കണ്ണൂരിലെ കള്ളവോട്ട് തടയാൻ യുഡിഎഫ് തന്ത്രം: പ്രവാസികളുടയും പരേതരയുടെയും വിവരം കോടതിയെ അറിയിക്കും
കണ്ണൂർ: കണ്ണൂരിൽ തങ്ങളെ തോൽപ്പിക്കുന്ന കള്ളവോട്ട് തടയാൻ പുതിയ തന്ത്രവുമായി യുഡിഎഫ്. നാട്ടിലില്ലാത്തവരായ പ്രവാസികളുടെ പേരും വിവരങ്ങളും ശേഖരിച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകാനാണ് യുഡിഎഫ് ഒരുങ്ങുന്നത്. ഇതിനായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി യുഡിഎഫ് പ്രവർത്തകർ പ്രവാസികളുടെ കണക്കെടുപ്പ് തുടങ്ങി. ഇതിനോടൊപ്പം പരേതരുടെ വിവരങ്ങൾ കൂടി ശേഖരിക്കുന്നുണ്ട്. ഇവരുടെ പേരിൽ കള്ളവോട്ടു നടന്നാൽ കോടതിയിൽ തെളിയിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. കോടതിയിൽ സമർപ്പിച്ച പ്രവാസികളുടെ പേരിൽ കള്ളവോട്ടു ചെയ്താൽ തെരഞ്ഞെടുപ്പു വരെ റദ്ദുചെയ്യാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ.
ദത്തെടുത്ത പെൺകുട്ടിയെ മധ്യവയസ്ക്കൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം: പോലീസ് അന്വേഷണം കൊച്ചിയിലേക്ക്
മാത്രമല്ല ആരുടെയൊക്കെയാണ് പേര് സമർപ്പിച്ചതെന്നു വ്യക്തമാകാത്തതിനാൽ എതിർ പാർട്ടികളിൽ ആശങ്കയുമുണ്ടാകും.കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മേഖലയിൽ മുസ് ലിം ലീഗ് ഈ തന്ത്രമുപയോഗിച്ചിരുന്നു. ഇതു കാരണം തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ പോലും സിപിഎമ്മിന് കള്ളവോട്ടു ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നാണ് മുസ്ലിം ലീഗ് വിലയിരുത്തൽ. എന്നാൽ ഈ തന്ത്രം പരിഷ്കരിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നടപ്പിലാക്കാനാണ് ഇപ്പോൾ യുഡിഎഫ് ഒരുങ്ങുന്നത്.
ഇതിനിടെ പയ്യന്നുർ നഗരസഭയിലെ പതിനഞ്ചാം വാർഡായ ചിറ്റാരിക്കൊവ്വലിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയത് പരാജയപ്പെട്ട മുസ്ലിം ലീഗ് സ്ഥാനാർഥി കോടതിയെ സമീപിച്ചിട്ടുണ്ട്. എസ്കെ മുഹമ്മദാണ് പയ്യന്നൂർ മുൻസിഫ് കോടതി മുമ്പാകെ ഹർജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച മുൻസിഫ് എതിർ കക്ഷികളായ റിട്ടേണിംഗ് ഓഫീസർക്കും ജില്ലാ കളക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും എതിർ സ്ഥാനാർഥി ഇഖ്ബാലിനും നോട്ടീസയക്കാൻ ഉത്തരവിട്ടു.
പയ്യന്നൂർ നഗരസഭയിലെ വാർഡ് 15- ൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഐഎൻഎലിലെ ഇഖ്ബാൽ പോപ്പുലർ എട്ടു വോട്ടുകൾക്കാണ് വിജയിച്ചത്. സിപിഎം കേന്ദ്രമായ ചിറ്റാരിക്കൊവ്വൽ അങ്കണവാടി ബൂത്തിൽ പ്രവാസികൾ ഉൾപ്പെടെയുള്ള അമ്പതിലേറെ കള്ളവോട്ട് ചെയ്തതായാണ് പരാതി. വിവിധ ഗൾഫ് രാജ്യങ്ങളിലുള്ള പതിനെട്ട് പേരുടെ വിലാസവും മറ്റു വിവരങ്ങളും അവർ ഇപ്പോൾ ഉള്ള രാജ്യങ്ങളിലെ വിവരങ്ങളും ഉൾക്കൊള്ളിച്ചാണ് ഹർജി ഫയൽ ചെയ്തിട്ടുള്ളത്. വിദേശത്ത് ജോലി ചെയ്തുവരുന്ന ആളുകളുടെ വോട്ടുകൾ കള്ളവോട്ട് ചെയ്യാൻ സാധ്യയുണ്ടെന്ന് കാണിച്ച് റിട്ടേണിംഗ്ഓഫീസർക്കും പ്രിസൈഡിംഗ്ഓഫീസർക്കും സ്ഥാനാർഥി നേരത്തെ ലിസ്റ്റ് നൽകിയിരുന്നു. അതീവ ഗുരുതര പ്രശ്നബാധിത ബൂത്തായ ഇവിടെ വെബ് കാസ്റ്റിംഗും ഏർപ്പെടുത്തിയിരുന്നു. മുൻസിപ്പാലിറ്റി ആക്ടിലെ 178 വകുപ്പ് പ്രകാരം കള്ളവോട്ട് തെളിഞ്ഞാൽ തെരഞ്ഞെടുപ്പ് റദ്ദാക്കാനും പരാജയപ്പെട്ട ആളെ വിജയിയായി പ്രഖ്യാപിക്കാനും മുൻസിഫ് കോടതിക്കധികാരുണ്ട്. മുസ്ലിം ലീഗിന്റെ ഈ നീക്കം എൽഡിഎഫിന് തലവേദനയായിരിക്കുകയാണ്.