പ്ളാസ്റ്റിക്ക് നിരോധനം: കണ്ണൂരിൽ വ്യാപാരികൾ കലക്ടറേറ്റ് മാർച്ച് നടത്തി
കണ്ണൂര്‍: ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വ്യാപാരികൾ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി . ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത എച്ച് എം കവറുകളും പിപി കവറുകളും എല്‍ഡി കവറുകളും നിരോധിക്കുമ്പോള്‍ അതിനു ബദലായി എന്താണ് ഉപയോഗിക്കേണ്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് വ്യാപാരികൾ സമരത്തിനിറങ്ങിയത്.
5 വർഷത്തിനുള്ളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 102 ലക്ഷം കോടിയുടെ പദ്ധതികൾ
ചെറുകിട കച്ചവടക്കാരെ ഇല്ലാതാക്കി വന്‍കിടക്കാര്‍ക്കു വേണ്ടിയാണ് നിയമം കൊണ്ടു വന്നതെന്നും വ്യാപാരി ഏകോപന സമിതി നേതാക്കൾ ആരോപിച്ചു. അതേസമയം, പരിശോധനയും പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ശക്തമാക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടുള്ള ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മിക്ക ദിവസവും പരിശോധന നടക്കും. യാതൊരു വിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ ഉണ്ടാവില്ലെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. മിക്ക കടകളിലും വലിയ തോതില്‍ പ്ലാസ്റ്റിക് വസ്തുക്കളുണ്ട്. ഇതൊക്കെ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് വ്യാപാരികള്‍.
സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി എഫ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി എച്ച് ആലിക്കുട്ടി ഹാജി അധ്യക്ഷനായി. വി കണ്ണന്‍, പി എ ദേവസ്യ, അഹമ്മദ് പരിയാരം, ലിജോ പിഎസ്, സി ബുഷറ, കെ ഹരിദാസ്, കെ പി അബ്ദുല്‍സലാം തുടങ്ങിയവര്‍ സംസാരിച്ചു.