വളപട്ടണത്തെ കവർച്ച: വിരലടയാളസാമ്പിളുകൾ ഫോറൻസിക് ലാബിലേക്ക് അയച്ചു
വളപട്ടണം: വളപട്ടണം മന്നയിലെ വീട്ടിൽ കയറി വൻ കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. വീട്ടിൽ നിന്നും കിട്ടിയ വിരലടയാളങ്ങൾ ഫോറൻസിക് ലാബിലേക്ക് ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു. പൊലിസ് ചോദ്യം ചെയ്ത 30 പേരിൽ ചിലരുടെ വിരലടയാളങ്ങളാണ് പരിശോധനയ്ക്ക് അയച്ചത്. മോഷണം നടന്ന വളപട്ടണം മന്നയിലെ അഷ്റഫിൻ്റെ വീട്ടിൽ നിന്നും വിരലടയാളങ്ങൾ ലഭിച്ചിരുന്നു. 300 പവനും ഒരു കോടി രൂപ കവർന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം മംഗ്ളൂര് കേന്ദ്രികരിച്ചാണ് ഇപ്പോൾ അന്വേഷണം നടത്തിവരുന്നത്.
സിസിടിവി ദൃശ്യങ്ങളാണ് ഈ കേസിൽ പൊലിസിന് ലഭിച്ച ഏക തുമ്പ്. ചുവന്ന കോളറുള്ള കറുത്ത ടീഷർട്ട് ധരിച്ചയാളുടെ സിസിടിവി ക്യാമറാ ദൃശ്യമാണ് കണ്ടെത്തിയത്. വെളുത്തു നീണ്ട ശരീര പ്രകൃതിയുള്ള യുവാവാണ് കവർച്ച നടത്തിയത്. ഇയാൾ മുഖം മൂടി ധരിച്ചതായി സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. കവർച്ചയ്ക്കെത്തിയത് ഒരാൾ മാത്രമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇയാൾ രണ്ടാം തവണയും വീട്ടിലെത്തിയിരുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പൊലിസ് അറിയിച്ചു.

കണ്ണൂർ എസിപി ടി.കെ രത്നകുമാറിൻ്റെ നേതൃത്വത്തിലാണ് പൊലിസ് അന്വേഷണം നടത്തിവരുന്നത്. കവർച്ചയിൽ കൂടുതൽ പേർ പങ്കെടുത്തിരുന്നോവെന്ന കാര്യം പൊലിസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ ഒരാളുടെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് മോഷണം നടന്ന വീട്ടിൽ നിന്നും ലഭിച്ചത്. സ്വർണ - വജ്രാഭരണങ്ങളും പണവും ഉൾപ്പെടെ മൂന്ന് കോടിയാണ് വീട്ടിൽ നിന്നും രക്ഷപ്പെട്ടത്. ഒരു കോടി രൂപ പണമായി അലമാരയിൽ സൂക്ഷിച്ചതും കൊണ്ടുപോയി. മധുരവിരുതനഗറിൽ സുഹൃത്തിൻ്റെ വിവാഹത്തിന് പോയതായിരുന്നു അഷ്റഫ് ട്രേഡേഴ്സ് ഉടമ അഷ്റഫും കുടുംബവും.
നവംബർ 19 നാണ് ഇവർ സ്വന്തം വാഹനത്തിൽ പോയത്. മൂന്ന് ദിവസം കഴിഞ്ഞു രാത്രി 9.15ന് തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ വളപട്ടണം പൊലിസിൽ വിവരമറിയിച്ചു. വളപട്ടണം പൊലിസ് ഇൻസ്പെക്ടർ കെ.വി സുമേഷിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പ്രാഥമികമായി നടത്തിയത്. 20 അംഗ പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോൾ കേസ് അന്വേഷിച്ചു വരുന്നത്.












Click it and Unblock the Notifications