കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കും: മന്ത്രി കടകംപള്ളി
കണ്ണൂര്‍: അടുത്ത വർഷത്തോടു കൂടി കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഈ ലക്ഷ്യത്തിന്റെ ഭാഗമായാണ് വടക്കന്‍ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് മാർഗ്ഗങ്ങളില്ലാതെ മടങ്ങുന്നു: ശബരി ദർശനത്തിനായി വീണ്ടുമെത്തുമെന്ന് തൃപ്തി ദേശായി
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിആര്‍ഡിസി) നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഉത്തരമലബാര്‍ ടൂറിസം-അവസരങ്ങളുടെ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കന്‍ മലബാര്‍ ഈ രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് നടത്താന്‍ പോകുന്നത്.
കേരളത്തിലെ മറ്റേത് സ്ഥലങ്ങളെയും വെല്ലുന്ന പ്രകൃതി ഭംഗിയും സാംസ്‌കാരിക വൈവിധ്യവും ഉള്‍ക്കൊള്ളുന്ന പ്രദേശമായിട്ടു പോലും സമഗ്രമായ വിനോദ സഞ്ചാര വികസനം ഈ പ്രദേശത്ത് കൊണ്ടുവരാന്‍ നമുക്ക് സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ വടക്കന്‍ മലബാറില്‍ പ്രത്യേക ശ്രദ്ധ നല്‍കികൊണ്ടുള്ള അനവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ ബന്ധിപ്പിച്ച് പുതിയ ടൂറിസം സര്‍ക്ക്യൂട്ട് രൂപപ്പെടുത്താനുള്ള പദ്ധതി സര്‍ക്കാരിന്റെ ആലോചനയിലാണ്. 325 കോടി രൂപ അടങ്കല്‍ തുക വരുന്ന മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഒരു ഘട്ടം ഉദ്ഘാടനത്തിന് ഒരുങ്ങിക്കഴിഞ്ഞു. തലശ്ശേരി ഹെറിറ്റേജ് പദ്ധതി കൂടുതല്‍ വിശാലമായ തലത്തില്‍ കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള വിപുലമായ പദ്ധതിയാണ് ആവിഷ്‌ക്കരിക്കുന്നത്. ധര്‍മ്മടം, മുഴപ്പിലങ്ങാട് പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.