വളപട്ടണം വെടിവയ്പ്പ് : പൊലിസിനൊപ്പമെത്തിയവർ അക്രമം അഴിച്ചുവിട്ടതായി കുടുംബം
വളപട്ടണം :വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിറക്കൽ ചിറയിലെ വീട്ടിൽ വെടിവെയ്പ്പു നടന്ന സംഭവത്തിൽ പൊലീസ് വാദം ഒന്നൊന്നായി പൊളിയുന്നു. പൊലീസ് സ്പോൺസേർഡ് ഗുണ്ടാ വീടാക്രമണമാണ് നടന്നതെന്ന കുടുംബത്തിന്റെ ആരോപണം ശക്തമാവുമ്പോൾ പൊലീസ് ഉയർത്തുന്ന വാദമുഖങ്ങൾ ദുർബലമാവുകയാണ്.
സംഭവത്തിൽ ഇതുവരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തു വന്നു. രാഷ്ട്രീയ വിവാദങ്ങളുണ്ടായിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ വിവാദം ശക്തമാകുമെന്നാണ് സൂചന. പൊലീസിനൊപ്പം റെയ്ഡ് നടത്താൻ എങ്ങനെ ഗുണ്ടകൾ വന്നുവെന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ വന്നത് ഗുണ്ടകളെല്ലെന്നും പ്രദേശവാസികളാണെന്നുമാണ് പൊലിസിന്റെ വിശദീകരണം.

കണ്ണൂർ ജില്ലയിലെ വളപട്ടണം പൊലിസ് സ്റ്റേഷൻ പരിധിയിലെ ചിറക്കൽ ചിറയ്ക്കു സമീപം താമസിക്കുന്ന ഗൃഹനാഥൻ പൊലിസിന് നേരെ റിവോൾവർ ഉപയോഗിച്ചു വെടി വെച്ച സംഭവത്തിൽ ദുരൂഹത തുടരുന്നതാണ് പൊലീസിനെ പ്രതിരോധത്തിലാക്കുന്നത്.
പൊലീസ് റെയ്ഡിനിടെ വ്യാപകമായ അക്രമം നടന്നുവെന്ന ആരോപണമാണ് അന്വേഷണ സംഘത്തെ വെട്ടിലാക്കിയത്.
ചിറയ്ക്കൽ ചിറയ്ക്കു സമീപം വില്ല ലേക് റീ ട്രറ്റ് എന്ന വീട്ടിൽ താമസിക്കുന്ന ബാബു തോമസാണ് സംഭവത്തിൽ അറസ്റ്റിലായത്.
വെള്ളിയാഴ്ച്ച രാത്രി പത്തു മണിയോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇയാളുടെ മകൻ റോഷനെ പിടികൂടാനെത്തിയതായിരുന്നു പൊലീസ്. കഴിഞ്ഞ മാസം 22 ന് തൊട്ടടുത്ത വീട്ടിലെ തമിഴ് നാട് സ്വദേശിയെ അക്രമിച്ച വധശ്രമ കേസിലെ പ്രതിയാണ് റോഷൻ . സംഭവത്തിനു ശേഷം ഇയാൾ ചിറക്കലിൽ നിന്നും മുങ്ങുകയായിരുന്നു.
വളപട്ടണം എസ്.ഐ നിഥിൻ ഉൾപ്പെടെ അഞ്ചു പൊലിസുകാരാണ് പ്രതിയെ തേടി വീട്ടിലെത്തിയത്. പൊലീസ് വിളിച്ചിട്ടും മുൻ വശത്തെ ഡോർ തുറക്കാത്തതിനാൽ രണ്ടാം നിലയിൽ പൊലീസ് കോവണി വെച്ചു കയറുകയായിരുന്നു. റോഷന്റെ മുറിയിൽ അടച്ചിട്ട കതകിൽ തട്ടി വിളിക്കുന്നതിനിടെ കറന്റ് പോവുകയും പിതാവായ ബാബു ഉമ്മൻ തോമസ് തന്റെ റിവോൾവർ ഉപയോഗിച്ചു മൂന്നുതവണ വെടിവയ്ക്കുകയും ചെയ്തുവെന്നാണ് കേസ്.
വെടിയേൽക്കാതിരിക്കാൻ പൊലീസ് തറയിൽ കിടന്നു. ഇതിനിടെ യിൽ റോഷൻ വാതിൽ തുറന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. എസ്.ഐ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിൽ എഴുപതോളം പൊലിസുകാർ സ്ഥലത്ത് എത്തുകയും ബാബു ഉമ്മൻ തോമസിൽ നിന്നും തന്ത്രപരമായി റിവോൾവർ പിടിച്ചു വാങ്ങുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
ഇയാളെ കസ്റ്റഡിയിലെടുത്ത് വളപട്ടണം പൊലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി വൈദ്യ പരിശോധനയ്ക്കു ശേഷംഅറസ്റ്റു രേഖപ്പെടുത്തി. എന്നാൽ ബാബു ഉമ്മൻ തോമസിനെ അറസ്റ്റു ചെയ്യുന്നത് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന ആരോപണവുമായി ഭാര്യ രംഗത്തുവന്നതോടെ
വിശദീകരണവുമായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍. രംഗത്തെത്തി. തമിഴ്നാട് സ്വദേശിയെ ആക്രമിച്ച കേസില്‍ പ്രതിയായ റോഷന്‍ റൗഡി ലിസ്റ്റിലുള്ളയാലാണെന്നും ഇയാള്‍ക്കെതിരെ അഞ്ച് കേസുകളുണ്ടെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ കണ്ണൂർ എസ്.പി ഓഫിസിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് തോക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തോക്കിന് ലൈസന്‍സ് ഉണ്ടോയെന്ന കാര്യം ഉള്‍പ്പെടെ വിശദമായി പരിശോധിക്കും. ലൈസന്‍സ് ഇല്ല എന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തിയത് പ്രാഥമിക വിവരത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും കമ്മീഷണര്‍ വിശദീകരിച്ചു.
നേരത്തെ ബാബു ഉമ്മൻ തോമസ് ഉപയോഗിച്ച തോക്ക് ലൈസൻസില്ലാത്തതാണെന്ന പൊലീസ് വാദം തള്ളി കൊണ്ടു ഭാര്യ ലിൻഡ രംഗത്തുവന്നിരുന്നു. ബാബു ഉമ്മൻ തോമസ് പൊലീസിനു നേരെ വെടിവെച്ചില്ലെന്നും വീടാക്രമണം ഭയന്ന് ആത്മരക്ഷാർത്ഥം മുകളിലേക്ക് വെടി വെച്ചതാണെന്നുമാണ് ഇദ്ദേഹത്തിന്റെ ഭാര്യ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. ഒരു സംഘം ഗുണ്ടകളെ കൂട്ടിയാണ് പൊലീസ് റെയ്ഡിനെത്തിയതെന്നും ഇവരാണ് വീടിന്റെ ജനൽ ചില്ലുകൾ തകർത്ത് കേടുപാടുകൾ വരുത്തിയതും വീടിനു മുൻപിലുണ്ടായിരുന്ന കാർ തകർത്തതെന്നും ഇവർ ആരോപിച്ചു.
ഇതോടെയാണ് പൊലീസ് പ്രതിസന്ധിയിലായത്. ഒളിവിൽ പോയ റോഷനായി തെരച്ചിൽ നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രധാനമായും രാത്രി കാലത്ത് വീട്ടിൽ കയറി റെയ്ഡു നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സ്വീകരിച്ചില്ലെന്നതാണ്. സ്ത്രീ താമസിക്കുന്ന വീട്ടിൽ റെയ്ഡിനായെത്തിയപ്പോൾ വനിതാ പൊലീസുകാരി കൂടെയുണ്ടായിരുന്നില്ല. പ്രതിയായ റോഷനെ പിടികൂടുന്നതിനായി വീടുവളഞ്ഞ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും ആരോപണമുണ്ട്.
തന്റെ വീട്ടിൽ പൊലിസിനൊപ്പം റെയ്ഡിനെത്തിയവരിൽ മകനുമായി തർക്കമുള്ളവരാണെന്നും വാതിൽ ചവുട്ടി പൊളിച്ചു അകത്തു കടന്ന പൊലീസിനൊപ്പം ഇവരുമുണ്ടായിരുന്നുവെന്നാണ് റോഷന്റെ അമ്മ ലിൻഡ യുടെ ആരോപണം. ഡി.വൈ.എസ്.പിയാണെന്ന് പറഞ്ഞാണ് ആരോ വാതിലിൽ മുട്ടിയത് പൊലീസാണെങ്കിൽ സെർച്ചു വാറൻഡുണ്ടെങ്കിൽ മുൻവശത്തുടെ വരാൻ ആവശ്യപ്പെട്ടുവെങ്കിലും അതിന് തയ്യാറാകാതെ ചിലർ മതിൽ ചാടി കടക്കുകയായിരുന്നു.
ഇതിനിടെ യിൽ ചിലർ വീടിന്റെ ജനൽ ചില്ല് തകർന്നു . ടി.വി ഡിഷും ക്യാമറയും വാട്ടർ ടാങ്കും തകർത്തു. മുറ്റത്ത് നായയെ കെട്ടിയിട്ടതിന് അസഭ്യം പറഞ്ഞു ഗുണ്ടകളാണെന്ന് വിചാരിച്ചാണ് ഭർത്താവ് പ്രാണരക്ഷാർത്ഥം വെടി വെച്ചത്. അതു മുകളിലേക്കാണ് ഭയപ്പെടുത്താൻ വെടിവച്ചതെന്നും ലിൻഡ പറഞ്ഞു. അതിനുശേഷം തന്റെ ഭർത്താവിനെ പൊലീസ് തറയിൽ ചവിട്ടി വീഴ്ത്തി മർദ്ദിച്ചുവെന്നും ഇവർ ആരോപിച്ചു.












Click it and Unblock the Notifications