കണ്ണൂർ കോർപറേഷനിലെ രാഷ്ട്രീയ വടംവലി; കളക്ടർ എൽഡിഎഫിന്റെ ചട്ടുകമായി മാറുന്നുവെന്ന് യുഡിഎഫ്!!
കണ്ണൂർ: കൊവിഡ് രോഗവ്യാപന ആശങ്കയ്ക്കിടെയിലും കണ്ണൂരിൽ രാഷ്ട്രീയപ്പോര്. കണ്ണൂർ കളക്ടർ ടി വി സുഭാഷ് പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് യുഡിഎഫ് ആരോപണം. നേരത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്നും തങ്ങളെ അകറ്റി നിർത്തുന്നതായി കെ സുധാകരൻ എംപിയും കെ.എം ഷാജി എംഎൽഎയും കലക്ടർക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. കളക്ടറുടെ രാഷ്ട്രീയ പക്ഷപാതപരമായ സമീപനമാണ് ഇതിനു കാരണമെന്ന് ഇവർ കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്താണ് പിങ്ക് ഐ? കൺജങ്ക്ടിവിറ്റിസിനും കൊവിഡിനും ഒരേ രോഗലക്ഷണങ്ങൾ, ഗവേഷകർ പറയുന്നതിങ്ങനെ....
കൊവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കലക്ടർ കോർപറേഷൻ മേയർക്കെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കാൻ തീരുമാനിച്ചത് യുഡിഎഫിനെ അങ്ങേയറ്റം പ്രകോപി പിച്ചിരുന്നു ഈ സാഹചര്യത്തിൽ ഒരു കാരണവശാലും അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കരുതെന്ന് യുഡിഎഫ് നേതാക്കൾ കലക്ടറെ നേരിൽ കണ്ട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലോക്ക് ഡൗൺ അന്തിമ തീരുമാനം വന്നാൽ മാത്രമേ ഈ കാര്യത്തിൽ. തീരുമാനമെടുക്കാനാവൂവെന്നാണ് കലക്ടർ മറുപടി നൽകിയിരുന്നത്. ലോക്ക്ഡൗൺ നീട്ടിയതോടെ മേയർക്കെതിരെയുള്ള അവിശ്വാസ പ്രമേയം നീട്ടിയിട്ടുണ്ടെങ്കിലും അവിശ്വാസ പ്രമേയ നോട്ടിസ് സ്വീകരിക്കുകയും ചർച്ചയ്ക്കായി കഴിഞ്ഞ ഏപ്രിൽ 15 തീയതി നിശ്ചയിക്കുകയും ചെയ്ത കണ്ണൂർ കളക്ടറുടെ നടപടി യുഡിഎഫിന് തീരെ ദഹിച്ചിട്ടില്ല
ഇതോടെയാണ് കോർപ്പറേഷൻ വിഷയത്തിൽ ജില്ലാ കളക്ടർ സിപിഎമ്മിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്ന ഗുരുതര ആരോപണവുമായി ഇവർ രംഗത്തുവന്നത്. ലോക്ക് ഡൗൺ കാലയളവിൽ മേയർക്കെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് സ്വീകരിച്ച കളക്ടർ തന്നെ ലോക്ക് ഡൗൺ ചൂണ്ടിക്കാട്ടി ചർച്ച മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചുവെന്ന് പറയുന്നത് വിചിത്രം തന്നെയെന്ന് കോൺഗ്രസ് നേതാവ് ടിഒ മോഹനൻ ആരോപിച്ചു.
കോർപ്പറേഷൻ മേയർ സുമാ ബാലകൃഷ്ണനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയും വോട്ടെടുപ്പും മാറ്റിവച്ചതോടെ യുഡിഎഫിന് താൽക്കാലിക ആശ്വാസം ലഭിച്ചുവെങ്കിലും വീണ്ടും പ്രമേയ അവതരണത്തിനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ചർച്ച മാറ്റിവച്ചതായി മാത്രമാണ് കളക്ടറുടെ അറിയിപ്പിൽ പറയുന്നതെന്നതിനാൽ ഇക്കാര്യം ആശങ്കയ്ക്കും ഇടനൽകുന്നുണ്ട്. കമ്മിഷന്റെ നിർദ്ദേശ പ്രകാരം മറ്റൊരു തീയതിയിൽ വോട്ടെടുപ്പ് നടത്തുമെന്നാണ് പ്രതീക്ഷയെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. എന്നാൽ ലോക്ക് ഡൗൺ നീട്ടി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വിഷു ദിവസം വന്നതിന് ശേഷമാണ് ജില്ലാ കളക്ടർ പതിനഞ്ചിന് നടത്താൻ നിശ്ചയിച്ച അവിശ്വാസ പ്രമേയ ചർച്ചയും വോട്ടെടുപ്പും മാറ്റിവച്ചതായി കോർപ്പറേഷൻ സെക്രട്ടറിയെ അറിയിക്കുന്നതെന്ന് ടി ഒ മോഹനൻ പറഞ്ഞു.
