ചലച്ചിത്ര ലൊക്കേഷനുകളിൽ ചൂഷണം ചെയ്യുന്നുവെന്ന് സപ്പോർട്ടിങ് ആർടിസ്റ്റുകൾ, മുന്നറിയിപ്പ്
കണ്ണൂര്‍: സിനിമാ മേഖലയിലെ കളളപ്പണ ഇടപാട് ആരോപണങ്ങളും വിവാദമായിക്കൊണ്ടിരിക്കെ മനുഷ്യരെന്ന നിലയില്‍ യാതൊരു പരിഗണനയും നല്‍കാതെ തങ്ങളെ കൊടുംചൂഷണത്തിനും പീഡനത്തിനുമിരയാക്കുന്നുവെന്ന ആരോപണവുമായി ജൂനിയര്‍ സപ്പോര്‍ട്ട് ആര്‍ടിസ്റ്റുമാര്‍ രംഗത്തെത്തി.
കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ മേഖലയിലുളള ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്കു സിനിമാലൊക്കേഷനുകളില്‍ നിന്നുണ്ടാവുന്ന ദുരിതംഅവസാനിപ്പിക്കണമെന്ന് സപ്പോര്‍ട്ടിങ് ആര്‍ടിസ്റ്റ് കൂട്ടായ്മ ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മനുഷ്യരെന്ന പരിഗണന പോലും നല്‍കാതെ അമാന്യമായാണ് സിനിമാലൊക്കേഷനുകളില്‍ തങ്ങളോട് പെരുമാറുന്നത്. പ്രമുഖരായ സംവിധായകന്‍മാര്‍വരെ ഇക്കൂട്ടത്തിലുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് ജൂനിയര്‍ ആര്‍ടിസ്റ്റുമായി പോകുന്നവര്‍ക്ക് അര്‍ഹതപ്പെട്ട യാതൊരു പരിഗണനയും കിട്ടാത്ത സാഹചര്യമാണുളളത്. ഇതിനെതിരെ സപ്പോര്‍ട്ടിങ് ആര്‍ടിസ്റ്റുകളുടെ സംഘടന രൂപീകരിച്ചു ശക്തമായ പ്രതിഷേധവുമായി മുന്‍പോട്ടുപോകാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അഞ്ഞൂറോളം ജൂനിയര്‍ ആര്‍ടിസ്റ്റുമാരെ ഇതില്‍ അംഗങ്ങളായി ചേര്‍ക്കും. കൊച്ചി, തിരുവനന്തപുരം ഭാഗങ്ങളിലുളള ജൂനിയര്‍ ആര്‍ടിസ്റ്റുമാര്‍ക്ക്് 1500-രൂപ പ്രതിദിന ബാറ്റ നല്‍കുമ്പോള്‍ വടക്കന്‍ മേഖലയിലുളള ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് അഞ്ഞൂറുരൂപ മാത്രമാണ് ലഭിക്കുന്നത്.

നിര്‍മാതാക്കളില്‍ നിന്നും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവില്‍ നിന്നും ആയിരത്തി അഞ്ഞൂ:റുരൂപവാങ്ങി ഇടനിലക്കാര്‍ പകുതിയിലേറെ തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. സെറ്റുകളില്‍ മൂന്നാംകിടഭക്ഷണമാണ് ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് ലഭിക്കുന്നത്. അതുതന്നെ കൃത്യമായി ലഭിക്കുന്നുമില്ല. താമസസൗകര്യം നല്‍കുന്ന കാര്യത്തില്‍ അവഗണിക്കുകയാണ്. ലൊക്കേഷനില്‍നിന്നും മാന്യമായ രീതിയില്‍ പെരുമാറാന്‍പോലും പലരും ജൂനിയര്‍ ആര്‍ടിസ്റ്റര്‍മാരോട് തയ്യാറാവുന്നില്ല. ദൂരെ സ്ഥലങ്ങളിലുളള ലൊക്കേഷനുകളില്‍ പോകുന്ന സ്ത്രീകള്‍ക്കുംകുട്ടികള്‍ക്കും പോലും താമസസൗകര്യമേര്‍പ്പെടുത്താന്‍ പോലും തയ്യാറാകുന്നില്ലെന്നും സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റ് കൂട്ടായ്മ ഭാരവാഹികളായ സുധീഷ് കീഴുത്തളളി, രൂപേഷ് തൊടീക്കളം, എ.കെ ദേവദാസന്‍ എളയാവൂര്‍, തങ്കമണി കാസര്‍കോട്, പ്രദീപന്‍ പറശിനിക്കടവ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications