തലശ്ശേരിയിലെ സ്വര്‍ണക്കവര്‍ച്ച; പിടിയിലായ രണ്ടുപേര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങൾ, കൂത്തുപറമ്പ് കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചു!
കണ്ണൂര്‍: തലശ്ശേരി മേലൂട്ട്മടപ്പുര മുത്തപ്പന്‍ ക്ഷേത്രത്തിനടുത്ത റോഡില്‍വച്ച് നഗരത്തിലെ സ്വര്‍ണവ്യാപാരിയായ മഹാരാഷ്ട്ര സ്വദേശിയെ തലയ്ക്കടിച്ചുവീഴ്ത്തി സ്വര്‍ണക്കട്ടി കവര്‍ന്ന കേസില്‍ രണ്ടു യുവാക്കളെ പൊലിസ് കസ്റ്റഡിയിലെടുത്തലു. കൂത്തുപറമ്പിനടുത്തുള്ള നിര്‍മ്മലഗിരി സ്വദേശികളാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
കൊള്ളയ്ക്കിരയായ ആഭരണ വ്യാപാരി ശ്രീകാന്ത് കദം ഇരുവരെയും തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. കൊള്ള നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുത്ത ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. തലശ്ശേരി എ.വി.കെ.നായര്‍ റോഡില്‍ പോളി ലാബിനടുത്ത് സോന ജ്വല്ലറി നടത്തുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ശ്രീകാന്ത് കദമാണ് കഴിഞ്ഞ ശനിയാഴ്ച കൊള്ളയടിക്കപ്പെട്ടത്. ഏകദേശം 76 കിലോ തങ്കക്കട്ടികളാണ് എഫ്.സെഡ് ബൈക്കില്‍ വന്ന പ്രതികള്‍ തട്ടിയെടുത്തത്.

താമസസ്ഥലത്ത് നിന്നും ആക്ടിവ സ്‌കൂട്ടറില്‍ തങ്കക്കട്ടികളുമായി ജ്വല്ലറിയിലേക്ക് പോവുന്നതിനിടയിലാണ് ബൈക്കിടിച്ചുവീഴ്ത്തി തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചു കദമിനെ കൊള്ളയടിച്ചത്. വീണിടത്ത് നിന്നും എഴുന്നേറ്റ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈയ്യേറ്റം ചെയ്യുകയും വെപ്രാളപ്പെട്ടു പോയ വ്യാപാരിയെ തടഞ്ഞു നിര്‍ത്തി സ്‌കൂട്ടറില്‍ സൂക്ഷിച്ച തങ്കക്കട്ടികളും കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും ബലമായി കൈക്കലാക്കി രക്ഷപ്പെടുകയുമായിരുന്നു.
കൃത്യം നടത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെട്ട വഴിയിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് പിടിവള്ളിയായത്. കൊള്ളയ്ക്ക് മുന്‍പെ പ്രതികളില്‍ ഒരാള്‍ സംശയാസ്പദ സാഹചര്യത്തില്‍ ആഭരണ വ്യാപാരിയുടെ വീടും പരിസരവും നിരീക്ഷിക്കാന്‍ പോവുന്നതും ഓപറേഷന് ശേഷം ഇയാള്‍ ഉള്‍പെടെ മൂന്ന് പേര്‍ ബൈക്കില്‍ മറ്റൊരു റോഡിലൂടെ പോവുന്നതും സിസിടിവിയില്‍ വ്യക്തമായി കണ്ടിരുന്നു. പ്രമുഖ രാഷ്ട്രിയ പാര്‍ട്ടികളുമായി നേരത്തെ ബന്ധമുണ്ടായിരുന്ന ക്രിമിനലുകളാണ് കസ്റ്റഡിയിലുള്ളതെന്നും വിവരമുണ്ട്. തലശ്ശേരിയില്‍ പുതുതായി ചുമതലയേറ്റ ഡിവൈഎസ്പി കെവി വേണുഗോപാല്‍, സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സനല്‍കുമാര്‍, പ്രിന്‍സിപ്പല്‍ എസ്ഐ പിഎസ് ഹരീഷ് എന്നിവരാണ് കേസന്വേഷിക്കുന്നത്.












Click it and Unblock the Notifications