വിവാഹഘോഷയാത്രയിലെ അപകട യാത്ര: തലശ്ശേരിയില്‍ 18 പേർക്കെതിരെ കേസ്
തലശേരി'വിവാഹഘോഷയാത്രയിൽ വാഹനങ്ങളിൽ അപകടമുണ്ടാക്കുംവിധം സുരക്ഷിതമല്ലാതെ യാത്രചെയ്തതിന് 18 യുവാക്കളെ ചൊക്ലി പോലീസ് സബ് ഇൻസ്പെക്ടർ ആർ.എസ്. രഞ്ജു അറസ്റ്റ് ചെയ്തു. വാഹനമോടിച്ച ആറുപേരുടെ ലൈസൻസ് റദ്ദ് ചെയ്യാൻ നടപടി തുടങ്ങി. വിവാഹത്തിൽ വരനെ അനുഗമിച്ച വാഹനങ്ങളുടെ വാതിലിൽ കയറിനിന്നും ഡിക്കിയിൽ ഇരുന്നും യാത്ര ചെയ്തവരെയാണ് ഒളവിലം മത്തിപ്പറമ്പിൽ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയുടെ സഹായത്തോടെ പോലീസ് പിടികൂടിയത്. ജൂലായ് 24-ന് വൈകീട്ടോടെ നടന്ന സംഭവത്തിൽ ദിവസങ്ങൾ നീണ്ട അന്വേഷണത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വിവിധ ആഡംബര കാറുകൾ ഓടിച്ച കരിയാട് പുളിയനമ്പ്രത്തെ കുഞ്ഞിപ്പറമ്പത്ത് എം.കെ.മുഹമ്മദ് ഷബിൻ ഷാൻ (19), ആലോള്ളതിൽ എ. മുഹമ്മദ് സിനാൻ (19), മീത്തൽ മഞ്ചീക്കര വീട്ടിൽ മുഹമ്മദ് ഷഫീൻ (19), പോക്കറാട്ടിൽ ലിഹാൻ മുനീർ (20), കാര്യാട്ട് മീത്തൽ പി. മുഹമ്മദ് റാസി (19), കണിയാങ്കണ്ടിയിൽ കെ.കെ. മുഹമ്മദ് അർഷാദ് (19) തുടങ്ങിയവർക്കെതിരേയാണ് പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്.പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ വിട്ടുകിട്ടുന്നതിന് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഓഗസ്റ്റ് 14 വരെ ഹരജി പരിഗണിക്കില്ലെന്നാണ് മജിസ്ട്രേറ്റ് വ്യക്തമാക്കിയതെന്ന് പോലീസ് അറിയിച്ചു.
ഹെൽമറ്റ് ധരിക്കാതെ പുറംതിരിഞ്ഞ് യാത്ര ചെയ്യുകയായിരുന്ന സ്കൂട്ടർ യാത്രക്കാരെ പോലീസ് അന്വേഷിച്ചുവരികയാണ്. മറ്റൊരു സംഭവത്തിൽ വിവാഹ പാർട്ടിയുടെ വീഡിയോ ചിത്രീകരണത്തിനായി കാറിന്റെ ഡിക്കിയിലിരുന്ന് യാത്ര ചെയ്തതിന് ക്യാമറാമാൻ കുറ്റ്യാടിയിലെ പറമ്പത്ത് ഹൗസിൽ മുഹമ്മദ് ആദിൽ (22), കാറോടിച്ചിരുന്ന ചൊക്ലി സി.പി. റോഡിലെ ജാസ് വില്ലയിൽ ഇർഫാൻ ഹബീബ് (32) എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഓഗസ്റ്റ് നാലിന് വൈകീട്ട് ആറിന് മേക്കുന്ന് കൊളായിയിലാണ് സംഭവം.
ഹബീബിന്റെ മാതൃസഹോദരിയുടേതാണ് ഇൗ കാർ. റോഡപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അപകടകരമായ വാഹനയാത്രയ്ക്കെതിരേ കർശന നടപടിയെടുക്കാൻ തലശ്ശേരി അസി. പോലീസ് സൂപ്രണ്ട് നിർദേശിച്ചതിനെത്തുടർന്നാണ് ക്യാമറകൾ പരിശോധിച്ച് ചൊക്ലി പോലീസ് നടപടി തുടങ്ങിയത്.സീനിയർ പോലീസ് ഓഫീസർ കെ. സനിൽകുമാർ, സി.വി. വിജിൻ, നിമിഷ നാരായണൻ, കെ. അനിഷ, ടി.എൻ. സ രോൺ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications