കണ്ണൂരിൽ എത്തിയവർക്ക് രണ്ട് പേർക്ക് രോഗലക്ഷണം: തിരികെയെത്തിയത് 182 അംഗ സംഘം, സംഘത്തിൽ 20 ഗർഭിണികൾ!
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രവാസികളുടെ ആദ്യസംഘത്തിൽ രണ്ട് പേർക്ക് രോഗലക്ഷണം. രോഗലക്ഷണങ്ങളുള്ള രണ്ട് പേരെയും അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 7.20 ഓടെയാണ് 182 യാത്രക്കാരുമായുള്ള വിമാനം കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. കൊറോണ വൈറസ് ഭീതിയ്ക്കിടെ ദുബായിൽ നിന്നും പ്രവാസികളുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനമാണ് ചൊവ്വാഴ്ച രാത്രിയോടെ എത്തിച്ചേര്‍ന്നത്.
ആരോഗ്യപ്രവർത്തകർക്ക് ഖത്തർ എയർവേയ്സിന്റെ സല്യൂട്ട്: ഒരു ലക്ഷം സൌജന്യ ടിക്കറ്റ്,ബുക്കിങ്ങ് ഏഴ് ദിവസം
വിമാനത്തിലെ യാത്രക്കാരില്‍ 109 പേര്‍ കണ്ണൂര്‍ ജില്ലക്കാരാണ്. കാസര്‍ഗോഡ്- 48, കോഴിക്കോട്- 12, മലപ്പുറം - 8, തൃശൂര്‍ - 1, വയനാട്-1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍. മാഹി സ്വദേശികളായ 3 പേരും വിമാനത്തിലെത്തിയിട്ടുണ്ട്. ഇവരില്‍ 104 പേരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് പ്രത്യേക വാഹനങ്ങളില്‍ അയച്ചിട്ടുണ്ട്. ഗർഭിണികളും കുട്ടികളും ഉൾപ്പെടെ 78 പേരെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനായി വിട്ടയച്ചിട്ടുള്ളത്. ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിനു താഴെയുള്ള കുട്ടികള്‍, 75നു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവർക്കാണ് ആരോഗ്യവകുപ്പ് അധികൃതർ ചട്ടപ്രകാരം ഹോം ക്വാറന്റൈൻ നിർദേശിച്ചിട്ടുള്ളത്.
ഇന്നെത്തിയ സംഘത്തിൽ 20 ഗർഭിണികൾ, അഞ്ച് കുട്ടികൾ, അടിയന്തര ചികിത്സ ആവശ്യമുള്ള 41 പേർ എന്നിങ്ങനെയുള്ള ആളുകളുമുണ്ട്. സാമൂഹിക അകലം പാലിച്ച് യാത്രക്കാരെ 20 പേരടങ്ങുന്ന സംഘങ്ങളായാണ് വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്. വീടുകളിലേക്ക് നിരീക്ഷണത്തിൽ കഴിയാൻ പോകുന്ന പ്രത്യേക വിഭാഗത്തിലുള്ള 78 പേരില്‍ കണ്ണൂര്‍ ജില്ലക്കാരായ 47ഉം കാസര്‍കോട് നിന്നുള്ള 20 ഉം പേരുമാണുണ്ടായിരുന്നത്. കോഴിക്കോട് -4, മലപ്പുറം -6, വയനാട് -ഒന്ന് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലുള്ളവര്‍.
ക്വാറന്റൈനിലുള്ള തൊഴിലാളികളെ ഹെല്‍ത്ത് വര്‍ക്കര്‍മാരാക്കുന്നു... ഒഡീഷയില്‍ പുതുരീതി, പോരാട്ടം ശക്തം!
കൊറോണ വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിലെത്തുന്നവരെ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനുമുള്ള സംവിധാനം നേരത്തെ തന്നെ ജില്ലാഭരണകൂടം വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. പോലീസ്, ആരോഗ്യ വകുപ്പ്, റവന്യു എന്നിവയ്ക്ക് പുറമേ മറ്റ് വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ക്രമീകരണങ്ങളുടെ ഭാഗമായി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. യാത്രക്കാരുടെ സ്‌ക്രീനിംഗ്, എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍, ബാഗേജ് നീക്കം എന്നിവയ്ക്കും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.
Recommended Video
എയറോഡ്രോമില്‍ നിന്ന് പുറത്തിറങ്ങുന്നിടത്ത് ആരോഗ്യ വകുപ്പിന്റെ അഞ്ച് പ്രത്യേക കൗണ്ടറുകളാണ് സജ്ജമാക്കിയിരുന്നത്. ഇവിടെ വെച്ച് ഓരോരുത്തരെയും ആരോഗ്യ പരിശോധന നടത്തുകയും രോഗലക്ഷണങ്ങള്‍ കണ്ടവരെ പ്രത്യേക വഴിയിലൂടെ പുറത്തെത്തിച്ചാണ് ആശുപത്രിലേക്ക് എത്തിക്കുന്നത്. ഇവരുടെ ലഗേജ് പരിശോധനയും പ്രത്യേകമായാണ് നടത്തിയത്.