ലോക്സഭ തിരഞ്ഞെടുപ്പ് 2019: പാര്‍ട്ടി ഗ്രാമങ്ങള്‍ ഇളക്കിമറിച്ച് സുധാകരന്റെ പ്രചാരണം: രാഹുല്‍ ഇഫക്ട് ഗുണം ചെയ്യുമെന്നു പ്രതീക്ഷ!
കണ്ണൂര്‍: രാഹുല്‍ ഗാന്ധി തൊട്ടടുത്ത മണ്ഡലമായ വയനാട്ടില്‍ മത്സരരംഗത്തിറങ്ങുന്നത് തനിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയില്‍ കെ. സുധാകരന്‍. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഇതുവരെ അല്‍പ്പം പിന്നിലാണെങ്കില്‍ കോണ്‍ഗ്രസ് അനുകൂല തരംഗം സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലേതുപോലെ കണ്ണൂരിലുമുണ്ടാകുമെന്ന് അദ്ദേഹം പറയുന്നു.
കഴിഞ്ഞ തവണത്തെ തോല്‍വി മറികടക്കാന്‍ സി.പി. എം പാര്‍ട്ടി ഗ്രാമങ്ങളിലെ വോട്ടുചോര്‍ത്തുകയെന്ന തന്ത്രമാണ് ഇക്കുറി സ്വീകരിക്കുന്നത്. ഇതിനായി അക്രമരാഷ്ട്രീയം തന്നെയാണ് തുറുപ്പ് ചീട്ടാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിയോജക മണ്ഡലമായ ധര്‍മ്മടത്തില്‍ പ്രചാരണം നടത്തിവരുന്ന സുധാകരനെ കാണാന്‍ എവിടെയും ആള്‍ക്കൂട്ടം തടിച്ചുകൂടുന്നുണ്ട്.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും സുധാകരന്‍ പര്യടനം നടത്തുന്നുണ്ട്. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം യു.ഡി. എഫില്‍ കൂടുതല്‍ ഐക്യമുണ്ടാക്കിയെന്നാണ് ഇത്തവണത്തെസവിശേഷത. കൈമെയ് മറന്ന് സഹായിക്കാന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും നേതാക്കളും എവിടെയുമുണ്ട്. നേരത്തെ ഇ.കെ വിഭാഗം, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയുടെ പിന്‍തുണ സുധാകരന്‍ ഉറപ്പാക്കിയിട്ടുണ്ട്. എങ്ങോട്ടു ചായണമെന്ന ആശങ്കയില്‍ നില്‍ക്കുന്ന കാന്തപുരം വിഭാഗവും ഇക്കുറി ദേശീയ രാഷ്ട്രീയം പരിഗണിച്ചു സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
കഴിഞ്ഞ ദിവസം വേങ്ങാട് അങ്ങാടിയില്‍ നിന്നാരംഭിച്ച പ്രചാരണം രാത്രിയോടെ പെരളശ്ശേരി കോട്ടത്ത് സമാപിക്കുമ്പോള്‍ യു.ഡി.എഫിന് പ്രതീക്ഷ നല്‍കുന്ന പ്രതികരണമാണ് കെ.സുധാകരന് വോട്ടര്‍മാരില്‍ നിന്ന് ലഭിച്ചത്. നൂറോളം ബൈക്കുകളില്‍ മൂവര്‍ണ കൊടിയും ഹരിത പതാകയുമേന്തി യുവാക്കള്‍ കെ.സുധാകരനൊപ്പം അണിചേര്‍ന്നത് പ്രചാരണത്തിന് കൊഴുപ്പേകി.
കല്ലായി, തട്ടാരി, അമ്പനാട്, പനയത്താംപറമ്പ്, മുഴപ്പാല, ചക്കരക്കല്‍, മൗവ്വഞ്ചരി, ഐസിഎസ് മുക്ക്, ഹസ്സന്‍ മുക്ക്, പൊതുവാച്ചേരി എന്നിവിടങ്ങളിലെല്ലാം കെ.സുധാകരന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. സിപിഎം ശക്തികേന്ദ്രമായ ഇരിവേരി കരിമ്പയില്‍, ആര്‍.വി മൊട്ട, വെള്ളച്ചാല്‍, മൂന്നാംപാലം എന്നിവിടങ്ങളിലും കെ സുധാകരന് വന്‍ വരവേല്‍പ്പാണ് നല്‍കിയത്. കാടാച്ചിറയിലെത്തിയ കെ.സുധാകരനെ നൂറുകണക്കിനാളുകള്‍ ചേര്‍ന്ന് സ്വീകരിച്ചു.
പനോന്നേരി, ചാല, ചാല തെക്കേക്കര, എടക്കാട്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, റഹ്മാനിയപള്ളി മഠം, മുഴപ്പിലങ്ങാട് ഗേറ്റ്, മീത്തിലെ പീടിക, അംബേദ്കര്‍ കോളനിയിലും നിരവധിപ്പേര്‍ കെ.സുധാകരനെ വരവേറ്റു. മുഖ്യമന്ത്രിയുടെ നാടായ പിണറായി കിഴക്കു ഭാഗം കിഴക്കുംഭാഗം, വെണ്ടുട്ടായി, ഉമ്മന്‍ ചിറ , സുബേദാര്‍ റോഡ്, പാച്ചപൊയ്ക, കേളാല്ലുര്‍ തുടങ്ങിയ സ്ഥലങ്ങളിലും കെ.സുധാകരന്‍ പര്യടനം നടത്തി. പിണറായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ കെ.സുധാകരനെ വരവേറ്റു.
സ്ഥാനാര്‍ത്ഥിയുടെ വരവറിയിച്ച് വന്‍ കരിമരുന്ന് പ്രയോഗമാണ് വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ നടന്നത്.കെ സുധാകരന് നേരെ മുഖ്യമന്ത്രി വ്യക്തിപരമായി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് കടുത്ത ഭാഷയിലുള്ള മറുപടിയാണ് കെ.സുധാകരന്‍ വിവിധ സ്വീകരണ പൊതുയോഗങ്ങളില്‍ നല്‍കിയത്
പെരളശ്ശേരി കോട്ടത്താണ് ധര്‍മ്മടം നിയോജക മണ്ഡലത്തിലെ പര്യടനം സമാപിച്ചത്. സിപിഎം ശക്തികേന്ദ്രങ്ങളിലടക്കം കെ.സുധാകരന് ലഭിച്ച ഗംഭീര വരവേല്‍പ്പ് വോട്ടായി മാറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്.












Click it and Unblock the Notifications