കണ്ണൂരിൽ പൊലിസ് നിയന്ത്രണങ്ങൾ ശക്തമാക്കി.. മാസ്ക് ധരിക്കാത്ത എൺപത് പേർക്കെതിരെ കേസെടുത്തു
കണ്ണൂർ: കണ്ണൂരിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ പൊലിസ് കർശന നടപടികൾ തുടങ്ങി. ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നിർദ്ദേശപ്രകാരമാണ് വ്യാപക പരിശോധനയാരംഭിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ കുട്ടംകുടി നിൽക്കുന്നവർക്കെതിരെ കേസെടുക്കുന്നുണ്ട്. മാസ്ക്ക് ധരിക്കാതെ പുറത്ത് ചുറ്റിക്കറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്.
കേരളത്തിൽ ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
കോവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നതിനെതിരെ കർശന നടപടി പൊലിസ് സ്വീകരിച്ചു വരികയാണ്. ജില്ലയിൽ മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയ 80 ആളുകളുടെ പേരിൽ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തു. ഇവരിൽ നിന്നും 200 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു. കുറ്റം ആവർത്തിച്ചാൽ 500 രൂപ വരെ പിഴ ഈടാക്കാനാണ് പോലീസിനു ജില്ലാ പൊലിസ് മേധാവി നൽകിയ നിർദേശം.
വാഹന പരിശോധന നടത്തുമ്പോൾ തന്നെ ഇനി മുതൽ മാസ്ക്ക് പരിശോധനയും പോലീസ് നടത്തും. മാത്രമല്ല ബസ് സ്റ്റോപ്പുകളിലും മാർക്കറ്റുകളിലും എത്തുന്ന ആളുകൾ മുഖാവരണം ധരിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും നിർദേശം നൽകിയിട്ടുണ്ട്. മാസ്ക്ക് ധരിക്കാത്തവരുടെ പേരിൽ കേസെടുത്ത് കോടതിയിൽ പിഴയടക്കാനാണ് കഴിഞ്ഞ ആഴ്ച വരെ നിർദേശിച്ചത്.എന്നാൽ ഇനി മുതൽ പോലീസ് തന്നെ നേരിട്ട് പിഴ ഈടാക്കും. ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവികൾക്ക് ഡിജിപി നിർദേശം നൽകി. തുടർന്നാണ് പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്.
നിലവാരം കുറഞ്ഞ മുഖാവരണം ധരിക്കരുതെന്ന് ആരോഗ്യ വകുപ്പും നിർദേശം നൽകിയിട്ടുണ്ട്. അതേ സമയം പരിശോധനയ്ക്ക് എത്തുന്ന പോലീസുകാർ സാമൂഹിക അകലം പാലിക്കാതെ പോലീസ് വാഹനത്തിൽ തിങ്ങിയിരുന്നതായും ആക്ഷേപമുണ്ട്.ഇതിനിടെകണ്ണൂർജില്ലയില് എട്ട് പേര്‍ക്ക് പുതുതായി എട്ടുപേർക്ക് കോവിഡ് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ഇവരില്‍ രണ്ടുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും അഞ്ചുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കണ്ണൂര്‍ ഡി.എസ്.സി ജീവനക്കാരനാണ് മറ്റൊരാള്‍.
കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 14 കണ്ണൂര്‍ സ്വദേശികള്‍ ഇന്ന് രോഗമുക്തരായി. നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 14-ന് അബുദാബിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ മുണ്ടേരി സ്വദേശി 48കാരന്, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ നാലിന് കുവൈറ്റില്‍ നിന്ന് കെ.യു 1725 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 47കാരന് എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍. ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 30-ന് എത്തിയ പാനൂര്‍ സ്വദേശി 28കാരന്, ജൂലൈ മൂന്നിന് എത്തിയ പേരാവൂര്‍ സ്വദേശി 34കാരന്, ജൂലൈ അഞ്ചിന് എത്തിയ പാനൂര്‍ സ്വദേശി 57കാരന്, ജൂലൈ ആറിന് എത്തിയ പാനൂര്‍ സ്വദേശി 44കാരന്, ജൂലൈ 7-ന് ഗുജറാത്തില്‍ നിന്ന് എത്തിയ ഇരിട്ടി സ്വദേശി 32കാരന് എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. ആഗ്ര സ്വദേശിയായ 54കാരനാണ് രോഗബാധിതനായ ഡി.എസ്.സി ജീവനക്കാരനെന്ന് കലക്ടർ അറിയിച്ചു.