എസ്എംഎയോടും തളരാതെ കുഞ്ഞ് ദാനിഷ്; വീല്‍ചെയറിലിരുന്ന് കഥകള്‍ എഴുതി, മാതൃകയാക്കണം ദാനിഷിനെ
കണ്ണൂര്‍: ഒരു രോഗം ബാധിച്ചാല്‍ അതിനെ പഴിച്ച്‌കൊണ്ട് ജീവിക്കുന്ന ഒരുപാട് പേരെ നമുക്ക് കാണാന്‍ സാധിക്കും. എന്നാല്‍ ആ രോഗത്തെ ഒന്നുമല്ലാതാക്കി ഒരിക്കലും തോല്‍ക്കാന്‍ തയ്യാറല്ലയെന്ന് പറഞ്ഞ്‌കൊണ്ട് ജീവിക്കുന്ന ചുരുക്കം ചിലരെ മാത്രമേ നമുക്ക് കാണാന്‍ സാധിക്കുകയുള്ളു. അത്തരത്തിലുള്ള ഒരു കുട്ടിയാണ് കണ്ണൂര്‍ സ്വദേശിയായ ദാനിഷ്. മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറികൊണ്ടിരിക്കുകയാണ് ഈ കൊച്ച് മിടുക്കന്‍. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) കീഴ്‌പെടുത്തിയിട്ടും ദാനിഷ് ഒരിക്കലും തളര്‍ന്നിട്ടില്ല.
വില്‍ചെയറിലിരുന്ന് പുസ്തകം രചിക്കുകയാണ് കുഞ്ഞ് ദാനിഷ്. അത് പ്രസിദ്ധീകരിക്കാന്‍ തയ്യാറായും കഴിഞ്ഞു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദാനിഷ് രചിച്ച പത്ത് കഥകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ കഥാ സമാഹാരമാണ് ഇത്. വരുന്ന ഡിസംബര്‍ നാലിന് ദാനിഷിന്റെ സ്‌കൂളായ കാഞ്ഞിരോട് അല്‍ഹുദ ഇംഗ്ലീഷ് യുപി സ്‌കൂളിലാണ് ഇതിന്റെ പ്രകാശന ചടങ്ങ് നടക്കുന്നത്.

കണ്ണൂര്‍ കാഞ്ഞിരോട് കുടുക്കിമൊട്ടയിലെ മുത്തലിബ്-നിഷാന ദമ്പതികളുടെ മകനാണ് ദാനിഷ്. കുഞ്ഞിനു അപൂര്‍വ രോഗമായ എസ്എംഎ എന്ന രോഗമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ കുടുംബം സങ്കടത്തിലായി. എന്നാല്‍ തുടക്കത്തില്‍ രോഗത്തിന്റെ തീവ്രദയെ സംബന്ധിച്ച് കുടുംബത്തിന് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് എഴുന്നേറ്റ് നടക്കാന്‍ പോലും സാധിക്കാത്ത അപൂര്‍വരോഗമാണിതെന്ന് മനസ്സിലാക്കിയത്. കുടുംബത്തിന് കഴിയുന്നത്‌പോലെ ദാനിഷിനെ ചികിത്സിച്ചു. 80 ശതമാനത്തോളം രോഗത്തിനു കീഴ്പ്പെട്ടിരുന്ന അവസ്ഥയില്‍ നിന്ന് ചെറിയ മാറ്റം വന്നു തുടങ്ങി. പിന്നീട് സ്വന്തമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വീല്‍ ചെയറില്‍ ദാനിഷിനെ സ്‌കൂളിലേക്ക് അയക്കാന്‍ തുടങ്ങി. സ്‌കൂളില്‍ നന്നായി പഠിക്കുന്ന കുട്ടിയായി മാറി ദാനിഷ്.

