തലശേരി- മാഹി ബൈപ്പാസിലെ പാലത്തിന്റെ ബീമുകൾ തകർന്ന് വീണു; ആളപായമില്ല
കണ്ണൂര്‍; തലശ്ശേരി- മാഹി ബൈപ്പാസിനായി നിർമ്മിച്ച പുതിയ പാലത്തിന്റെ ബീമുകൾ തകർന്നു വീണു. പാലത്തിന്റെ നാല് ബീമുകളാണ് തകർന്നത്. നിട്ടൂരിനടുത്ത് ബാലത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. തകർന്ന ബീമുകൾ പുഴയിലേക്ക് പതിച്ചു. അപകടത്തിൽ ആളപായങ്ങളൊന്നില്ല.
നിർമ്മാണത്തിലിരുക്കുന്ന ഒരു ബീം ചരിഞ്ഞ് പോയതോടെയാണ് മറ്റു ബീമുകൾ കൂടി തകർന്നതെന്ന് എംഎൽഎ എഎൻ ഷംസീർ പറഞ്ഞു. ബീമുകൾ ലോക്ക് ചെയ്തിരുന്നില്ലെന്നും അതാണ് അപകടത്തിന് വഴിവെച്ചതെന്നും എംഎൽഎ പ്രതികരിച്ചു. അപകടം നടക്കുമ്പോൾ തൊഴിലാളികൾ പ്രദേശത്ത് ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഏകദേശം ഒരു കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
2018 ഒക്ടോബര്‍ 30 നാണ് തലശ്ശേരി- മാഹി ബൈപ്പാസിന്‍റെ ഉദ്ഘാടനം നടത്തിയത്. അന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയായിരന്നു പാലം ഉദ്ഘാടനം ചെയ്തത്. മുഴുപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ 18.6 കിമി ദൂരത്തിലാണ് ബൈപ്പാസ് നിര്‍മിക്കുന്നത്.പെരുമ്പാവൂർ ആസ്ഥാനമായ ഇകെകെ കൺസ്ട്രക്ഷനാണ് പാലത്തിന്‍റെ നിർമ്മാണ ചുമതല.
853 കോടിയാണ് പാലത്തിന്റെ നിർമ്മാണ ചെലവ്. മുപ്പത് മാസത്തേക്കാണ് ഇവര്‍ക്ക് നിര്‍മാണത്തിനുള്ള കാലാവധിയുള്ളത്. പാലവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ 2020 മാര്‍ച്ചില്‍ അവസാനിക്കേണ്ടതായിരുന്നു. നിലവിൽ പാലത്തിന്റെ സ്ലാബിന്റെ പ്രവർത്തിയാണ് നടക്കുന്നത്. പാലങ്ങളുടെ പൈലിങ്ങും തൂണിന്റെ പ്രവർത്തിയും പൂർത്തിയായിരുന്നു. സംഭവത്തില്‍ ബൈപാസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്.അതേസമയം അപകടം സംബന്ധിച്ച് മന്ത്രി ജി സുധാകരൻ അടിയന്തിര റിപ്പോർട്ട് തേടി.
സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിർമ്മാണ പങ്കാളിത്തമില്ല എങ്കിലും കേന്ദ്ര സർക്കാർ സ്ഥാപനമായ എൻഎച്ച്എഐ യുടെ പൂർണ്ണമായ നേതൃത്വത്തിലാണ് നിർമ്മാണം. എങ്കിലും മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ബീമുകൾ തകർന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കുവാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജ്യണൽ ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു.