പരിയാരത്ത് 17 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവം: വയോധികനടക്കം മൂന്നു പേർ റിമാൻഡിൽ
തളിപ്പറമ്പ്: തളിപ്പറമ്പ് മേഖലയിൽ പീഡന കേസുകൾ കൂടുന്നു. തുടർച്ചയായി മൂന്ന് കേസുകളാണ് മേഖലയിൽ റിപ്പോർട്ടു ചെയ്തത്. പരിയാരത്ത് പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച മൂന്നുപേര്‍ അറസ്റ്റിലായി. പരിയാരം എമ്പേറ്റ് സ്വദേശികളായ വാസു (62), കുഞ്ഞിരാമന് (74), മോഹനന് (54) എന്നിവരെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൂന്ന് പേരും വിദ്യാര്‍ത്ഥിയെ പലതവണ പീഡിപ്പിച്ചതായാണ് പരാതി. 2017 ഏപ്രില്‍ മാസത്തില്‍ പല ദിവസങ്ങളിലായി പ്രതി വാസു വിദ്യാര്‍ത്ഥിയെ എമ്പേറ്റിലെ തന്റെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു.
കണ്ണൂരിൽ 219 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ: ആശുപത്രികളില്‍ ചികിത്സയിലുള്ളത് 1955 പേര്!!
വിദ്യാര്‍ത്ഥിയുടെ ബന്ധു കൂടിയായ കുഞ്ഞിരാമന് ഇക്കഴിഞ്ഞ ജൂണ്‍ 24-നാണ് സ്വന്തം വീട്ടില്‍ വച്ച് പീഡനത്തിരയാക്കിയത്. ഓഗസ്റ്റ് ഏഴിന് രാവിലെ പ്രതി മോഹനന് വിദ്യാര്‍ത്ഥിയെ റോഡരികിലെ കാട്ടില്‍ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിലുണ്ട്. സംശയം തോന്നിയ വിദ്യാര്‍ത്ഥിയുടെ അമ്മാവന് ചൈല്‍ഡ് ലൈനിന് പരാതി നല്‍കുകയായിരുന്നു. മൂന്ന് പേരും പണവും ചായയും നല്‍കാമെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥിയെ പലതവണയായി പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് ശേഷം പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇതിനിടെ തളിപ്പറമ്പിൽ തന്നെജിന്ന് ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മധ്യവയസ്കനെ റിമാൻഡ് ചെയ്തു.
തളിപ്പറമ്പ് ബദരിയ നഗറിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഞാറ്റുവയലിലെ ഇബ്രാഹിമി (50) നെയാണ് തളിപ്പറമ്പ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പെൺകുട്ടിയുടെ ബന്ധുവിന്റെ കാല് വേദന മാറ്റാനെത്തിയ ഇയാൾ പെൺകുട്ടിക്ക് ജിന്ന് ബാധയുണ്ടെന്ന് പറഞ്ഞ് വീട്ടിൽ വച്ച് പീഡിപ്പിച്ചതായാണ് പരാതി.
പെൺകുട്ടി ചൈൽഡ് ലൈനിൽ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം വൈകുന്നേരം തളിപ്പറമ്പിൽ വച്ച് സിഐ എൻ.കെ.സത്യനാഥും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റൊരു സംഭവത്തിൽ പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലയിടങ്ങളിലായി കൊണ്ടുപോയിപീഡിപ്പിച്ച യുവാവും കഴിഞ്ഞ ദിവസം അറസ്റ്റിലായിട്ടുണ്ട്. കൂവേരി തേറണ്ടിയിലെ പീടിക വളപ്പില്‍ പി.വി ദിഗേഷിനെ (32) യാണ് തളിപ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 15 കാരിയായ പെണ്‍കുട്ടിയെ കുട്ടിയുടെ അച്ഛനുമായുള്ള അടുപ്പം മുതലെടുത്ത് ഫോണില്‍ നിരന്തരമായി വിളിച്ച് പ്രണയമുണ്ടാക്കിയതിനു ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ജൂലായ് ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പെണ്‍കുട്ടി താമസിക്കുന്ന വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്ക് വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. ഈ സംഭവത്തിന് മുൻപേ മെയ് മാസം ആദ്യ ദിവസവും പിന്നീട് ഒരാഴ്ച കഴിഞ്ഞും ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്ന് കുഴിച്ചുമൂടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ സ്വഭാവത്തിലുള്ള വ്യത്യാസം ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ നിര്‍ബന്ധിച്ചപ്പോഴാണ് സംഭവം പുറത്തു പറയുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പോലീസ് കൂവേരിയില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു.