വിയാന്റെ കൊലപാതകം: തെളിവെടുപ്പിനിടെ ശരണ്യയ്ക്കെതിരെ ജന രോഷം: മകളെ തൂക്കി കൊല്ലണമെന്ന് പിതാവ്
കണ്ണൂര്‍: കാമുകനോടൊപ്പം ജീവിക്കാന്‍ ഒന്നരവയസുകാരനായ പിഞ്ചുകുഞ്ഞിനെ അരുംകൊല ചെയ്ത മാതാവ് ശരണ്യയ്ക്കെതിരെ ആക്രോശങ്ങളുമായി നാട്ടുകാരും ബന്ധുക്കളും ' കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസുകാരനായ മകനെ കടലിലെറിഞ്ഞ് കൊന്ന അമ്മ ശരണ്യ(24)യുമായി പോലീസ് തെളിവെടുപ്പിനെത്തിയപ്പോഴാണ് ശരണ്യക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടിയത്.
ദില്ലിയിൽ കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി പിജെ ജോസഫ്, കേരളത്തിൽ പുതിയ മുന്നണി നീക്കം?
ബുധനാഴ്ച്ച രാവിലെ9.30ഓടെയാണ് ശരണ്യയുമായി തയ്യില്‍ കടപ്പുറത്ത് പോലീസെത്തിയത്. ശരണ്യക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് മുന്‍ കരുതെലെന്ന നിലയില്‍ നേരത്തെ തന്നെ വന്‍ പോലീസ് സന്നാഹം കടപ്പുറത്തെത്തിയിരുന്നു. പിന്നാലെ ശരണ്യയുമായി മൂന്നു ജീപ്പുകളില്‍ പോലീസ് സംഘം സംഭവസ്ഥലതെത്തിയപ്പോള് തന്നെ സ്ത്രീകളടക്കമുള്ള ജനങ്ങള്‍ അസഭ്യവര്‍ഷവുമായി പാഞ്ഞടുത്തു.
കുഞ്ഞിനെകൊന്ന അമ്മക്കുള്ള ശിക്ഷ ഞങ്ങള്‍ വിധിക്കാമെന്ന് നാട്ടുകാരില്‍ ചിലര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്തിനാ കുട്ടിയെ കൊന്നത്, നമ്മള്‍ക്ക് തന്നൂടായിരുന്നോ... ഇറക്കിവിട് അവളെ... നമ്മള് കൈകാര്യം ചെയ്യാം... തുടങ്ങി ശകാർവർഷമായിരുന്നു പിന്നീട്. പ്രതിയെ മര്‍ദിക്കാനുള്ള ശ്രമവുമുണ്ടായി. 'പോലീസ് അവളെ വിട്ടയക്കണം ബാക്കി ഞങ്ങള്‍ ചെയ്യും, ആ കുഞ്ഞിനെ എവിടെ എറിഞ്ഞോ അവിടെയാണ് അവളുടെയും അവസാനം. ഈ നാട്ടില്‍ ഇത്രയും ക്രൂരയായ ഒരു സ്ത്രീ ഉണ്ടെന്നത് ഞങ്ങള്‍ക്കും അപമാനമാണ്. അമ്മമാരായ ഞങ്ങളുടെ നെഞ്ചത്ത് ചവിട്ടിയാണ് അവള് പോയത്' അയല്‍ക്കാര്‍ പറഞ്ഞു.
എന്നാല്‍ പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. പിന്നീട് യാതൊരു കൂസലുമില്ലാതെ ശരണ്യ കൊലപാതക രീതി പോലീസിനോട് വിവരിച്ചു. ഈ സമയം വീട്ടിനകത്ത് ശരണ്യയുടെ അമ്മ പൊട്ടിക്കരയുന്നുണ്ടായിരുന്നു. വീടിന്റെ ഇടവഴിയിലൂടെ മൊബൈല്‍ വെട്ടവുമായി കടപ്പുറത്ത് കൊണ്ടുപോയതും കുട്ടിയെ എറിഞ്ഞ് കൊന്നതും പോലീസ് ശരണ്യയില്‍ നിന്ന് ചോദിച്ച് മനസിലാക്കി. 12 മിനുട്ടില്‍ നടപടി പൂര്‍ത്തിയാക്കി മടങ്ങുമ്പോഴും പ്രതിക്ക് കുറ്റബോധത്തിന്റെ ഒരു അംശം പോലുമുണ്ടായിരുന്നില്ല. കൂക്കിവിളിച്ചാണ് ശരണ്യക്ക് നാട്ടുകാര്‍ യാത്രയയപ്പ് നല്‍കിയത്.
