തെരഞ്ഞെടുപ്പില്‍ അടവുനയവുമായി എസ്ഡിപിഐ... നിര്‍ണായമണ്ഡലങ്ങളിലെ ഫലസാധ്യതയെ മാറ്റിമറിക്കും
കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ ഇക്കുറി എസ്ഡിപിഐ പയറ്റുക അടവുനയം. സംസ്ഥാനത്തെ പത്തുമണ്ഡലങ്ങളില്‍ മത്സരിക്കുന്ന എസ്ഡിപിഐ ബാക്കിയുള്ള മണ്ഡലങ്ങളില്‍ യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യുമെന്നാണ് സൂചന. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ചില ലോക്‌സഭാ മണ്ഡലങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ടെങ്കിലും അവസാന നിമിഷത്തില്‍ ഉറച്ച കാഡര്‍ വോട്ടുകള്‍ യുഡിഎഫിലേക്കു പോകുമെന്നാണ് സൂചന.
കേരളത്തില്‍ ഇക്കുറി രാഹുല്‍ ഇഫക്ടുണ്ടാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. മുസ്‌ലീം ന്യൂനപക്ഷങ്ങള്‍ ഇക്കുറി മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ പൂര്‍ണമായും യുഡിഎഫില്‍ കേന്ദ്രീകരിക്കും. ഇതുകൂടാതെ വെല്‍ ഫെയര്‍പാര്‍ട്ടി, ഇകെ വിഭാഗം സുന്നി തുടങ്ങി ചെറുതും വലുതുമായ സംഘടനകള്‍ യുഡിഎഫ് പാളയത്തിനോടാണ് താല്‍പര്യം പുലര്‍ത്തുന്നത്.

ഈ സാഹചര്യത്തില്‍ ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് കൂടുതല്‍ കോണ്‍ഗ്രസില്‍ നിന്നും മാറി എന്‍ഡിഎയിലേക്ക് ചായാന്‍ സാധ്യതയുണ്ട്. ഒരു പരിധിവരെ എല്‍ഡിഎഫിനും ഇതു ചില മണ്ഡലങ്ങളില്‍ ഗുണം ചെയ്‌തോക്കാം. ഇതുതടയുന്നതിനാണ് മൂന്നുമുന്നണികള്‍ക്കുമെതിരെ എസ്ഡിപിഐ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്.ഇതിലൂടെ പരമ്പരാഗതമായി തങ്ങള്‍ക്കു വോട്ടുചെയ്യുന്നവരുടെ പിന്‍തുണയുറപ്പിക്കാനും കാഡര്‍ വോട്ടുകള്‍ മറിച്ച് യുഡിഎഫ് ജയം ഉറപ്പിക്കാനുമാണ് പാര്‍ട്ടി രഹസ്യമായി ശ്രമിക്കുന്നത്.
മലപ്പുറത്ത് മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമദ് ബഷീറുമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ നടത്തിയ ചര്‍ച്ച ഈ നീക്കത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കണ്ണൂരില്‍ കെ.സുധാകാരന്‍, വടകരയില്‍ കെ.മുരളീധരന്‍ എന്നിവര്‍ കടുത്ത പോരാട്ടമാണ് നടത്തുന്നത്. ഇതുപോലെ മറ്റു മണ്ഡലങ്ങളിലെ ചിലയിടങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
ഇവിടങ്ങളില്‍ യുഡിഎഫ് പാളത്തയിലേക്ക് തങ്ങളുടെ ഒരു വോട്ടിന്റെ വിഹിതമെത്തിക്കാനാണ് എസ്ഡിപിഐ തീരുമാനിച്ചിരിക്കുന്നത്. തലശ്ശേരിയില്‍ തങ്ങളുടെ പ്രവര്‍ത്തകനായ ഫസലിനെ വധിച്ചതിലുള്ള പ്രതിഷേധം പോപ്പുലര്‍ ഫ്രണ്ടില്‍ ഇനിയും തണുത്തിട്ടില്ല. അതുകൊണ്ടു തന്നെ സിപിഎം അക്രമരാഷ്ട്രീയത്തിനെതിരെ ഈ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കണമെന്ന വികാരം പി. എഫ്. ഐയിലുംഅവരുടെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐയിലുമുണ്ട്.
എന്നാല്‍ വെല്‍ഫെയര്‍പാര്‍ട്ടി ചെയ്തതുപോലെ പരസ്യമായി യു.ഡി. എഫിന് പിന്‍തുണ പ്രഖ്യാപിച്ചാല്‍ യു.ഡി. എഫിന് കിട്ടേണ്ട ഭൂരിപക്ഷ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്. ഇതാണ് സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ എസ്ഡിപിഐ പ്രേരിപ്പിച്ചത്. ഇതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 10 മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചിട്ടുണ്ട്.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കുന്ന പി അബ്ദുല്‍ മജീദ് ഫൈസി, പാലക്കാട് തുളസീധരന്‍ പള്ളിക്കല്‍, ആലപ്പുഴ കെ എസ് ഷാന്‍, ചാലക്കുടി പി പി മൊയ്തീന്‍ കുഞ്ഞ്, ആറ്റിങ്ങല്‍അജ്മല്‍ ഇസ്മായില്‍, പൊന്നാനി കെ സി നസീര്‍, കണ്ണൂര്‍ കെ കെ അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ക്ക് ഓട്ടോറിക്ഷയാണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. വടകരയില്‍ മല്‍സരിക്കുന്ന മുസ്തഫ കൊമ്മേരിക്കും വയനാട്ടില്‍ മല്‍സരിക്കുന്ന ബാബുമണി കരുവാരക്കുണ്ടിനും കപ്പും സാസറുമാണ് ചിഹ്നം. എറണാകുളം മണ്ഡലത്തിലെ വി എം ഫൈസല്‍ ഗ്യാസ് സിലിണ്ടര്‍ ചിഹ്നത്തിലാണ് മത്സരിക്കുക.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications