അടച്ചിടാൻ കളക്ടറുടെ ഉത്തരവ്: ഭാഗികമായി തുറക്കാൻ അനുവദിക്കണമെന്ന് തട്ടുകട നടത്തിപ്പുകാർ
കണ്ണൂർ: അടച്ചിട്ട തട്ടുകടകൾ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് തട്ടുകട നടത്തിപ്പുകാർ. ജില്ലയിലെ തട്ടുകടൾ പൂർണ്ണമായി അടച്ചിടണമെന്ന് നിർദേശിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ജില്ലാ കളക്ടർ ഉത്തരവിറക്കുന്നത്. ഇതോടെയാണ് പോലീസും നടപടി ശക്തമാക്കിയിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനത്തിന്റെ തോത് ഉയർന്നതോടെയാണ് ജില്ലയിൽ അങ്ങോളമിങ്ങോളമുള്ള തട്ടുകടകൾക്ക് തിരിച്ചടിയാവും വിധം ഉത്തരവിറങ്ങുന്നത്.
കൊവിഡ് പ്രതിരോധം ശക്തമാക്കാൻ കൊല്ലം, ജില്ലയില്‍ മൂന്നു കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ കൂടി
തട്ടുകടകൾ പ്രവർത്തിക്കുന്നതിന് സാമൂഹിക അകലം പാലിക്കുക, ഉപഭോക്താക്കളുടെ പേര് വിവരങ്ങൾ അടങ്ങിയ രജിസ്റ്റർ സൂക്ഷിക്കുക തുടങ്ങിയ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നുവെന്ന ആരോപണത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തട്ടുകടകൾക്കെതിരെ നടപടികൾ സ്വീകരിച്ചുവന്നിരുന്നു. എന്നാൽ ജില്ലാ കളക്ടറുടെ ഉത്തരവ് കൂടി പുറത്തിറങ്ങിയതോടെ ജില്ലാ ഭരണകൂടവും നിലപാട് കടുപ്പിച്ചു.
തട്ടുകടകൾക്ക് പൂർണ്ണമായി നിരോധനം ഏർപ്പെടുത്തിയത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും അതിനാൽ പാഴ്സൽ സർവീസ് നടത്താവുന്ന വിധത്തിൽ ഭാഗികമായി തുറന്ന് പ്രവർത്തിക്കാനെങ്കിലും അനുവദിക്കണമെന്നാണ് തട്ടുകട നടത്തിപ്പുകാർ ഉന്നയിക്കുന്ന ആവശ്യം. കേരളത്തിൽ പലയിടങ്ങളിലും സമൂഹവ്യാപന സാധ്യത നിലനിൽക്കുമ്പോൾ തട്ടുകടൾ അടച്ചിടുകയാണ് ഉചിതമെന്നാണ് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്.