മകന്റെ വിവാഹച്ചെലവ് ചുരുക്കി; 5 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി എംഎൽഎ
കണ്ണൂര്‍: പ്രളയദുരിതബാധിതരെ സഹായിക്കാനായി നാടെങ്ങും ഫണ്ടുപിരിവ് നടക്കവെ വേറിട്ട മാതൃകയുമായി എംഎല്‍എയും ഭാര്യയും. മകന്റെ വിവാഹത്തിന് കരുതിവെച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാണ് തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യുവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവും അധ്യാപികയുമായ എന്‍ സുകന്യയും മാതൃകയായത്. സ്വാതന്ത്ര്യദിനത്തില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തിയാണ് എംഎല്‍എയുടെ ഭാര്യ എന്‍ സുകന്യ തുക മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചത്. സുകന്യയുടെ മാതാപിതാക്കളായ ടി രാധാമണി, ടി നാരായണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ലളിതമായ ചടങ്ങോടെ ആഗസ്റ്റ് 24 നാണ് മകന്‍ സന്ദീപിന്റെ വിവാഹം. കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്ത് ജയിംസ് മാത്യു എംഎല്‍എയുടെ മകളുടെ വിവാഹത്തിന് കരുതിവെച്ച അഞ്ച് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം വി ജയരാജന്റെ ഭാര്യ ലീന കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്റെ ശമ്പളത്തില്‍ നിന്നും ഒന്നരലക്ഷം രൂപ നല്‍കിയിരുന്നു.

കണ്ണൂര്‍ ജില്ലാ സഹകരണബാങ്ക് മാനേജരാണ് ലീന. ഇതിനിടെ പ്രളയദുരിതബാധിതരെ സഹായിക്കുന്നതിനായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായ ബക്കറ്റു പിരിവ നടത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന ഫണ്ടുപിരിവിന് സംസ്ഥാന വ്യവസായ വകുപ്പുമന്ത്രി ഇപി ജയരാജന്‍, സംസ്ഥാന സമിതി അംഗമായ പി ജയരാജന്‍, കെ പി സഹദേവന്‍, എം വി ജയരാജന്‍, കെ കെ രാഗേഷ് എം. പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജയിംസ് മാത്യുവിന്റെ മണ്ഡലമായ തളിപ്പറമ്പില്‍ പ്രളയ ജലംകയറിയതിനെ തുടര്‍ന്ന് വ്യാപകമായ കൃഷിനാശമാണ് സംഭവിച്ചത്.ആയിരക്കണക്കിനാളുകളാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നത്.












Click it and Unblock the Notifications