കണ്ണൂരിനെ ട്രിപ്പിൾ ലോക്ക്ഡൗണിലാക്കി: റോഡുകൾ അടച്ചതോടെ ഗതാഗതക്കുരുക്കിലായത് ആംബുലൻസുകളും രോഗികളും
കണ്ണൂരിനെ ട്രിപ്പിൾ ലോക്ക്ഡൗണിലാക്കി: റോഡുകൾ അടച്ചതോടെ ഗതാഗതക്കുരുക്കിലായത് ആംബുലൻസുകളും രോഗികളും
കണ്ണൂര്‍: ട്രിപ്പിൾ ലോക്ക് ഡൗണിൽ റെഡ് സോൺ മേഖലയായ കണ്ണൂർ. ഐജിമാരുടെ കണ്ണൂർ ഐജിമാരായ വിജയ് സാഖറെയും അശാക് യാദവും കണ്ണൂരിലെ ട്രിപ്പിൾ ലോക്ക് ഡൗൺ നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ തുടങ്ങിയതോടെയാണ് ജനങ്ങൾ വലഞ്ഞത്. ഞങ്ങൾ പോരാടുന്നത് കൊവിഡ് വൈറസിനെതിരെയാണെന്നും അവസാന രോഗിയും രോഗമുക്തനാക്കുന്നതു വരെ ജനങ്ങൾ പോലീസുമായി സഹകരിച്ചേ പറ്റുവെന്നാണ് ഐജി അശോക് യാദവിന് ജനങ്ങളോട് പറയാനുള്ളത്. ജനങ്ങൾ ബുദ്ധിമുട്ടുന്നത് പോലീസിനറിയാം. എന്നാൽ ഞങ്ങൾ ആരുടെയും ശത്രുക്കല്ലെ. പോലീസിനെ അങ്ങനെ കാണരുതെന്നാണ് അഭ്യർത്ഥനയെന്നും ഐജി പറഞ്ഞു. റെഡ് സോൺ ജില്ലയായ കണ്ണൂരിൽ ഹോട്ട് സ്പോട്ടുകളുടെ മാപ്പ് പോലീസ് തയാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് പ്രവർത്തിക്കുകയെന്നത് ഐജി അറിയിച്ചു.
രോഗനിർണയവും ചികിത്സയും പ്രോട്ടോക്കോൾ പ്രകാരം; പ്രവാസികൾ വരുമ്പോഴും ജാഗ്രത തുടരുമെന്ന് മന്ത്രി
എന്നാൽ ഹോട്ട്സ്പോട്ടിലെ റോഡുകൾ അടച്ചിടരുതെന്നും കണ്ടെയന്റ്മെന്റ് പ്രദേശങ്ങളിലെ റോഡുകൾ മാത്രമേ അടയ്ക്കാവു എന്ന മുഖ്യമന്ത്രിയുടെ നിർദേശമുണ്ട്. ഇത് വിലയ്ക്കെടുക്കാതെയാണ് പോലീസ് പ്രവർത്തിക്കുന്നതെന്നാണ് ജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ആരോപണം.
കണ്ണൂർ കോർപറേഷൻ പരിധിയിലെ പോക്കറ്റ് റോഡുകളെല്ലാം അടച്ചുപൂട്ടിയ പോലീസ് നടപടി ഏറെ വിവാദത്തിനിടയാക്കിയിട്ടുണ്ട്. ഇതോടെ ആശുപത്രി അടക്കമുള്ള അടിയന്തര ആവശ്യങ്ങൾക്ക് കണ്ണൂർ നഗരത്തിലെത്തേണ്ടവർ കിലോമീറ്ററുകൾ ചുറ്റി പോകേണ്ട അവസ്ഥയാണ്. ദേശീയപാത മാത്രമാണ് തുറന്നു കൊടുത്തിരിക്കുന്നത്.
