കോടിയേരിയിൽ സിപിഎം പ്രവർത്തകരെ വെട്ടി പരുക്കേൽപ്പിച്ച കേസ്; നാല് ബിജെപി പ്രവർത്തകർ റിമാൻഡിൽ
തലശേരി: കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ അക്രമ സംഭവങ്ങൾ ഉണ്ടായത് ജനങ്ങളിൽ ആശങ്ക പരത്തുന്നു. തലശേരി താലൂക്കിലെ കോടിയേരി പാറാലിൽ സിപിഎം പ്രവർത്തകരെ വെട്ടി പരുക്കേൽപ്പിച്ചു വധിക്കാൻ ശ്രമിച്ച കേസിൽ നാല് ബിജെപി പ്രവർത്തകരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബി.ജെ.പി പ്രവർത്തകരും നിരവധി കേസുകളിൽ ഉൾപ്പെട്ടവരുമായ പള്ളൂർ കുഞ്ഞിപ്പുര മുക്കിലെ കുനിയിൽ തീർത്ഥത്തിൽ ചോട്ടു എന്ന ശരത്ത് (32) ധർമ്മടം മേലൂർ പാളയത്തിൽ ഹൗസിൽ പി ധനരാജ് (34) ന്യു മാഹി ഈയ്യത്തുങ്കാട് വാഴയിൽ അമ്പലത്തിനടുത്തെ പുത്തൻവീട്ടിൽ വിഗീഷ് (32) മാഹി ചെമ്പ്രയിലെ ആയിനിയാട്ട് മീത്തലെ വീട്ടിൽ ഇളവരശൻ എന്ന സനീഷ് (36) എന്നിവരെയാണ് ന്യൂ മാഹി പോലീസ് അറസ്റ്റു ചെയ്തത്.

വധശ്രമമുൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പാറാലിലെ സിപിഎം പ്രവർത്തകരായ തോട്ടോളിൽ സുജ നേഷ് (35) ചിരണങ്കണ്ടി ഹൗസിൽ സുബിൻ (30) എന്നിവരെയാണ് ബുധനാഴ്ച്ച രാത്രി പ്രതികൾ അക്രമിച്ചത്. ഇവർ രണ്ടു പേരും തലശേരി സഹകരണാശുപത്രിയിൽ ചികിത്സയിലാണ്. സംഭവം കണ്ടു നാട്ടുകാരായ ചിലർ ഓടിയെത്തുമ്പോഴെക്കും പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ചെമ്പ്ര ഭദ്രകാളി ക്ഷേത്രത്തിനടുത്തെ വീട്ടിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. പത്തു പേർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തതെന്ന് പൊലിസ് പറഞ്ഞു. തലശേരി എസിപി ഷഹൻഷാ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിരുന്നു. അക്രമം നടന്ന പാറാൽ ബസ് സ്റ്റോപ്പിനടുത്ത സ്ഥലം ഫോറൻസിക് വിദഗ്ദ്ധർ സന്ദർശിച്ചു. മാഹി പൊലീസ് മേഖലയിൽ ക്യാംപ് ചെയ്യുന്നുണ്ട്. മാഹിയിലെ സിപിഎം നേതാവ് കണ്ണിപൊയിൽ ബാബു വധക്കേസ് പ്രതിയാണ് അറസ്റ്റിലായ ഇളവരശൻ സതീഷ്.
പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയെ പിടി കൂടാൻ ചാലക്കര പൊന്ത യാട്ട് എത്തിയ ന്യൂമാഹി പോലീസിനെ ബോംബെറിഞ്ഞ സംഭവത്തിൽ ഉൾപ്പെട്ടയാളാണ് വിഗീഷ് മാഹി പൊലിസ് ചോദ്യം ചെയ്തെങ്കിലും പിന്നീട് കേസിൽ നിന്നും ഒഴിവാക്കുകയായിരുന്നു. മേലൂർ സ്വദേശിയായ ധനരാജ് കാപ്പ ചുമത്തി ഒരു വർഷം മുൻപ് നാടു കടത്തിയ നിരവധി കേസിലെ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
പരുക്കേറ്റു തലശേരി സഹകരണ ആശുപത്രിയിൽ കഴിയുന്നവരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ സന്ദർശിച്ചു. തലശേരി താലുക്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നിലനിൽക്കുന്ന ക്രമസമാധാനം തകർക്കുന്നതിന് ബിജെപി ബോധപൂർവ്വം അക്രമം അഴിച്ചു വിടുകയാണെന്ന് സിപിഎം തലശേരി ഏരിയാ സെക്രട്ടറി എംസി രമേശൻ ആരോപിച്ചു.












Click it and Unblock the Notifications