യാത്രാദുരിതത്തിന് പരിഹാരം; തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാത വീതികൂട്ടല്‍ തുടങ്ങി, 25 ലക്ഷം രൂപയുടെ നിർമ്മാണം!
തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ വികസനപ്രവൃത്തികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രി പരിസരത്ത് റോഡ് ഇരട്ടിപ്പിക്കുന്ന ജോലികള്‍ തുടങ്ങി. എയറോസിസ് കോളജിന് മുന്നിലും റഹ്മത്ത് ഹോട്ടലിന് മുന്നിലും പുതിയ ബസ്റ്റോപ്പും ബസ്‌ബേയും ഒരു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. പി.ഡബ്ല്യു.ഡി തളിപ്പറമ്പ് റോഡ്‌സ് സബ് ഡിവിഷന്‍ 25 ലക്ഷം രൂപ ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്.
വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെട്ടു വരുന്നതാണ് ഈ ഭാഗത്തെ ബസ്‌ബേ. ഇതോടൊപ്പം തളിപ്പറമ്പ് കപ്പാലം മുതല്‍ ചൊറുക്കള വരെയും, ഇരിട്ടി മുതല്‍ ചേരന്‍ കുന്ന് വരെയുമാണ് അടുത്ത ഘട്ടം വികസനം. ഇതിന് കിലോമീറ്ററിന് ഒരു കോടി എന്ന കണക്കില്‍ 35 കോടി രൂപ കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നാണ് (സി.ആര്‍.എഫ്) ചെലവഴിക്കുന്നത്. ഇതിന്റെ ഭരണാനുമതി ലഭിച്ചു കഴിഞ്ഞു.

സാങ്കേതിക അനുമതി കൂടി ലഭിക്കുന്നതോടെ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിക്കുകയും മണ്‍സൂണ്‍ സീസണ്‍ അവസാനിക്കുന്നതോടെ പണി ആരംഭിക്കുകയും ചെയ്യും. ആകെ 46.6 കിലോമീറ്റര്‍ ദൂരമുള്ള സംസ്ഥാന പാത 36 ല്‍ ചൊറുക്കളക്കും ചേരന്‍ കുന്നിനുമിടയിലുള്ള മൂന്നര കിലോമീറ്റര്‍ റോഡില്‍ വീതി കൂട്ടല്‍ ജോലി ഇപ്പോഴുണ്ടാവില്ല, അടുത്ത ഘട്ടത്തില്‍ ഈ ഭാഗത്തും വീതികൂട്ടല്‍ നടക്കും.
കപ്പാലത്തിനും ചൊറുക്കളക്കുമിടയിലുള്ള ഭാഗത്ത് റോഡിന് ടാര്‍ ചെയ്ത ഭാഗത്തിന് ഏഴ് മീറ്റര്‍ വീതിയുണ്ടാകും. നടുവില്‍ 1.10 മീറ്റര്‍ വീതിയില്‍ മീഡിയനും സ്ഥാപിക്കും. മീഡിയനില്‍ തളിപ്പറമ്പ് നഗരസഭയും കുറുമാത്തൂര്‍ പഞ്ചായത്തും സംയുക്തമായി സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്. കരിമ്പം ഫാമിന് സമീപത്തുകൂടി കടന്നു പോകുന്ന റോഡിന് വീതി കുറവായതിനാല്‍ ഇവിടെ കൂടുതല്‍ സ്ഥലം അനുവദിച്ചു കിട്ടാന്‍ ജയിംസ് മാത്യു എം.എല്‍.എ ജില്ലാ പഞ്ചായത്ത് അധികൃതരുമായി പ്രാഥമിക ചര്‍ച്ച നടത്തിക്കഴിഞ്ഞു.
ബാവുപ്പറമ്പ് വഴിയുള്ള എയര്‍പോര്‍ട്ട് റോഡുമായി ബന്ധിപ്പിക്കുന്ന ഈ റോഡില്‍ കൊടും വളവുകള്‍ ഉള്ളതിനാല്‍ കൂടുതല്‍ സ്ഥലം ലഭ്യമായാല്‍ മാത്രമേ ഉദ്ദേശിച്ച രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയുള്ളൂ. ഇത് സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ ഇന്ന് ഉച്ചക്ക് രണ്ടിന് ജയിംസ് മാത്യു എം.എല്‍.എ തളിപ്പറമ്പ് റസ്റ്റ്ഹൗസില്‍ വിളിച്ചു ചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തില്‍ നടക്കും. 2003 ല്‍ നടന്ന വികസനത്തിന് ശേഷം സംസ്ഥാന പാത 36ല്‍ നടക്കുന്ന പുതിയ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ ഈ റോഡ് ദേശീയപാത നിലവാരത്തിലേക്ക് ഉയരുമെന്ന് ദേശീയപാത വിഭാഗം അസി. എഞ്ചിനീയര്‍ വിപിന്‍ പറഞ്ഞു.












Click it and Unblock the Notifications