കാറും ശമ്പളവും നല്കി ഇവരെ നിയമിച്ചിരിക്കുന്നതെന്തിനാണ്? എംസി ജോസഫൈനെതിരെ ടി പത്മനാഭൻ
കണ്ണൂര്‍: 87കാരിയായ വൃദ്ധയെ അധിക്ഷേപിച്ച സംഭവത്തില്‍ വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈനെ വിമര്‍ശിച്ച് എഴുത്തുകാരന് ടി പത്മനാഭന്. വൃദ്ധയോട് കാണിച്ചത് ക്രൂരതയാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷയുടേത് ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണെന്നും പത്മനാഭന് ചൂണ്ടിക്കാണിക്കുന്നു. കാറും ശമ്പളവും നല്കി ഇവരെ നിയമിച്ചതെന്തിനാണെന്നും പത്മനാഭന് ചോദിക്കുന്നു.
ബിജെപിക്ക് കുറഞ്ഞത് 2000 വോട്ട്; സിപിഎമ്മിന് പോയെന്ന് യുഡിഎഫ്,കണക്ക് നിരത്തി മറുപടിയുമായി എല്‍ഡിഎഫ്
വയോധികയുടെ പരാതി
കഴിഞ്ഞ ദിവസമാണ് വനിത കമ്മീഷനില്‍ പരാതി നല്കിയ പത്തനംതിട്ട സ്വദേശിയായ വയോധികയെ അധിക്ഷേപിക്കുന്ന തരത്തിൽ ജോസഫൈന് അവരുടെ ബന്ധുവിനോട് ഫോണില്‍ സംസാരിച്ചത് വിവാദമായതിനായിരുന്നു. എന്തിനാണ് 87 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതികൊടുപ്പിച്ചതെന്നും ഇത് പൊലീസ് സ്റ്റേഷനില്‍ കൊടുത്താല്‍ മതിയായിരുന്നില്ലേ എന്നും ജോസഫൈന് ചോദിച്ചിരുന്നു. അയല്‍വാസി മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് വയോധിക പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചിട്ടുള്ളത്.
പദവിക്ക് നിരക്കാത്ത പദം
ഈ സംഭവവുമായി ബന്ധപ്പെട്ട് ജോസഫൈന് ഉപയോഗിച്ചത് പദവിയ്ക്ക് നിരക്കാത്ത വാക്കുകളാണെന്നും പത്മനാഭന് കുറ്റപ്പെടുത്തിയിരുന്നു. തന്റെ വീട്ടിലെത്തിയ പി ജയരാജനെയാണ് ടി പത്മനാഭന് ഈ വിഷയത്തിൽ വിമര്‍ശനം അറിയിച്ചിട്ടുള്ളത്. ഈ വിമർശനം ജോസഫൈന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് പി ജയരാജന് പത്മനാഭന് മറുപടിയും നല്‍കിയിട്ടുണ്ട്.
ഫോൺ സംഭാഷണം പുറത്ത്
പരാതി ബോധിപ്പിക്കുന്നതിനായി പ്രായമായ സ്ത്രീയെയും കൊണ്ട് അമ്പത് കിലോമീറ്ററിലധികം ദൂരെയുള്ള വനിതാ കമ്മീഷന് ഓഫീസില്‍ എത്താന്‍ സാധിക്കില്ലെന്നും അതിനാൽ വിഷയം ധരിപ്പിക്കാൻ വീടിന് സമീപത്തുള്ള ഏതെങ്കിലും ജാഗ്രതാ സമിതിയിലേക്ക് എത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വൃദ്ധയുടെ ബന്ധു ജോസഫൈനെ വിളിച്ചത്. എന്നാല്‍ ജോസഫൈന് വയോധികയുടെ ബന്ധുവിനോട് മോശമായി സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്.
വിമർശനം രൂക്ഷം
സോഷ്യൽ മീഡിയയിൽ നിരവധി പേര് ജോസഫൈനെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്റെ ഫോണ്‍ സംഭാഷണത്തെ ആവശ്യക്കാര്‍ വളച്ചൊടിക്കുകയായിരുന്നവെന്നാണ് ജോസഫൈന് സംഭവത്തോട് പ്രതികരിച്ചത്. തനിക്കെതിരെ ഇപ്പോൾ പ്രചരിക്കുന്നത് അധിക്ഷേപിക്കാൻ ലക്ഷ്യമിട്ടുള്ളതും വസ്തുുതയ്ക്ക് നിരയ്ക്കാത്തതുമായ വാർത്തകളാണ്. വിഷയത്തിന്റെ ഒരു വശം മാത്രം പെരുപ്പിച്ച് കാണിച്ച് മാധ്യമങ്ങൾ സംയുക്ത പ്രചാരണങ്ങൾ നടത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമാണോ എന്ന് ചിന്തിക്കണമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
കമ്മീഷന് അധികാരമില്ല
കോടതിയുടെ പരിഗണനയിലുള്ള കേസിൽ അക്കാര്യം മറികടന്ന് വനിതാ കമ്മീഷന് ഇടപെടാൻ അധികാരമില്ല. എന്നാൽപ്പോലും വയോധികയുടെ പരാതി പരിഗണിച്ച് വരികയായിരുന്നുവെന്നും ജോസഫൈൻ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ പോലീസും വനിതാ കമ്മീഷനും നിയമനടപടികളുമായി മുന്നോട്ടുപോകുന്നതിനിടെ വനിതാ കമ്മീഷൻ അധ്യക്ഷയെ ഫോണിൽ വിളിച്ച് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടിയിരുന്നില്ലെന്നും ജോസഫൈൻ ചൂണ്ടിക്കാണിച്ചു.