കുടുംബ കലഹം... കണ്ണൂരിൽ രണ്ട് മക്കളുമായി കടലിൽ ചാടി, രക്ഷകരായെത്തിയത് പിങ്ക് പോലീസും ഭർത്താവും!!
കണ്ണൂര്‍: രണ്ടു മക്കളുമായി കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ എത്തി കടലില്‍ ചാടിയ യുവതിയെ ഭര്‍ത്താവും പിങ്ക് പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 8.30ഓടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കൂത്തുപറമ്പ് സ്വദേശിനിയും കൂടാളിയിലെ ഭര്‍തൃവീട്ടില്‍ താമസക്കാരിയുമായ മുപ്പത്തിയഞ്ചുകാരിയാണ് മക്കളുമൊത്ത് പയ്യാമ്പലത്ത് എത്തിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ തന്നെ യുവതി വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ സംശയം തോന്നിയ ഭര്‍ത്താവ് ഇവരെ പിന്തുടരുകയായിരുന്നു. കുടുംബകലഹത്തെ തുടര്‍ന്ന് യുവതിയുടെ മാനസികനില തെറ്റിയ നിലയിലായിരുന്നു.കൂടാളിയില്‍ നിന്നും ബസ് കയറി കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിലിറിങ്ങിയ ഓട്ടോറിക്ഷയില്‍ പയ്യാമ്പലം ബീച്ചിലേക്കു പുറപ്പെട്ടപ്പോഴും ഭര്‍ത്താവ് പിന്നാലെ കൂടി.
ഭര്‍ത്താവ് പിന്തുടരുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ യുവതി ഓട്ടോറിക്ഷക്കാരനോട് വേഗം കൂട്ടാന്‍ ആവശ്യപ്പെടുകയും പയ്യാമ്പലത്ത് എത്തിയ ഉടനെ ഇറങ്ങിഓടി കടലിലേക്കു ചാടുകയായിരുന്നു. ഇതോടെ ഭര്‍ത്താവ് കരയില്‍ നിന്നും കുഞ്ഞുങ്ങളെ തടഞ്ഞ് നിലവിളിയും ബഹളവുമായി. ഇതേ തുടര്‍ന്ന് പയ്യാമ്പലം ബീച്ച്ജീവന്‍രക്ഷാ സ്‌ക്വാഡും പിങ്കു പൊലിസും സ്ഥ്‌ലത്തെത്തി.കരയില്‍ നിന്നും ഏറെ ദൂരയല്ലാതെ തിരമാലകളില്‍പ്പെട്ടു മുങ്ങിത്താഴുന്ന യുവതിയെ ചാള്‍സന്റെ നേതൃത്വത്തിലുള്ള ജീവന്‍രക്ഷാ സ്‌ക്വാഡ് കരയ്‌ക്കെത്തിച്ചു. അപ്പോഴെക്കും കടല്‍വെള്ളം കുടിച്ചു ബോധരഹിതയായിരുന്നു ഇവര്‍.
തുടര്‍ന്ന് ജില്ലാആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിനെ തുടര്‍ന്ന് ഉച്ചയോടെ യുവതിയ്ക്കു ബോധം തിരിച്ചുകിട്ടി. ഇതിനെ തുടര്‍ന്നു വനിതാ പൊലിസ് യുവതിയെ ആശുപത്രിയിലെത്തി ചോദ്യം ചെയ്തു. ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും മോശമായ പെരുമാറ്റമാണ് തന്നെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണു യുവതി വനിതാ പൊലിസിനു മൊഴി നല്‍കിയത്.സംഭവമറിഞ്ഞ് അയല്‍വാസികളും ഭര്‍ത്താവിന്റെ സുഹൃത്തുക്കളുമടക്കമുളളവര്‍ വന്‍ജനക്കൂട്ടം ആശുപത്രിയിലെത്തിയിരുന്നു. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃബന്ധുക്കള്‍ക്കുമെതിരെ കേസെടുക്കുമെന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് അറിയിച്ചു.