ആശങ്കയിൽ കണ്ണൂർ: മൂന്ന് കൊ വിഡ് ബാധിതരിൽ ഒരാൾ ധർമ്മടം സ്വദേശിനിയായ 62 കാരി
കണ്ണൂർ: കണ്ണൂർജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിക്കുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള മൂന്നു പേര്‍ക്കു കൂടി പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇവരിൽ രണ്ടു പേര്‍ ദുബായില്‍ നിന്നെത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ദുബായില്‍ നിന്ന് മെയ് 16ന് ഐഎക്സ് 434 വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശി 37കാരിയും മെയ് 17ന് ഐഎക്സ് 344 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മതുക്കോത്ത് സ്വദേശി 41കാരനുമാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ച രണ്ടു പേര്‍. ധര്‍മടം സ്വദേശിയായ 62കാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
കിടപ്പ്മുറിയിൽ പാമ്പ് കടിയേറ്റ് യുവതിയുടെ മരണം, ദുരൂഹത, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 134 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന കേളകം സ്വദേശി 42കാരന്‍ ഇന്നലെയാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. നിലവില്‍ 6809 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 36 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 26 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ അഞ്ചു പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 14 പേരും വീടുകളില്‍ 6728 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 5074 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 4955 എണ്ണത്തിന്റെ ഫലം ലഭ്യമായി. 4698 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 119 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ഇതിനിടെ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന കേളകം സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്റെ പരിശോധനാഫലം നെഗറ്റീവായത് ആശ്വാസകരമായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രൈമറി കോണ്‍ടാക്റ്റില്‍പ്പെട്ട ബന്ധുക്കളുടെ സ്രവ പരിശോധനയും നെഗറ്റീവ് ആയതോടെ ദിവസങ്ങളായി തുടരുന്ന ആശങ്കയ്ക്ക് വിരാമം ആയിരിക്കുകയാണ്.
ഈ മാസം 13നാണ് കേളകം സ്വദേശിയായ വയനാട് സ്‌റ്റേഷനിൽ ജോലി ചെയ്തു വന്നിരുന്ന പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഡ്യൂട്ടിക്കിടെ മാനന്തവാടിയിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇദ്ദേഹത്തെയും പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയില്‍ ഫലം പോസിറ്റീവ് ആണെന്ന് കണ്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ അഞ്ചരക്കണ്ടി കോവിഡ് സെന്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
അദ്ദേഹവുമായി നേരിട്ടും നേരിട്ടല്ലാതെയും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട നൂറിലധികം ആളുകളായിരുന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. ഇതില്‍ ബന്ധുക്കളായ ആറുപേരുടെ സ്രവം പരിശോധനയ്ക്കായി കഴിഞ്ഞദിവസം ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം കൂടി നെഗറ്റീവ് ആയതോടെയാണ് ദിവസങ്ങള്‍ നീണ്ട ആശങ്കക്ക് വിരാമമാകുന്നത്. ഇതോടെ ജില്ലയിലെ മൂന്ന് ഹോട്ട് സ്പോട്ട്കളിലൊന്നായ കേളകത്തെ കടുത്ത നിയന്ത്രണങ്ങളാൽ നിന്നും ഒഴിവാക്കിയേക്കും.ഈ പൊലിസ് ഉദ്യോഗസ്ഥനുമായി പ്രാഥമിക സമ്പർക്കത്തിൽപ്പെട്ട 64 പേർ ഹോം ക്വാറന്റിനിൽ കഴിയുകയാണ്. രോഗബാധിതന് നെഗറ്റീവ് പരിശോധനാ ഫലം ലഭിച്ചത് ഇവരിലും ആശ്വാസം പടർത്തിയിട്ടുണ്ട്.