മയ്യില്‍ പുഴയില്‍ മുങ്ങിമരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നാടിന്റെ യാത്രാമൊഴി; മൂവർക്കും വിടചൊല്ലി ജന്മനാട്
മയ്യില്‍: മയ്യില്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പാവന്നൂരില്‍ മുങ്ങി മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നാട് യാത്രാമൊഴിയേകി. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് പാവന്നൂര്‍മെട്ട ബാങ്കിന് സമീപം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. തുടര്‍ന്ന് കുറ്റിയാട്ടൂര്‍ പൊറോളം പൊതുശ്‌മശാനത്തില്‍ സംസ്‌കരിച്ചു.
പാവന്നൂര്‍ മെട്ട വളളുവ കോളനിയിലെ എ.വി സത്യന്‍-പ്രീയ ദമ്പതികളുടെ നിവേദ്(21), സത്യന്റെ സഹോദരന്‍ എ.വി സജിത്ത്-രമ്യ ദമ്പതികളുടെ മകന്‍ ജോബിന്‍ജിത്ത്(17) ഇവരുടെ ബന്ധുകൂടിയായ കെ. എസ്. ആര്‍.ടി.സി ഡ്രൈവര്‍ ബാലകൃഷ്ണന്‍- ബിന്ദു ദമ്പതികളുടെ മകന്‍ അഭിനന്ദ്(21) എന്നിവരാണ് മരിച്ചത്. പാവന്നൂര്‍ മെട്ട ചീരാച്ചേരി പുഴയില്‍ വെളളിയാഴ്ച്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. ബന്ധുക്കളായ വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചതിന്റെ നടുക്കത്തിലാണ് വളളുവ കോളനിയും പാവന്നൂര്‍ ഗ്രാമവും അപ്രതീക്ഷിത ദുരന്തത്തില്‍ കോളനി ഒന്നാകെ തേങ്ങുകയാണ്.

പുഴയരികിലൂടെ നടന്നു പോകുമ്പോള്‍ ഇവര്‍ കരയിടിഞ്ഞു പുഴയിലേക്ക് വഴുതി വീഴുകയായിരുന്നു. കനത്ത മഴയില്‍ പുഴയില്‍ വെളളം കൂടിയിരുന്നു. ചെളിയും ആഴവുമുളള ഭാഗമാണ് ഇവിടം. വളപട്ടണം പുഴയുടെ ഭാഗമായ പാവന്നൂര്‍ ചിരാച്ചേരിക്കടവിലാണ് ഇവര്‍ മുങ്ങിതാഴ്ന്നത്. മരിച്ച വിദ്യാര്‍ത്ഥികളുടെ വീടിന് വിളിപ്പാടകലെയായിരുന്നു അപകടം. മരിച്ച നിവേദിന്റെയും അഭിനവിന്റെയും ജോബിന്‍ ജിത്തിന്റെയും ഒപ്പമുണ്ടായിരുന്ന ആകാശ് ബഹളം വെച്ചതിനെതിരെ തുടര്‍ന്ന് ചെത്തു തൊഴിലാളിയായ രാജീവനാണ് ആദ്യം രക്ഷാ പ്രവര്‍ത്തനത്തിനെത്തിയത്. തുടര്‍ന്ന് ഡ്രൈവറായ വിജേഷും നാട്ടുകാരും ഒന്നടങ്കം രക്ഷിക്കാനിറങ്ങി.
പുഴയില്‍ നിന്ന് രക്ഷിച്ചെങ്കിലും മയ്യിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴെക്കും മൂന്നുപേരും മരണമടഞ്ഞിരുന്നു. മരിച്ച നിവേദ് സിഎംഎ വിദ്യാര്‍ത്ഥിയാണ്. അഭിനവ് മട്ടന്നൂര്‍ പോളി ടെക്‌നിക്ക് കോളേജിലെ വിദ്യാര്‍ത്ഥിയും ജോബിന്‍ ജിത്ത് പ്‌ളസ് വണ്‍ പ്രവേശനം കാത്തിരിക്കുകയാണ്. വൈഗയാണ് നിവേദിന്റെ സഹോദരി, ജോബിന്റെ സഹോദരന്‍ അനയ്യ്. അഭിനവിന്റെ സഹോദരി കീര്‍ത്തന.മുഖ്യമന്ത്രി പിണറായി വിജയന്‍, തളിപറമ്പ് മണ്ഡലം എം. എല്‍. എ എംവി ഗോവിന്ദന്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി, കെ.സുധാകരന്‍ എം.പി തുടങ്ങിയവര്‍ അനുശോചിച്ചു.












Click it and Unblock the Notifications