കളക്ടർ കൗൺസിൽ അംഗങ്ങൾക്ക് അറിയിപ്പ് നൽകി വിളിച്ച യോഗം മാറ്റിവയ്ക്കുന്ന വിവരം സെക്രട്ടറിയെ മാത്രം അറിയിച്ചത് ശരിയായില്ലെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. കൗൺസിലർമാരെ ഫോണിൽ വിളിച്ചാണ് സെക്രട്ടറി യോഗം മാറ്റിവച്ച വിവരം അറിയിച്ചതെന്നും ചില കൗൺസിലർമാർ കാര്യം അറിഞ്ഞിട്ടില്ലെന്നും യുഡിഎഫിലെ മറ്റു നേതാക്കളും പറയുന്നു. ജില്ലാ കളക്ടർ രാഷ്ട്രീയം കളിക്കുകയാണെന്നാണ് യുഡിഎഫിന്റെ ആരോപണം.നേരത്തെ മുസ്ലിംലീഗ് കൗൺസിലറുടെ പിന്തുണയോടെ ഡെപ്യൂട്ടി മേയറായിരുന്ന പി കെ രാഗേഷിനെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു.
ഇതേ രീതിയിൽ മേയറെയും പുറത്താക്കി ഭരണം പിടിക്കാനുള്ള നീക്കമാണ് എൽഡിഎഫ് നടത്തുന്നത്. എന്നാൽ കൊവിഡ് 19ന്റെ വ്യാപനം തടയാനായി നാടെങ്ങും പ്രവർത്തനങ്ങൾ നടക്കുമ്പോൾ ജില്ലയിൽ ഇതിന്റെ ചുക്കാൻ പിടിക്കുന്ന ജില്ലാ കളക്ടർ ഈ സമയത്ത് അവിശ്വാസ പ്രമേയ നോട്ടീസ് സ്വീകരിച്ചത് തെറ്റാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ച ചെയ്യാനായി കൗൺസിൽ ഹാളിൽ യോഗം വിളിച്ച ജില്ലാ കളക്ടർ കൊവിഡ് സുരക്ഷാ അകലം പോലും പാലിക്കുന്നതിൽ വീഴ്ച കാട്ടുന്നതായും യുഡിഎഫ് ആരോപിച്ചു. എന്നാൽ അവിശ്വാസ പ്രമേയ ചർച്ച മാറ്റിയത് കൗൺസിൽ ഹാളിന്റെ വലുപ്പക്കുറവാലാണെന്ന സൂചനയുമുണ്ട്.
കൗൺസിൽ ഹാളിൽ 55 അംഗങ്ങളും മറ്റ് ഉദ്യോഗസ്ഥരുമുൾപ്പെടെയുള്ളവർക്ക് സുരക്ഷിത അകലം പാലിച്ച് ഇരിക്കാനുള്ള സ്ഥലമില്ല. ഇക്കാര്യമുൾപ്പെടെ പരിഗണിച്ചാണ് യോഗം മാറ്റിവച്ചതെന്നാണ് അറിയുന്നത്. എന്നാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ ഈ മാസം 20ന് ശേഷം നഗരത്തിലെ മറ്റൊരു ഹാളിൽ യോഗം വിളിക്കുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. കണ്ണൂർ താലൂക്കിൽ കൊവിഡ് -19 കാര്യമായി റിപ്പോർട്ട് ചെയ്യാത്തതും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് എൽഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം വിമത മുസ്ലിംലീഗ് കൗൺസിലർ കെപിഎ സലിമിനെയും കൂടി ഒപ്പം നിർത്തി പ്രമേയത്തെ നേരിടാനുള്ള നീക്കങ്ങളും യുഡിഎഫിൽ സജീവമാണ്.
'