കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്മാര്‍ട്ട് ഫോണ്‍ തരംഗം: ഹൈടെക്കായി തടവുപുള്ളികള്‍, ഓപ്പറേഷനുകള്‍ ജയിലിനകത്തു നിന്നും
കണ്ണൂര്‍: തെരഞ്ഞെടുപ്പ് ചൂട് കത്തി നില്‍ക്കവെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹൈടെക്കായി തടവുപുള്ളികളും. അതത് സമയത്തു പുറത്തു നടക്കുന്ന കാര്യങ്ങളറിയാന്‍ സ്മാര്‍ട്ടു ഫോണുകളിലൂടെ നവമാധ്യമങ്ങളെയാണ് ഇവര്‍ ആശ്രയിക്കുന്നത്. ജയിലിലുള്ള രാഷ്ട്രീയ തടവുകാരില്‍ ചിലര്‍ വിലകൂടിയ സ്മാര്‍ട്ടു ഫോണുകളാണ് ഉപയോഗിക്കുന്നത്. നേരത്തെ ഇതു തടയാനായി മൊബൈല്‍ ജാമര്‍ ജയിലധികൃതര്‍ സ്ഥാപിച്ചിരുന്നുവെങ്കിലും നടപ്പിലായില്ല.
അന്ത്യനിമിഷത്തിലും മാണിയുടെ കൈചേര്‍ത്ത് പിടിച്ച് കുട്ടിയമ്മ.... വികാരഭരിതരായി കുടുംബാംഗങ്ങള്‍!!
തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ കണ്ണൂര്‍, വടകര മണ്ഡലങ്ങളില്‍ വ്യാപക അക്രമം നടക്കുമെന്ന രഹസ്യവിവരം സംസ്ഥാന പൊലിസ് ഇന്റലിജന്‍സ് വിഭാഗം ആഭ്യന്തരവകുപ്പിനു നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പുകാലത്തു രാഷ്ട്രീയ ക്രിമിനല്‍ കേസുകളില്‍ കഴിയുന്നവരുടെ പരോള്‍ ഒഴിവാക്കാണമെന്നാണ് മുന്നറിയിപ്പ്. സി.പി. എം, ബി.ജെ.പി രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന പാര്‍ട്ടി ഗ്രാമങ്ങളിലെ നിരവധി കേസുകളില്‍പ്പെട്ടു അകത്തായവരാണ് ഇവരില്‍ കൂടുതല്‍പ്പേരും.
പ്ലാനിങ് ജയിലിനകത്ത് നിന്ന്
ജയിലിനകത്തു നിന്നും പുറത്തുനടക്കുന്ന ചില കൊലപാതങ്ങളുടെ പ്ലാനിങ് ഇവര്‍ നടത്തുന്നുണ്ടെന്ന വിവരം നേരത്തെയുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ കൊണ്ടു നടക്കുന്ന മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുക്കാന്‍ ജയിലിധികൃതര്‍ക്കു കഴിയുന്നില്ല. രാഷ്ട്രീയ സമര്‍ദ്ദം കാരണം ഇവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ജയിലധികൃതര്‍. അതുകൊണ്ടു തന്നെ മറ്റു തടവുകാരെ കേന്ദ്രീകരിച്ചാണ് കൂടുതല്‍ പരിശോധനകള്‍ നടക്കുന്നത്.
ഭാര്യയെ വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ടു
ഒരാഴ്ച മുന്‍പ് ഇടുക്കിയില്‍ നിന്നുള്ള ഒരു തടവു പുള്ളി മൊബൈലില്‍ ഭാര്യയെ വിളിച്ച് കഞ്ചാവും മദ്യവും എത്തിക്കാന്‍ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ഭര്‍ത്താവിന്റെയും സഹതടവുകാരുടെയും തുടര്‍ച്ചയായ വിളിയില്‍ ശല്യം സഹിക്കാന്‍ വയ്യാതെ ഈ സ്ത്രീതന്നെയാണ് പൊലിസില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് തടവുകാരുടെ കൈയിലുള്ള മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ ജയിലധികൃതര്‍ റെയ്ഡു നടത്തിവരികയാണ്.
മൊബൈൽ ഫോൺ പിടിച്ചെടുത്തു
ഇതിനിടെയില്‍ കഴിഞ്ഞ ദിവസം വൈകിട്ട് മറ്റൊരു തടവുകാരനില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി കൃഷ്ണകുമാര്‍, മലപ്പുറം ചങ്ങരംകുളം സ്വദേശി എം.കെ ജംഷീര്‍ എന്നിവര്‍ താമസിച്ച മുറിയില്‍ നിന്നാണ് മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡുകളും സിം കാര്‍ഡുകളും മറ്റും പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെയാണ് ജയിലില്‍ മിന്നല്‍ പരിശോധന നടത്തിയത്.
സ്മാർട്ട് ഫോൺ
1610 നമ്പര്‍ സെല്ലില്‍ താമസക്കാരായ കൃഷ്ണകുമാറിന് രണ്ട് സിം കാര്‍ഡുകളും ഒരു മെമ്മറി കാര്‍ഡ് അടക്കം ഓപ്പോ കമ്പനിയുടെ സ്മാര്‍ട്ട് ഫോണുമാണ് ലഭിച്ചത്. ജംഷീറില്‍ നിന്ന് രണ്ട് സിം കാര്‍ഡും ഒരു മെമ്മറി കാര്‍ഡോടു കൂടിയ സാംസങ്ങ് കമ്പനിയുടെ ഫോണുമാണ് ലഭിച്ചത്. ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.ജയിലില്‍ കൂടുതല്‍ തടവുകാര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതായി വിവരമുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ റെയ്ഡുനടത്തുമെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.