പരിയാരം ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷി ഉന്നമന പ്രവർത്തനങ്ങൾക്ക് യുനസ്കോ അംഗീകാരം
പയ്യന്നൂർ: ഭിന്നശേഷിക്കാരായ കുട്ടികളെ പുതു ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തി ജീവിക്കാൻ പര്യാപ്തമാക്കിയ പരിയാരം ഗ്രാമ പഞ്ചായത്തിന് ഒടുവിൽ അർഹതയ്ക്കുള്ള അംഗീകാരം. ലോകമെങ്ങും ശ്രദ്ധിക്കുന്ന അന്താരാഷ്ട്ര അവാർഡാണ് പരിയാരം ഗ്രാമ പഞ്ചായത്തിനെ തേടിയെത്തിയത്. കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്തിന് യുനെസ്‌കോ ചെയര്‍ പാര്‍ട്ണര്‍ പദവി ലഭിക്കുന്നത് അപൂർവ്വ അംഗീകാരങ്ങളിലൊന്നാണ്.
ജീവിതത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് പരിയാരം ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം (സിഡിഎംആര്‍പി) പദ്ധതിയുടെ ഭാഗമായാണ് പരിയാരം ഗ്രാമപഞ്ചായത്തിന് ഐക്യരാഷ്ട്രസഭയുടെ ശാസ്ത്ര വിദ്യാഭ്യാസ സാംസ്‌കാരിക സംഘടനയായ യുനെസ്‌കോയുടെ ചെയര്‍ പാര്‍ട്ണര്‍ പദവി ലഭിച്ചത്.

സാമൂഹ്യ അധിഷ്ഠിത ഭിന്നശേഷി പുനരധിവാസ മേഖലയില്‍ യുനെസ്‌കോ ചെയര്‍ പദവിയുള്ള ലോകത്തെ ആദ്യ പദ്ധതിയാണ് സിഡിഎംആര്‍പി സാമൂഹ്യാധിഷ്ഠിത വൈകല്യ പരിപാലനം, പുനരധിവാസ മേഖലയിലെ നൂതന ചികിത്സാ പരിശീലന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ കേന്ദ്രം പ്രവര്‍ത്തിക്കും. ഭിന്നശേഷിക്കാരുടെ പരിപാലന പുനരധിവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ ഏജന്‍സികള്‍ സ്ഥാപനങ്ങള്‍, വിദഗ്ധര്‍ എന്നിവയുടെ പരസ്പര സഹകരണം കൂടെ പരിയാരം ഗ്രാമപഞ്ചായത്തിലെ ഈ കേന്ദ്രത്തിന് ഉറപ്പുവരുത്താന്‍ കഴിയും.
കഴിഞ്ഞ 4 വര്‍ഷമായി പരിയാരം ഗ്രാമപഞ്ചായത്തില്‍ കേരള സാമൂഹ്യ നീതി വകുപ്പും കാലിക്കറ്റ് സര്‍വകലാശാല മനശാസ്ത്ര വിഭാഗവും സംയുക്തമായി നടത്തിവരുന്ന ഡിസബിലിറ്റി മാനേജ്‌മെന്റ് ക്ലിനിക്കിന്റെയും ഗ്രാമപഞ്ചായത്തിന്റയും മികവിനുള്ള നേട്ടമാണ് ഈ അംഗീകാരം ' നിലവില്‍ പ്രവൃത്തി ദിനങ്ങളില്‍ പരിയാരം സിഡിഎംആര്‍പി ക്ലിനിക്കില്‍ നൂറുകണക്കിന് ബുദ്ധിവികാസ വൈകല്യം സംഭവിച്ച 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള സമഗ്രവും സുസ്തിരവുമായ തെറാപ്പി സംവിധാനങ്ങളും മുതിര്‍ന്ന ഭിന്നശേഷിക്കാര്‍ക്കുള്ള ലൈഫ് സ്‌കില്‍ ട്രെയിനിംഗും കൂടാതെ അദ്ധ്യാപകര്‍, മറ്റു പ്രൊഫഷണല്‍സ്, രക്ഷിതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള ശാസ്ത്രീയമായ പരിശീലന പരിപാടികളും ഭിന്നശേഷി മേഖലയില്‍ നടന്നുവരുന്നു. ചിതപ്പിലെപൊയില്‍ സാംസ്‌കാരിക നിലയത്തിലാണ് സിഡിഎംആര്‍പി ഡിസബിലിറ്റി മാനേജ്‌മെന്റ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്.












Click it and Unblock the Notifications