കണ്ണൂരിനെ നടുക്കത്തിലാഴ്ത്തി കുളത്തിലിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
കണ്ണൂർ: കണ്ണൂരിനെ നടുക്കത്തിലാഴ്ത്തി രണ്ടു വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങിമരിച്ചു. കണ്ണൂർ ജില്ലയിലെ ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിൽ ഏച്ചൂരിനടുത്തെ മാച്ചേരിയിൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടുകുളത്തിലാണ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചത്.
മാച്ചേരിയിലെ ആദിൽ ബിൻ മുഹമ്മദ് (12) മുഹമദ് മിസ് ബൽ അമിൻ (12) എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.15 മണിയോടെയാണ് സംഭവം. നാട്ടുകാർവിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്നും ഫയർഫോഴ്സ് എത്തുമ്പോഴെക്കും നാട്ടുകാർ കുളത്തിൽ നിന്ന് കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് ചക്കരക്കൽ പോലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹങ്ങൾ ചക്കരക്കൽ പൊലിസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടം നടപടികൾക്കായികണ്ണൂർജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി. കുട്ടികൾ കുളത്തിലറങ്ങിയപ്പോൾ മുങ്ങിതാഴ്ന്നതാണെന്നാണ് പൊലിസ് നൽകുന്ന വിവരം. സ്കൂൾ അവധിയായതിനെ തുടർന്നാണ് കുട്ടികൾ കളിക്കുന്നതിൻ്റെ ഭാഗമായി കുളത്തിന് സമീപമെത്തിയത്. എന്നാൽ ഈ സമയം നാട്ടുകാർ ആരും അവിടെയുണ്ടായിരുന്നില്ല. ചെളിയുണ്ടായിരുന്ന കുളത്തിൽ നിന്നും കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കനത്ത മഴയിൽ കണ്ണൂർ ജില്ലയിൽ മുങ്ങി മരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചാലയിൽ ദേശീയ പാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് യുവാവ് മുങ്ങി മരിച്ചിരുന്നു. ഇതിന് ശേഷമാണ് നാടിനെ നടുക്കിയ മറ്റൊരു മരണം കൂടി സംഭവിക്കുന്നത്. കുട്ടികളുടെ മരണത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചിച്ചു. ദുരന്തമറിഞ്ഞ് നൂറുകണക്കിനാളുകളാണ് മാച്ചേരിയിൽ തടിച്ചു കുടിയത്. കഴിഞ്ഞ വർഷം ഇതേ ദിവസം കുളത്തിൽ നീന്തൽ പരിശീലിക്കുകയായിരുന്ന ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയും പത്താം ക്ളാസ് വിദ്യാർത്ഥിയുമായ മകനും മുങ്ങി മരിച്ചിരുന്നു. ഇതിൻ്റെ ദുഖം പ്രദേശവാസികളിൽ മാറുന്നതിനിടെയാണ് ഇതേ പ്രദേശത്ത് വീണ്ടും ഇരട്ട മരണം സംഭവിക്കുന്നത്.












Click it and Unblock the Notifications