കണ്ണൂരിൽ രണ്ട് പേർക്ക് ജനിതകമാറ്റം വന്ന കൊവിഡ്: ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്
കണ്ണൂർ: ബ്രിട്ടനിൽ നിന്നും നാട്ടിലേക്ക് വന്ന രണ്ട് കണ്ണൂർ സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ജനിതക മാറ്റം വന്ന കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. പോസിറ്റീവായി തുടര്പരിശോധനയ്ക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്ന മൂന്ന് പേരിലാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു.
റിമാന്‍ഡ് പ്രതി ആശുപത്രിയില്‍ മരിച്ച സംഭവം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല
കണ്ണൂര്‍ ജില്ലയിലെ 25, 27 വയസുള്ള രണ്ടുപേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 52 വയസുള്ള ഒരാള്‍ക്കുമാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പുരുഷന്മാരാണ്. ഇതോടെ ആകെ ഒൻപതു പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കണ്ണൂരിൽ ജനിതകമാറ്റം സംഭവിച്ച വെറസ് കണ്ടെത്തിയതോടെ ആരോഗ്യ വകുപ്പ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ അതേ സമയം വാക്സിന് വിതരണത്തിന് കണ്ണൂര്‍ ജില്ല സജ്ജമായിട്ടുണ്ട്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ സാങ്കേതിക സഹായത്താല്‍ പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിര്‍മ്മിച്ച 32150 ഡോസ് കോവിഷീല്‍ഡ് വാക്സിന് ജില്ലാ വാക്സിന് സ്റ്റോറില്‍ എത്തിക്കഴിഞ്ഞു. ജനിതക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് നിര്‍മ്മിക്കപ്പെട്ട ഈ വാക്സിന് സ്വീകരിക്കുന്നവരുടെ ശരീരത്തില്‍ കൊറോണ വൈറസിന്റെ പ്രധാന ഘടകമായ സ്പൈക്ക് പ്രോട്ടീന്‍ എതിരെയുള്ള ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കപ്പെടും. 28 ദിവസത്തെ ഇടവേളകളില്‍ 0.5 മില്ലി വീതമുള്ള 2 ഇന്ജക്ഷന് കൈത്തണ്ടയിലെ പേശിയിലാണ് കുത്തിവെക്കുന്നത്. തീര്‍ത്തും സുരക്ഷിതമായ ഈ വാക്സിന് അപൂര്‍വ്വം ചിലരില്‍ ലഘുവായ തോതില്‍ പനിയോ പേശി വേദനയോ ഉണ്ടാക്കിയേക്കാം. ജില്ലയില്‍ 27233 ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ നിന്നുമായി വാക്സിന് സ്വീകരിക്കുന്നതിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇന്ന് ജില്ലയ്ക്ക് ലഭ്യമായ 32150 വാക്സിന് ഡോസുകള്‍ 13500 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രണ്ട് ഘട്ടങ്ങളിലായി നല്‍കാനാണ് ഉപയോഗപ്പെടുത്തുന്നത്. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള 130 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, 370 സൈനിക-അര്‍ദ്ധസൈനീക സേനാംഗങ്ങള്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കും. ജനുവരി 16ന് 9 സ്ഥലങ്ങളിലായാണ് ആദ്യ ദിനം വാക്സിന് നല്‍കുന്നത്.
കണ്ണൂര്‍ ജില്ലാ ആശുപത്രി, ഗവ. മെഡിക്കല്‍ കോളജ് പരിയാരം, കുടുംബാരോഗ്യ കേന്ദ്രങ്ങളായ തേര്‍ത്തല്ലി, കൊട്ടിയൂര്‍, കതിരൂര്‍, മയ്യില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം, ഗവ. ആയുര്‍വേദ ആശുപത്രി, ചെറുകുന്ന് എന്നിവയാണ് ആദ്യ ദിനം വാക്സിന് നല്കുന്ന കേന്ദ്രങ്ങള്‍. ഒരു കേന്ദ്രത്തില്‍ പ്രതിദിനം 100 പേര്‍ക്കാണ് വാക്സിന് നല്‍കുക. 15 ദിവസങ്ങളിലായി 13500 പേര്‍ക്ക് ആദ്യ ഡോസ് നല്‍കും. തുടര്‍ന്ന് 28 ദിവസങ്ങള്‍ക്ക് ശേഷം ഇവര്‍ക്ക് തന്നെ രണ്ടാമത്തെ ഡോസ് വാക്സിന് നല്‍കും. കൂടുതല്‍ ഡോസ് വാക്സിനുകള്‍ ലഭിക്കുന്ന മുറയ്ക്ക് ബാക്കി വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്സിന് ലഭ്യമാക്കും. വാക്സിന് വിതരണവുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും ജില്ലയില്‍ ഇതിനകം നടത്തിക്കഴിഞ്ഞതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.നാരായൺ നായ്ക്ക് അറിയിച്ചു.
കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