ഇതു കാരണം എന്നും രാവിലെ മുതൽ ദേശീയപാതയിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്. കണ്ണൂർ നഗരത്തിലെ പ്രാദേശിക റോഡുകൾ തുറന്നു നൽക്കണമെന്ന് കളക്ടറും ജനപ്രതിനിധികളും അടക്കം പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും പോലീസ് കേട്ടില്ല. കഴിഞ്ഞ ദിവസം മുതൽ കൂടുതൽ റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.
ജില്ലയിലെ കോവിഡ് സമ്പര്‍ക്ക വിലക്കുള്ള മേഖലയില്‍ യാതൊരു ഇളവും അനുവദിക്കില്ലെന്നും ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്നാണ് പോലീസ് പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുപ്രകാരം കണ്ണൂര്‍ റെഡ് സോണില്‍ തുടരുന്നതിനാലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.
റെഡ് സോൺ അല്ലാത്ത ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയത് കണ്ണൂര്‍ ജില്ലയിലെ ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ ജില്ലയിൽ നിലവിലെ റെഡ് സോണ്‍ വ്യവസ്ഥ ഇപ്പോഴും തുടരുകയാണ്. ജില്ലയില്‍ അവസാന രോഗിയും കോവിഡ് മുക്തനായി ആശുപത്രി വിടുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരുമെന്നും ഐ - ജി അശോക് യാദവ് പറഞ്ഞു.
രോഗികള്‍ക്ക് അത്യാവശ്യ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഐസൊലേഷന്‍ പോയിന്റായ സ്ഥലങ്ങളിലൂടെ വാഹനങ്ങളെയോ ആളുകളെയോ യാതൊരു കാരണവശാലും കടത്തിവിടില്ല. അത്യാവശ്യയാത്രക്കാരെ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന എന്‍ട്രി എക്സിറ്റ് പോയിന്റുകളിലൂടെ മാത്രമേ കടത്തിവിടുകയുള്ളൂവെന്നുവാണ് പോലീസ് നിലപാട്. രോഗികളെയും ആരോഗ്യ പ്രവർത്തകരെയും സിവിൽ സർവിസ് ജീവനക്കാരെയും പൊലിസ് തടയരുതെന്ന കലക്ടറുടെ നിർദ്ദേശം കാറ്റിൽ പറത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ചൊക്ളി കവിയൂരിനടുത്ത മങ്ങാട‌് വാഹന പരിശോധനയുടെ പേരിൽ ഡോക്ടർമാരെ അരമണിക്കൂറോളം പൊലീസ‌് തടഞ്ഞത് വിവാദമായിട്ടുണ്ട്. ഡ്യൂട്ടി കഴിഞ്ഞ‌് മടങ്ങുന്ന ഗർഭിണിയടക്കമുള്ള മൂന്നുപേരെയാണ‌് കഴിഞ്ഞ ദിവസം പകൽ 2.30ഓടെ തടഞ്ഞിട്ടത‌്. പാനൂർ പിഎച്ച്‌സിയിലെയും കരിയാട് ആയുർവേദാശുപത്രിയിലെയും ഡോക്ടർമാരെയാണ് മങ്ങാട് ദേശീയപാത ബൈപ്പാസിന് സമീപം തടഞ്ഞിട്ടത്.
തിരിച്ചറിയൽ കാർഡ‌് കാണിച്ചിട്ടും ഇവരെ വിടില്ലെന്ന് പോലീസ് പറഞ്ഞെന്നാണ് ആരോപണം. ചൊക്ലി സിഐയുടെ നിർദേശപ്രകാരമാണ് തടഞ്ഞതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെ ഇതുവഴി കടത്തിവിടരുതെന്ന് നിർദേശമുണ്ടെന്ന് ചൊക്ലി സിഐ പറഞ്ഞു. ഡയാലിസിസിന് രോഗികളെ കൊണ്ടുപോവുകയായിരുന്ന വാഹനങ്ങൾ ഇവിടെനിന്ന് തിരിച്ചയച്ചതായും ആംബുലൻസും സന്നദ്ധപ്രവർത്തകരെയുമടക്കം ഇവിടെ തടഞ്ഞതായും പരാതിയുണ്ട‌്.