന്നും 8, 85, 5000 രൂപ വായ്പ എടുത്തതിൽ 25 ലക്ഷത്തിലധികം രൂപ തട്ടിപ്പു നടത്തിയെന്ന പരാതിയിൽ തളിപറമ്പ് പൊലീസ് അന്വേഷണം നടത്തിയിരുന്നു.
ഗ്രൂപ്പ് ഭാരവാഹികൾ കൊടുത്ത മൊഴി പ്രകാരം തളിപറമ്പ് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി യൂനിയൻ സെക്രട്ടറി ടി.ടി സോമന്റെ നേതൃത്വത്തിൽ വ്യാജ ഗ്രൂപ്പുണ്ടാക്കി 250000 രൂപ തട്ടിയെടുത്തതിന് 740/10 നമ്പറായും 25 ലക്ഷം തട്ടിപ്പിന് 276/11 ആയും എടുത്ത കേസുകളിൽ ആദ്യത്തേത് നവംബർ 20 19 ലും രണ്ടാമത്തെത് 2022 ലും പ്രതികളായ ടി.ടി സോമനെയും എൻ.ജെ സുകുമാരനെയും ടി.എ ചന്ദ്രൻ എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു.
മൈക്രോ തട്ടിപ്പിന്റെ പേരിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപള്ളി നടേശൻ ടി.ടി.സോമന്റെ നേതൃത്വത്തിലുള്ള യൂനിയൻ കമ്മിറ്റിയെ പിരിച്ചു വിട്ടിരുന്നു. അരയാക്കണ്ടി സന്തോഷ് ചെയർമാനായി ചുമതലയേറ്റ അഡ്ഹോക്ക് കമ്മിറ്റി എന്നാൽ നാളിതു വരെ മൈക്രോ ഫൈനാൻസിന്റെ പേരിലുള്ള സാമ്പത്തിക ബാദ്ധ്യത പരിഹരിച്ചിട്ടില്ല പത്തു വർഷമായി നടന്നു വരുന്ന കേസിൽ വ്യാജ ഗ്രൂപ്പുണ്ടാക്കി ലക്ഷങ്ങൾ തട്ടിയ വെള്ളാപള്ളി നടേശനെ പ്രതിയാക്കണം.
50 ലക്ഷം വാങ്ങിയതിന്റെ ആവശ്യമായ തെളിവുകൾ കോടതിയിൽ ഹാജരാക്കാതെ ടി.ടി സോമനെയും ടി.എ ചന്ദ്രനെയും വെള്ളാപള്ളി രക്ഷപ്പെടുത്തുകയായിരുന്നു. ഇതുകാരണം മൈക്രോ ഫിനാൻസി ന്റെ പേരിൽ വായ്പയെടുത്ത് തിരിച്ചടച്ച എഴുന്നുറോളം സ്ത്രീകൾ ജപ്തി ഭീഷണിയിലാണ് ഇവരുടെ കടബാധ്യത തീർക്കാൻ വെള്ളാപള്ളി തയ്യാറാകണം. ഈ തട്ടിച്ചു കേസിൽ വെള്ളാപള്ളി നടേശനും പങ്കുണ്ട്.
പിന്നോക്ക വികസന കോർപറേഷൻ നൽകിയ മൂന്ന് ശതമാനം പലിശ നിരക്കിലുള്ള ഫണ്ട് 12 ശതമാനം വായ്പക്ക് വെള്ളാപള്ളി സ്വയം സംരഭങ്ങൾക്ക് നൽകിയെന്നും സഹോദര ധർമ്മവേദി ഭാരവാഹികൾ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ ശ്രീനാരായണ സഹോദര ധർമ്മവേദി ഭാരവാഹികളായ വി.പി ദാസൻ , വി.ആർ സുനിൽ ,സി എച്ച് അനുപ് , ടി.കെ ശിവദാസൻ എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications