തലശേരി ചൊക്ളിയിൽ ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങൾക്ക് വെട്ടേറ്റു:
തലശേരി: കണ്ണൂരിൽ കൊവിഡ് കാലത്തും രാഷ്ട്രീയ അക്രമങ്ങൾ അറുതിയില്ലാതെ തുടരുന്നു. തുടർച്ചയായി അക്രമങ്ങളുണ്ടാകുന്നത് ജില്ലയിലെ പോലീസിന് തലവേദനയായിരിക്കുകയാണ്. തലശേരി നഗരത്തിനടുത്ത ചൊക്ളി നിടുമ്പ്രത്ത് ബന്ധു വീട്ടിൽ പെയിന്റിങ് ജോലി ചെയ്യുന്നതിനിടെയിൽ ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങൾക്കാണ് കഴിഞ്ഞ ദിവസം വെട്ടേറ്റത്. പാനൂർ കൂറ്റേരിയിലെ ആർഎസ്എസ് പ്രവർത്തകരായ കുല്ലമ്പിൽ താഴെ കുനിയിൽ നിഖിലേഷ് (29) നെ വെട്ടി പരിക്കേൽപ്പിക്കുകയും, സഹോദരൻ മനീഷ് (27) നെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി.
ലോക്ക് ഡൗൺ ലംഘിച്ച് റോഡ് ഷോയും സ്വീകരണവും; ജെഡിഎസ് നേതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
ഞായറാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. നിടുമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പരിസരത്തുള്ള ബന്ധുവീട്ടിൽ ജോലി ചെയ്യുന്നതിനിടെ എട്ടംഗം സിപിഎം അക്രമി സംഘം വീട്ടിൽ കയറി അക്രമിക്കുകയായിരുന്നു. വലതുകൈക്കും, മുഖത്തും പരിക്കേറ്റ നിഖിലേഷിനെ തലശേരി ഇന്ദിരാ സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മർദ്ദനമേറ്റ മനീഷ് ചികിത്സ തേടി.
അച്ഛന്റെ സഹോദരന്റെ മകളുടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾക്കായി വീട് പെയിന്റ് ചെയ്യാൻ പോയതാണ് ഇരുവരും. ടിപി വധക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിച്ച് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കൊടി സുനിയുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ചൊക്ളി നിടുമ്പ്രം. കൊടി സുനിയുടെ സംഘത്തിൽ പെട്ടവരാണ് തങ്ങളെ അക്രമിച്ചതെന്നാണ് പരുക്കേറ്റ ആർഎസ്എസ് പ്രവർത്തകരുടെ ആരോപണം.
അക്രമത്തിൽ ബിജെപി നേതൃത്വം ശക്തമായി പ്രതിഷേധിച്ചു. നാടു മുഴുവൻ കൊവിഡ് രോഗഭീതിയുടെ മധ്യത്തിൽ നിൽക്കുമ്പോഴും അക്രമം നടത്തുന്ന സിപിഎം സംഘം മാനവകുലത്തിനു തന്നെ അപമാനമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ് കുറ്റപ്പെടുത്തി. അക്രമികളെയും, നേതൃത്വം കൊടുത്തവരെയും ഉടൻ അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസങ്ങൾക്ക് മുൻപ് തലശ്ശേരി കൊളശ്ശേരിക്കടുത്ത കോറോത്ത് പിടിക എടയത്ത് മുക്കാൽ ബിജെപി പ്രവർത്തകരായ ശ്രീജേഷ്, അജേഷ്, വിഷ്ണു, ബെന്നി, ശ്രീലേഷ് എന്നിവരെ സിപിഎമ്മുകാരെന്ന് ആരോപിക്കുന്ന സംഘം മാരകായുധങ്ങളുമായി അക്രമിച്ചു പരുക്കേൽപ്പിച്ചിരുന്നു. ഇവർ തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ ചികത്സയിലാണ്.
നിയമപാലകരായ പോലീസ് അക്രമികൾക്കെതിരെ നടപടിയെടുക്കാൻ തയാറാകുന്നില്ല. ഇത് അത്യന്തം പ്രതിഷേധാർഹവും ദു:ഖകരവുമാണ്. ക്രിമിനൽ സംഘത്തിനെ നിലക്ക് നിർത്തേണ്ട പോലീസ് അധികൃതർ മുഖം നോക്കിയും രാഷ്ട്രീയം നോക്കിയും സമീപനം സ്വീകരിക്കുന്നത് ജില്ലയിൽ നിലനിന്നു പോരുന്ന സമാധാന അന്തരീക്ഷം തകർക്കുമെന്നും മുൻ കാലങ്ങളിലെ പോലെയുള്ള സംഘർഷങ്ങൾ ഉണ്ടാവുകയാണെങ്കിൽ പോലീസാണ് ഉത്തരവാദിയായിരിക്കുകയെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസൻ പ്രസ്താവനയിൽ പറഞ്ഞു.