പിന്നീട് മൊബൈല്‍ ഗെയിമില്‍ തല്‍പരനാവുകയായിരുന്നു. കണ്ണെടുക്കാതെ രാവോളം ഗെയിമുകള്‍ കളിക്കാറുണ്ടായിരുന്നു. ആര്‍ക്കും ഒന്നും പറയാനോ ചെയ്യാനോ കഴിയാത്ത അവസ്ഥയായിരുന്നു അതെന്നാണഅ കുടുംബം പറയുന്നത്. പിന്നീട് ചില അദ്യാപകരുടെയും സുഹൃത്തുക്കളുടെയും ഉപദേശത്തിന്റെ ഫലം അവനില്‍ കമ്ട് തുടങ്ങി. ചെറിയ രീതിയില്‍ പുസ്തകം വായനയിലേക്ക് ദാനിഷ് പ്രവേശിച്ചു. ആദ്യഘട്ടത്തില്‍ കുട്ടികഥകള്‍ വായിച്ച് തുടങ്ങിയ ദാനിഷ് പതിയെ വലിയ നോവലുകളിലേക്കും വലിയ എഴുത്തുകാരുടെ പുസ്തകങ്ങളും വായിച്ച് തുടങ്ങി. ലൈബ്രേറിയന്റെ ഒറ്റ ചോദ്യത്തിലാണ് ദാനിഷ് പുസ്തകം എഴുതിയത്. ഇത്രയും പുസ്‌കങ്ങള്‍ വായിക്കുന്നയാള്‍ക്ക് ഒരു പുസ്തകം എഴുതികൂടെയെന്നായിരുന്നു ആ ചോദ്യം.

ബെന്യാമിനും വൈക്കം മുഹമ്മദ് ബഷീറും ടി പത്മനാഭനുമൊക്കെയാണ് ദാനിഷിന്റെ പ്രിയ എഴുത്തുകാര്‍.പുസ്തകത്തിന്റെ കവര്‍ പേജ് ശിശുദിനത്തിന് റിലീസ് ചെയ്തിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുബൈദ ടീച്ചറുടെ മകള്‍ അംന മര്‍സൂഖാണ് കവര്‍ ഡിസൈന്‍ ചെയ്തത്.സ്‌കൂള്‍ മാനേജ്‌മെന്റ്, പിടിഎ, തനിമ കലാസാഹിത്യവേദി എന്നിവരുടെ നേതൃത്വത്തിലാണ് പുസ്തക പ്രകാശനം നടത്തുന്നത്.

വായന തനിയെ എഴുത്തിലേക്ക് വഴി മാറാന്‍ പ്രേരിപ്പിച്ചതോടെ ആദ്യ കഥയായി ദാനിഷ് 'അതിജീവനത്തിന്റെ വഴിത്തിരിവ്' എന്ന കഥ പുറത്തിറക്കി. മൊബൈലില്‍ നോട്പാടിലാണ് കഥകളെഴുതിയത്. ഇത് സ്‌കൂളിലെ പ്രധാനധ്യാപിക സുബൈദ ടീച്ചര്‍ക്ക് അയക്കുകയും കഥ വായിച്ച ശേഷം ടീച്ചര്‍ ആവശ്യമായ മറ്റ് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പത്ത് കഥകളായാല്‍ പുസ്തകമായി പുറത്തിറക്കാമെന്ന് പറഞ്ഞതോടെ കൊവിഡ് കാലത്ത് പിന്നീടുള്ള രചനകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. കണ്ണൂരിലെ പായല്‍ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

എസ്എംഎ ടൈപ്പ് 2 എന്ന രോഗമാണ് ദാനിഷിനെ ബാധിച്ചത്. അതുകൊണ്ടു തന്നെ കുട്ടിയുടെ ആരോഗ്യം പൂര്‍ണതോതില്‍ ആക്കുന്നതിന് ശ്രമകരമായ ദൗത്യമാണെന്നാണ് അധികൃതര്‍ അറിയിച്ചത്. എങ്കിലും മാതാപിതാക്കളുടെ പരിശ്രമത്തിലും ചികിത്സയിലും ദാനിഷ് പതിയെ ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ജന്മനാ ഉള്ള വൈകല്യമാണ് സ്‌കോളിയോസിസ്. ഇതിനും ദാനിഷിന് ചികിത്സ തേടണം. വരുന്ന ദിവസമാണ് ഇതിന്റെ ശസ്ത്രക്രിയ. ശസ്ത്രക്രിയ വഴി സുഖപ്പെടുത്താന്‍ കഴിയുന്ന ഈ രോഗം ബാല്യത്തില്‍ നടത്തുന്നതിനെക്കാള്‍ എല്ലുകള്‍ക്ക് വളര്‍ച്ച പ്രാപിച്ച സമയത്ത് നടത്തുന്നതാണ് കൂടുതല്‍ നല്ലതെന്നതിനാലാണ് ഇപ്പോള്‍ നടത്താന്‍ പോകുന്നത്. എന്ത് തന്നെയായാലും ദാനിഷിന്റെ ഈ ജീവിതം എല്ലാവര്‍ക്കും പ്രചോദനം തന്നെയാണ്.












Click it and Unblock the Notifications