കണ്ണൂരിൽ നാലുപേർക്ക് കൂടി കൊവിഡ്: രണ്ടു പേർ വിദേശത്തു നിന്നുമെത്തിയവർ
കണ്ണൂരിൽ നാലുപേർക്ക് കൂടി കൊവിഡ്: രണ്ടു പേർ വിദേശത്തു നിന്നുമെത്തിയവർ!!
കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ പുതുതായി നാലു പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. രണ്ടുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ടുപേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 31-ന് ദുബായില്‍ നിന്നുള്ള ഐ.എക്സ് 1746 വിമാനത്തില്‍ അല്‍ഐനില്‍ നിന്നെലെത്തിയ മാട്ടൂല്‍ സ്വദേശി 45കാരന്‍, ജൂണ്‍ രണ്ടിന് അബുദാബിയില്‍ നിന്നുള്ള ഐ.എക്സ് 1716 വിമാനത്തിലെത്തിയ രാമന്തളി എട്ടിക്കുളം സ്വദേശി ഒന്‍പതു വയസ്സുകാരി എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
ഇന്ത്യയില്‍ പുതിയ 15 ഹോട്ട്‌സ്‌പോട്ടുകള്‍.... പത്ത് ദിവസത്തിനുള്ളില്‍ സംഭവിച്ചത്, 15 നഗരങ്ങളില്‍!!
മുംബൈയില്‍ നിന്ന് മെയ് 27നെത്തിയ പാനൂര്‍ സ്വദേശി 60കാരന്‍, ജൂണ്‍ ഒന്നിനെത്തിയ മാട്ടൂല്‍ സ്വദേശി 23കാരന്‍ എന്നിവരുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചവര്‍. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 299 ആയി. ഇതില്‍ 177 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. രണ്ടുപേര്‍ ഇന്ന് ഡിസ്ചാര്‍ജ് ആയി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചൊക്ലി സ്വദേശി 35കാരനും കതിരൂര്‍ സ്വദേശി 55കാരനുമാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത്.
നിലവില്‍ ജില്ലയില്‍ 13178 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 68 പേരും, കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 22 പേരും, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 100 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 16 പേരും, വീടുകളില്‍ 12972 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 10483 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 10095 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 9487 എണ്ണം നെഗറ്റീവാണ്. 388 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ഇതിനിടെ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ചിരുന്ന ഒരാള്‍ക്ക് കൊവിഡ് സ്ഥീരികരിച്ചത് മലയോരത്തെ പരിഭ്രാന്തിയിലാക്കി. കഴിഞ്ഞ 4-ന് ദുബായില്‍ നിന്നെത്തി ചെറുപുഴയിലെ ലോഡ്ജില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ബക്കളം സ്വദേശിക്കാണ് കോവിഡ് സ്ഥീരികരിച്ചത്. ഇയാള്‍ക്ക് രോഗലക്ഷണമുണ്ടായതിനെ തുടര്‍ന്ന് 8-ാം തീയതിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വെള്ളിയാഴ്ചയാണ് ഇയാള്‍ക്കു രോഗം സ്ഥീരികരിച്ചത്. ഇതോടെ ഇവര്‍ക്ക് ലോഡ്ജില്‍ വേണ്ട സൗകര്യം ഒരുക്കി കൊടുത്ത ചിലരോട് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദേശത്തു നിന്നെത്തിയ 17 പേരാണ് ചെറുപുഴയിലെ ലോഡ്ങില്‍ ക്വാറന്റൈനില്‍ കഴിഞ്ഞത്. ഇവരെല്ലാം തന്നെ ഇവിടെ നിന്നു സ്വന്തം വീടുകളിലേക്ക് മാറിയിട്ടുണ്ട്.