ജില്ലയിലെ ക്വാറികൾക്ക് കലക്ടർ സ്റ്റോപ്പ് മെമ്മോ: തളിപ്പറമ്പിൽ വനമേഖലയിൽ ഉരുൾപൊട്ടൽ; പറശിനിക്കടവ് ക്ഷ
തളിപ്പറമ്പ്: കനത്ത മഴയിൽ പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിനുള്ളിൽ വെള്ളം കയറി. ശ്രീ കോവിലിനകത്തു അരയാൾ പൊക്കത്തിൽ വെള്ളം കയറിയിട്ടുണ്ട്. പറശിനിക്കടവ് ക്ഷേത്ര പരിസരത്തെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. കനത്ത മഴയിൽ വളപട്ടണം പുഴ നിറഞ്ഞു കവിഞ്ഞാൽ സാധാരണയായി ഏറ്റവും കൂടുതൽ വെള്ളം കയറുന്ന സ്ഥലങ്ങളിലൊന്നാണ് പറശിനിക്കടവ് ക്ഷേത്രം. കഴിഞ്ഞ രണ്ടു തവണയുണ്ടായ പ്രളയത്തിലും ഇവിടെ വെള്ളം കയറിയിരുന്നു 'ഇതിനു പുറമേ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ മാടായി ശിവക്ഷേത്രത്തിനു മുൻപിലെ നടപ്പന്തൽ തകർന്നു.
കരിപ്പൂരിലും പെട്ടിമുടിയിലും മുഖ്യമന്ത്രിക്ക് 2 തരം സമീപനം, ദുരിതാശ്വാസമല്ലാതെ മറ്റൊന്നുമില്ല
ഇതിനിടെ കണ്ണൂർ ജില്ലയിൽ തുടരുന്ന കനത്ത മഴയിൽ തളിപ്പറമ്പ് താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണമായി വെള്ളത്തിനടിയിലായിരിക്കുകയാണ്. ചപ്പാരപ്പടവ് ടൗൺ, ശ്രീകണ്ഠപുരം, ചെങ്ങളായി, കുറുമാത്തൂർ, പരിയാരത്തെ വെള്ളാവ്, പനങ്ങാട്ടൂർ , കുറ്റ്യേരി, കുപ്പം \' പൊടിക്കളം, ശ്രീകണ്ഠപുരം വില്ലേജിലെ കോട്ടൂർ , മടമ്പം , തുമ്പേനി, പഴയങ്ങാടി , കാഞ്ഞിലേരി, അലക്സ് നഗർ, കായിമ്പചേരി, കൂട്ടു മുഖം, ഭാഗങ്ങളിൽ വെള്ളം കയറിയതിനാൽ കുടുംബങ്ങളെ ബന്ധുവീടികളിലേക്ക് മാറ്റി പാർപ്പിച്ചു. കുറുമാത്തൂർ വില്ലേജിൽ 200 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കഴിഞ്ഞ കാലവർഷത്തിൽ വെള്ളം കയറിയ പ്രദേശത്ത് താമസിക്കുന്നവർ ബന്ധുവീടുകളിലേക്ക് മാറി താമസിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ അറിയിച്ചു ഇതിനിടെ . ജില്ലയിലെ മലയോരങ്ങളിൽ ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ ചെങ്കൽ - കരിങ്കൽ ക്വാറികൾക്ക് ജില്ലാ കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്.