തിങ്കളാഴ്ച രാവിലെയാണ് കണ്ണൂര്‍ സിറ്റി തയ്യില്‍ കടപ്പുറത്ത് കുട്ടിയെ മരിച്ചനിലയില്‍ കാണപ്പെട്ടത്. കൊടുവള്ളി ഹൗസില്‍ വിയാനെ(ഒന്നര)യാണ് അമ്മ ശരണ്യ കൊലപ്പെടുത്തിയത്. ശരണ്യയുടെ വസ്ത്രങ്ങളും വീട്ടിലെ കിടക്കവിരിയും മറ്റും ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയിരുന്നു. കുഞ്ഞിനെ കൊല്ലാനായി പല ദിവസങ്ങളിലായി ശരണ്യ കാത്തിരിക്കുകയായിരുന്നു. കടലിലെറിഞ്ഞ് കൊല്ലാനായിരുന്നു ശരണ്യ പദ്ധതിയിട്ടത്. ശരണ്യയുടെ പിതാവുമായി അകന്ന പ്രണവ് ഭാര്യാപിതാവ് മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളിലാണ് വീട്ടില്‍ വരാറുള്ളത്. ഈ സമയം തന്നെ കൊലപാതകത്തിനു ശരണ്യ തെരഞ്ഞെടുക്കുകയായിരുന്നു.
ഭര്‍ത്താവ് ഉറങ്ങിയ സമയം നോക്കി കുഞ്ഞിനെയെടുത്ത് ശരണ്യ കടപ്പുറത്തേക്ക് പോയി. കുഞ്ഞ് കരഞ്ഞപ്പോള്‍ വായ് കൈകള്‍ കൊണ്ട് പൊത്തിവെച്ചു. കടലില്‍ എറിയാന്‍ ശ്രമിച്ചെങ്കിലും ജഡം ഒഴുകി വന്നേക്കുമെന്ന ഭയമായി. അങ്ങനെ കടല്‍ഭിത്തിയില്‍ കുഞ്ഞിന്റെ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നു വ്യക്തമാക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെന്ന് കണ്ണൂർ ഡിവൈഎസ്പി പറഞ്ഞു.
തനിക്ക് കൊച്ചുമകനെ ലാളിച്ച് കൊതിതീര്‍ന്നിട്ടില്ലെന്ന് മുത്തശ്ശനായ വത്സരാജ് പറഞ്ഞു. വിയാന്റെ മരണം സ്വന്തം അമ്മയുടെ കൈകൊണ്ട് തന്നെയാണെന്ന് സംഭവിച്ചതെന്നറിഞ്ഞ വാര്‍ത്ത മുത്തശ്ശനായ തന്റെ നെഞ്ച് തകര്‍ത്തു കളഞ്ഞു. ക്രൂരകൃത്യം ചെയ്തവള്‍ തന്റെ മകളായിപ്പോയല്ലോ എന്ന ദു:ഖത്തിലാണെന്നും വത്സരാജ് പറഞ്ഞു. വിയാനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ ശരണ്യയെ തൂക്കിക്കൊല്ലണമെന്ന് ശരണ്യയുടെ അച്ഛന് വത്സരാജ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
'അവളെ തൂക്കിക്കൊല്ലാന്‍ കൊടുക്കുന്നുണ്ടെങ്കില്‍ അവളുടെ അച്ഛനായ എനിക്ക് അതത്രയും ഇഷ്ടമാണ്. എന്റെ ഏട്ടന്റെ കുടുംബവും ഞങ്ങളും അത്രയും ആ കുട്ടിയെ നോക്കിയിട്ടുണ്ട്. കുഞ്ഞിനെ കൊന്ന അവള് നാളെ എന്നെ കൊല്ലില്ലെന്ന് എന്താണ് ഉറപ്പ്? അവള്‍ക്ക് മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം മാത്രമേയുള്ളൂ. നെഞ്ച് പൊട്ടിയാണ് പറയുന്നത്. കടലില്‍ പണിയെടുത്താണ് അവളെ പൊന്നുപോലെ വളര്‍ത്തിയത്, എല്ലാം ചെയ്തത്. എത്രത്തോളം വലിയ ശിക്ഷ കിട്ടുമോ, അത്രത്തോളം വലിയ ശിക്ഷ കിട്ടട്ടെ. ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. അത്രയും വലിയ ശിക്ഷ കിട്ടണം. ഇങ്ങനെത്തെയൊരു പെണ്‍കുട്ടി ഇനി ഭൂമിയില്‍ ഉണ്ടാകാന്‍ പാടില്ലെന്നും വത്സരാജ് പറഞ്ഞു.