ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ്; വിവരം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ആഭ്യന്തര വകുപ്പ്
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്നും ശിക്ഷായിളവ് തടവുകാരെ മോചിപ്പിക്കുന്നതിന് ജയില്‍ സൂപ്രണ്ട് തയ്യാറാക്കിയ പട്ടിക ചോര്‍ന്നതില്‍ ആഭ്യന്തര വകുപ്പ് അന്വേഷണമാരംഭിച്ചു. പൊലിസും ജയില്‍ വകുപ്പുമാണ് ഈക്കാര്യത്തില്‍ അന്വേഷണം നടത്തുന്നത്. വരുംദിവസങ്ങളില്‍ ജയില്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തേക്കും.
ജയില്‍ സൂപ്രണ്ട് തയ്യാറാക്കിയ മോചിതരുടെ സാധ്യതാ പട്ടികയില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളും ഉള്‍പ്പെട്ടത് സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍കോളിളക്കമുണ്ടാക്കിയരുന്നു. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സംഭവത്തിന് പിന്നില്‍ രഹസ്യമായി തയ്യാറാക്കിയ പട്ടിക ചോര്‍ന്നതാണെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തല്‍. ജയില്‍ ഉദ്യോഗസ്ഥരില്‍ ചിലരാണ് മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തിക്കൊടുത്തതെന്നാണ് സംശയം.

ആര്‍. എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ അണ്ണന്‍ സിജിത്ത്, ടി.കെ രജീഷ്, മുഹമ്മദ് ഷാഫി എന്നിവരുടെ പേരുകളാണ് ശിക്ഷാതടവ് കഴിഞ്ഞു മോചിപ്പിക്കപ്പെടേണ്ട തടവുകാരുടെ ലിസ്റ്റിലുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഓഗസ്റ്റ് പതിനഞ്ചിന് പ്രതികളെ മോചിപ്പിക്കുന്നതിനായാണ് ജയില്‍ വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ അന്‍പതോളം തടവുകാരുടെ പേരാണ് പരിഗണിച്ചത്. എന്നാല്‍ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് സമര്‍പ്പിക്കേണ്ട ഈ പട്ടിക പുറത്താവുകയായിരുന്നു.
സംഭവത്തിൽ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു.












Click it and Unblock the Notifications