മഴ കനക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ചെങ്കൽ - കരിങ്കൽ ക്വാറികളും മറ്റു നിർമ്മാണ പ്രവൃത്തികളും ഈ മാസം 14 വരെ നിർത്തിവയ്ക്കണമെന്ന് കലക്ടർ ടി.വി സുഭാഷ്ക്വാറി ഉടമകൾക്കു രേഖാമൂലം നൽകിയ ഉത്തരവിൽ പറഞ്ഞു.ജില്ലയിൽ ശ്രീകണ്ഠാപുരം, ചെണ്ടയാട്, പയ്യാവുർ ,പാനൂർ, ഇരിക്കൂർ ,കല്യാ ട് ,ബ്ളാത്തൂർ എന്നീ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ കരിങ്കൽ - ചെങ്കൽ ക്വാറികൾ സ്ഥിതി ചെയ്യുന്നത്. റവന്യു വകുപ്പിൻ്റെ കണക്കു പ്രകാരം ജിയോളജി വകുപ്പിൻ്റെ അനുമതിയോടെ പ്രവർത്തിക്കുന്നത് അറുപതെണ്ണം മാത്രമേയുള്ളുവെങ്കിലും ഇരുന്നൂറോളം ക്വാറികൾ കണ്ണൂർ. ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഉരുൾപൊട്ടലിന് പ്രധാനമായി കാരണമാകുന്നത് ഈ ക്വാറികളാണ്.അനധികൃത ഖനനം ഏറ്റവും കൂടുതൽ നടക്കുന്ന പയ്യാവൂർ പഞ്ചായത്തിലെ ചീത്തപ്പാറയിലെ വനമേഖലയിൽ ഉരുൾപൊട്ടിയത് ജനവാസ കേന്ദ്രങ്ങൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.
ശനിയാഴ്ച്ച പുലർച്ചെയോടെയാണ് കർണാടക വനത്തിനോട് ചേർന്നു നിൽക്കുന്ന പ്രദേശത്ത് ഉരുൾ പൊട്ടിയത്. ഇതോടെ ജില്ലയിലെ മലയോര മേഖലകളിൽ വെള്ളം കയറിയിരിക്കുകയാണ്. ശ്രീകണ്ഠാപുരം, ചെങ്ങളായി, പൊടിക്കളം തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിത്. ശ്രീകണ്ഠാപുരം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ചെങ്ങളായി മേഖലയിൽ വീടുകൾ വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ശക്തമായ മഴയിൽ ചപ്പാരപ്പടവ് നഗരം വെള്ളത്തിൽ മുങ്ങി. ശനിയാഴ്ച്ച പുലർച്ചെ മുതലാണ് ഇവിടെ വെള്ളം കയറാൻ തുടങ്ങിയത്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും തേറണ്ടി, അരിപാമ്പ്ര പ്രദേശങ്ങളിലെ നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കർണ്ണാടക വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് വെള്ളപ്പൊക്കം രൂക്ഷമായതെന്നാണ് പ്രാഥമിക നിഗമനം. മലയോര മേഖലയിൽ മഴ തുടരുകയാണ്. വെള്ളക്കെട്ടിനെ തുടർന്ന് തളിപ്പറമ്പ്, ഇരിട്ടി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.ഇവിടെ മണ്ണിടിച്ചിലും അതിരൂക്ഷമാണ്. മരങ്ങൾ റോഡിൽ വീണു ഗതാഗതം മുടങ്ങിയത് നാട്ടുകാരും ഫയർഫോഴ്സും സംയുക്തമായി മുറിച്ചുമാറ്റി പുന:സ്ഥാപിച്ചിട്ടുണ്ട്.
കണ്ണൂർ. ജില്ലയിലെ പ്രധാന നദിയായ വളപട്ടണം കരകവിഞ്ഞൊഴുകുകയാണ്. ബാവലി, ബാ രാ പോൾ പുഴകളും നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. വളപട്ടണം പുഴയുടെ ഉപ നദിയായ ഇരിക്കൂർ പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ ഇരിക്കൂർ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. കണ്ണൂർ നഗരത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളക്കെട്ടിലമർന്നിട്ടുണ്ട്. കോർപറേഷൻ പുഴാതി സോണിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിട്ടുണ്ട്. കക്കാട് പുഴ കരകവിഞ്ഞ് ഒഴുകുന്നതിനാൽ കക്കാട് ടാക്സി സ്റ്റാൻഡും നീന്തൽകുളവും മത്സ്യ മാർക്കറ്റുമെല്ലാം വെള്ളത്തിനടിയിലായിട്ടുണ്ട്.