കണ്ണൂരിൽ പത്തുപേർക്ക് കൂടി കൊവിഡ്: രോഗബാധയേറ്റവരിൽ നാലുപേർ പ്രവാസികൾ
കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ പത്തുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ. ഇവരില്‍ നാലുപേര്‍ വിദേശത്തു നിന്നും ആറു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുപേര്‍ കൂടി ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 10-ന് സൗദി അറേബ്യയില്‍ നിന്ന് ജി5 7058 വിമാനത്തിലെത്തിയ ശ്രീകണ്ഠാപുരം സ്വദേശി 45കാരന്, ജൂണ്‍ 18-ന് കുവൈറ്റില്‍ നിന്ന് ജെ9 1415 വിമാനത്തിലെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 36കാരന്, അന്നേ ദിവസം ഒമാനില്‍ നിന്ന് ഒ.വി 1409 വിമാനത്തിലെത്തിയ പെരളശ്ശേരി സ്വദേശി 39കാരന്, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 12-ന് കുവൈറ്റില്‍ നിന്ന് കെ.യു 1373 വിമാനത്തിലെത്തിയ മേലെചൊവ്വ സ്വദേശി 59കാരന് എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവര്‍.
മുംബൈയ്ക്ക് കൈത്താങ്ങ്: 19 നില ഫ്ലാറ്റ് സമുച്ചയം കൊവിഡ് ആശുപത്രിയാക്കാൻ വിട്ടുനൽകി വ്യവസായി
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറു പേരില്‍ മൂന്നു പേര് സി.ഐ.എസ്.എഫുകാരാണ്. ജൂണ്‍ 12-ന് ലക്നൗവില്‍ നിന്ന് ബെംഗളൂരു വഴി ഇന്‍ഡിഗോ 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ ഉത്തര്‍പ്രദേശ് സ്വദേശി 25കാരന്, ജൂണ്‍ മൂന്നിന് ദില്ലിയിൽ എ.ഐ 425 വിമാനത്തില്‍ കണ്ണൂരിലെത്തിയ മറ്റൊരു ഉത്തര്‍പ്രദേശ് സ്വദേശി 25കാരന്, അന്നേ ദിവസം ദില്ലിയിൽ നിന്ന് എത്തിയ രാജസ്ഥാന് സ്വദേശി 36കാരന് എന്നിവരാണ് സി.ഐ.എസ്.എഫുകാര്‍.
മെയ് 27-ന് മുംബൈയില്‍ നിന്ന് സ്പെഷ്യല്‍ ട്രെയിനില്‍ എറണാകുളം വഴിയെത്തിയ രാമന്തളി സ്വദേശി 26കാരന്, ജൂണ്‍ എട്ടിന് മംഗള എക്സ്പ്രസില്‍ ദില്ലിയിൽ നിന്നെത്തിയ നടുവില്‍ സ്വദേശി 25കാരി, ജൂണ്‍ 18ന് ചെന്നൈയില്‍ നിന്ന് ബസ് മാര്‍ഗം എത്തിയ പാനൂര്‍ സ്വദേശി 44കാരന് എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 346 ആയി. ഇതില്‍ 230 പേര് രോഗമുക്തി നേടി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തില്ലങ്കേരി സ്വദേശി 24കാരന്, കണ്ണൂര്‍ സ്വദേശി 14കാരന്, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഉദയഗിരി സ്വദേശി 44കാരന് എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
നിലവില്‍ ജില്ലയില്‍ 16773 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 80 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 106 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 15 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 18 പേരും വീടുകളില്‍ 16554 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 12152 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 11603 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 10925 എണ്ണം നെഗറ്റീവാണ്. 549 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്നും കലക്ടർ വ്യക്തമാക്കി.