കണ്ണൂരിൽ ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ സൂക്ഷിച്ച ബോംബുകള്‍ പൊട്ടി; 2 കുട്ടികൾക്ക് ഗുരുതര പരിക്ക്!
ആലക്കോട് (കണ്ണൂര്‍): ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ സൂക്ഷിച്ച ബോംബുകള്‍ പൊട്ടിത്തെറിച്ച് രണ്ടു കുട്ടികള്‍ക്ക് ഗുരുതര പരിക്ക്. ആര്‍എസ്എസ് തളിപ്പറമ്പ് താലൂക്ക് കാര്യവാഹക് മുതിരമല ഷിബുവിന്റെ നടുവില്‍ ആട്ടുകുളത്തെ വീട്ടിലാണ് സ്ഫോടനം. ഷിബുവിന്റെ മകന് ഗോകുല്‍(ഏഴ്), അയല്‍വാസി ശിവകുമാറിന്റെ മകന് ഖജന്‍ രാജ്(12) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ശശി തരൂരുമായുള്ള കൂടിക്കാഴ്ച്ച എന്തിന്? ബിജെപിയില്‍ തുടരുമോ? ശ്രീശാന്തിന്റെ മറുപടി ഇങ്ങനെ
ഗോകുല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഖജന്‍രാജ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. പൊലീസും ബോംബുസ്ക്വാഡും നടത്തിയ തെരച്ചിലില്‍ വീട്ടില്‍നിന്ന് വടിവാളുകടക്കമുള്ള മാരകായുധങ്ങളും ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെടുത്തു. വീടിന്റെ വശത്തെ ചായ്പില്‍ വിറകുകള്‍ക്കും മര ഉരുപ്പടികള്‍ക്കുമിടയില്‍ സൂക്ഷിച്ച നിലയിലായിരുന്നു രണ്ട് സ്റ്റീല്‍ ബോംബുകള്‍.
കുട്ടികള്‍ പക്ഷിക്കൂട് നിര്‍മിക്കാനായി മരക്കഷണം വലിച്ചെടുത്തപ്പോള്‍ താഴെ വീണ ബോംബുകളിലൊന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടുപേര്‍ക്കും അരയ്ക്കു കീഴ്പോട്ടാണ് പരിക്ക്. ഷിബുവിന്റെ ഭാര്യ ധന്യ ഈ സമയം അടുക്കളയിലായിരുന്നു. അവരും സ്ഫോടനശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളും ചേര്‍ന്നാണ് ചോരയില്‍കുളിച്ചു പിടയുന്ന കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. പകല്‍ രണ്ടേകാലോടെയാണ് സംഭവം.
കുടിയാന്മല പൊലീസ് കേസെടെുത്ത് അന്വേഷണമാരംഭിച്ചു. തളിപ്പറമ്പ് ഡിവൈഎസ്പി എം കൃഷ്ണന്, കുടിയാന്മല എസ്ഐ പി പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ നാലുവടിവാള്‍, ഒരു മഴു, രണ്ടു കിലോ അലൂമിനിയം ഫോസ്ഫേറ്റ്, ഗണ്‍പൗഡര്‍ എന്നിവയാണ് പിടിച്ചെടുത്തത്. പേപ്പറില്‍പൊതിഞ്ഞ് വീടിനുപിന്നിലെ മലപ്പലകയില്‍ സൂക്ഷിച്ചനിലയിലായിരുന്നു. ഇവിടെ വച്ച് ബോംബുകള്‍ നിര്‍മിച്ചതായും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.