മദ്യ ലഹരിയിൽ റെയിൽവേ ഗേറ്റ് അടച്ച് ഉറങ്ങിയ താൽക്കാലിക ജീവനക്കാരനെ അറസ്റ്റുചെയ്തു
തലശേരി : മദ്യ ലഹരിയിൽ റെയിൽവെ ഗേറ്റ് അടച്ചിട്ട് ഉറങ്ങി യാത്രക്കാരെ പെരുവഴിയിലാക്കിയ റെയിൽവെ ഗേറ്റ്മാനെ റെയിൽവെ പൊലിസ് അറസ്റ്റുചെയ്തു. താൽക്കാലിക ജീവനക്കാരനായ ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.
ട്രെയിൻ കടന്നുപോയ ശേഷവും റെയിൽവേ ഗേറ്റ് തുറക്കാതായതോടെ കാരണമന്വേഷിച്ചെത്തിയ വാഹനയാത്രക്കാരും നാട്ടുകാരും കണ്ടത് ഗേറ്റിനു സമീപത്തെ കാബിനിൽ മദ്യലഹരിയിൽ കുഴഞ്ഞു കിടക്കുന്ന ഗേറ്റ്‌മാനെയാണ്. നാട്ടുകാർ ഇയാളെ ഉണർത്താൻ ശ്രമിക്കുന്നതിനിടെ സ്ഥലത്തെത്തിയ മാവേലി എക്സ്പ്രസ് സിഗ്നൽ ലഭിക്കാത്തതിനെത്തുടർന്ന് ഗേറ്റിന് സമീപം നിർത്തിയിട്ടു.

നടാൽ റെയിൽവേ ഗേറ്റിലാണ് വെള്ളിയാഴ്ച്ച രാത്രി 8.30ന് യാത്രക്കാരെ റോഡിൽ കുടുക്കിയ സംഭവങ്ങൾ അരങ്ങേറിയത്. നടാൽ റെയിൽവേ ഗേറ്റിൽ നിന്നുള്ള സിഗ്നൽ ലഭിക്കാത്തതിനെത്തുടർന്ന് താഴെചൊവ്വ, താഴെചൊവ്വ- സിറ്റി റോഡ്, മുഴപ്പിലങ്ങാട് കുളം ബസാർ, എടക്കാട് ബീച്ച് റോഡ്, മഠം എന്നീ റെയിൽവേ ഗേറ്റുകളും ഏറെസമയം അടഞ്ഞു കിടന്നു. ഇതോടെ ഈ സ്ഥലങ്ങളിലും വാഹനയാത്രക്കാർ കുരുക്കിലായി.
കോയമ്പത്തൂർ - കണ്ണൂർ പാസഞ്ചറിന് കടന്നുപോകാനാണ് രാത്രി 8.30ന് നടാൽ റെയിൽവേ ഗേറ്റ് അടച്ചത്. പാസഞ്ചർ കടന്നുപോയി 10 മിനിറ്റ് കഴിഞ്ഞിട്ടും ഗേറ്റ് തുറക്കായതോടെയാണു യാത്രക്കാർ ക്യാബിനിലെത്തിയത്. തുടർന്ന് എടക്കാട് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എടക്കാട് റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തി.
പിന്നീടാണു മാവേലി എക്‌സ്പ്രസിന് സിഗ്നൽ നൽകിയത്. സംഭവ സ്ഥലത്ത് എത്തിയ എടക്കാട് പൊലിസ് പിണറായി എരുവട്ടി സ്വദേശി കെ.വി സുധീഷിനെയാണ് കസ്റ്റഡിയിലെടുത്ത് റെയിൽവെ പൊലിസിന് കൈമാറിയത്. ഇയാളെ ചോദ്യം ചെയ്തതിന് ശേഷം പൊലിസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ഒരു വർഷക്കാലമായി നടാൽ ഗേറ്റ് മാനാണ് സുധീഷ്.സംഭവത്തെ കുറിച്ച് ഉന്നത റെയിൽവെ അധികൃതർ അന്വേഷണമാരംഭിച്ചിട്ടുണ്ട്. റെയിൽവെയുടെ മിക്ക ലെവൽ ക്രോസുകളിലും കരാർ ജീവനക്കാരാണ് ജോലി ചെയ്യുന്നത്.












Click it and Unblock the Notifications