ആറളം ഫാം റസിഡൻഷ്യൽ സ്കുളിന്റെ മതിൽ വീണ്ടും കാട്ടാന തകർത്തു
ഇരിട്ടി: ഉളിക്കൽ ടൗണിനെ വിറപ്പിച്ചും ഒരാളെ കൊന്നും കാട് കയറിയ ഒറ്റയാന്റെ വഴിയടയ്‌ക്കാൻ വനംവകുപ്പ് വൈദ്യുതിവേലി നിർമിക്കാൻ തീരുമാനിച്ചു. കൊമ്പൻ കയറിപ്പോയ മാട്ടറ –-പീടികകുന്ന് പുഴക്ക് കുറുകെ സൗര തൂക്കുവേലി പണിയാൻ വനംവകുപ്പ് സ്ഥലത്തെത്തി എസ്റ്റിമേറ്റ് തയ്യാറാക്കിത്തുടങ്ങി. കഴിഞ്ഞ വ്യാഴാഴ്‌ച രാത്രിയാണ് ഒറ്റയാൻ ഉളിക്കൽ ടൗണിൽനിന്ന് മാട്ടറ വാർഡിലേക്ക് കയറിയത്. 11 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് വനപാലകർ ആനയെ കുടക് വനത്തിൽ കയറ്റിയത്. മാട്ടറ വാർഡതിർത്തിയിലെ സൗരവേലി കാട്ടാനയെ കയറ്റിവിടുന്നതിനുവേണ്ടി നിർവീര്യമാക്കിയിരുന്നു.
പുഴക്കരയിൽ നിലവിലുള്ള വേലിക്കടിയിലൂടെ നൂഴ്‌ന്നാണ് ആന കയറിപ്പോയത്. ഈ പഴുതടക്കാൻ വൈദ്യുതി വേലി വികസിപ്പിക്കും. കൂടുതൽ ഉയരത്തിലുള്ള തൂൺ നാട്ടി പുഴക്ക് കുറുകെയുള്ള വേലി വികസിപ്പിക്കാനാണ് നീക്കം. വേലിയില്ലാത്ത കമ്പിപ്പാലം പീടികക്കുന്ന് ഭാഗത്തെ ഒരു കിലോമീറ്ററിൽ പുതിയ വേലിയും നിർമിക്കും.
എസ്റ്റിമേറ്റ് ഉടൻ തയ്യാറാക്കി പ്രവൃത്തി ടെൻഡർ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കാലാങ്കി ഉൾപ്പെടെയുള്ള വനമേഖലയിലെ സൗരവേലിയുടെ അറ്റകുറ്റപ്പണിയും നടത്തും. ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റർ ബിജു ആന്റണി, ബീറ്റ് ഫോറസ്റ്റർ എം രഞ്ജിത്, വാച്ചർമാരായ സി കെ അജീഷ്, അഖിൽ ബിനോയ്, പ്രസാദ്, എന്നിവരാണ് തയ്യാറാക്കാനെത്തിയത്.

ഇതിനിടെ 19 കോടി രൂപ മുതൽ മുടക്കി നിർമ്മാണം പൂർത്തിയാക്കി അടഞ്ഞുകിടക്കുന്ന ആറളം ഫാം മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ മതിൽ കാട്ടാന വീണ്ടും തകർത്തു. മൂന്നു മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് കാട്ടാന സ്‌കൂളിന്റെ ചുറ്റുമതിൽ തകർക്കുന്നത്.
ഫാമിന്റെ ഏഴാം ബ്ലോക്കിലെ ആദിവാസി പുനരധിവാസ മേഖലയിലാണ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സ്ഥിതിചെയ്യുന്നത്. സ്ഥിരം കാട്ടാനകൾ ഇറങ്ങുന്ന ജനവാസ മേഖലയാണ് ഇത്. സ്‌കൂളിന്റെ ചുറ്റുമതിൽ തകർത്ത് കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ച ആനയെ പ്രദേശവാസികൾ നിൽകിയ വിവരത്തെ തുടർന്ന് വനം വകുപ്പ് സംഘം എത്തി കാട്ടിലേക്ക് തുരത്തി. രണ്ടുമാസം മുൻപ് മതിലിന്റെ 20 മീറ്ററോളം ഭാഗം ആനകൾ തകർത്തിരുന്നു. അടുത്തിടെയാണ് ഇത് പുനർനിർമ്മിച്ചത്. പുനർനിർമ്മിച്ച മതിലിന്റെ അഞ്ചു മീറ്ററോളം ഭാഗമാണ് കഴിഞ്ഞ ദിവസം രാത്രി തകർത്തത്.












Click it and Unblock the Notifications