ഉപരാഷ്ട്രപതിയുടെ സന്ദർശനം : മുൻ അധ്യാപിക രത്നാ നായർക്കു മുൻപിൽ വിനീതനായി ജഗ്ദീപ് ധൻക്കർ
കണ്ണൂർ: കണ്ണൂരിന്റെ ഹൃദയം സ്നേഹവായ്പ്പു കൊണ്ടു കവർന്ന് ഉപരാഷ്ട്രപതിയുടെ സന്ദർശനം. വി.വി.ഐ.പിയെന്ന പരിഗണനയിലുള്ള കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെ യിലും ലാളിത്യവും വിനയവും കരുതലുമുള്ള ഒരു സാധാരണ മനുഷ്യനെ പോലെയായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.
പാനൂർ താഴെചമ്പാട് കാർഗിൽ സ്റ്റോപ്പിനടുത്ത ആനന്ദിൽ മുൻ അധ്യാപികയായ രത്നാ നായരെ കാണാൻ ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ എത്തിയത് തന്റെ പഴയ വിദ്യാർത്ഥിയുടെ മട്ടും ഭാവത്തോടെയാണ്.
ഇന്ത്യയിലെ ഏറ്റവും രണ്ടാമത്തെ ഉന്നത പദവിയിലിരിക്കുമ്പോഴും സൈനിക് സ്കൂളിലെ തന്റെ പ്രിയപ്പെട്ട അധ്യാപികയെ വർഷങ്ങൾക്കു ശേഷം കാണുന്നതിന്റെ ആകാംക്ഷയും പിരിമുറുക്കവും ഉപരാഷ്ട്രപതിയുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്നു.

ഒരു വിദ്യാർത്ഥി തന്റെ പ്രിയപ്പെട്ട അധ്യാപികക്ക് നൽകിയ വിലമതിക്കാനാവാത്ത ഗുരു ദക്ഷിണയായിരുന്നു. ആ സന്ദർശനം. കാറിൽ നിന്ന് ഇറങ്ങിയ ഉടൻ ഉപരാഷ്ട്രപതി ടീച്ചറുടെ കാൽ തൊട്ട് വന്ദിച്ചു.പിന്നെ കൈകൾ ചേർത്ത് പിടിച്ചു സംസാരിച്ചു. ഒപ്പമുണ്ടായിരുന്ന പത്നി ഡോ സുധേഷ് ധൻഖറിന് തന്റെ പ്രിയപ്പെട്ട അധ്യാപികയെ പരിചയപ്പെടുത്തി. സ്പീക്കർ എ എൻ ഷംസീറും ഉപരാഷ്ട്രപതിയോടൊപ്പം ഉണ്ടായിരുന്നു.
അര മണിക്കൂറോളം തന്റെ അധ്യാപികയുമായി അദ്ദേഹം വിശേഷം പങ്കുവെച്ചു. ഇളനീരും ചിപ്സും നൽകിയാണ് ടീച്ചർ തന്റെ ശിഷ്യനെ സൽക്കരിച്ചത്. വീട്ടിൽ ഉണ്ടാക്കിയ ഇഡ്ഡലിയും ചിപ്സും അദ്ദേഹം ഏറെ ആസ്വദിച്ചു കഴിച്ചു.
ഒരു ഗുരുവിന് കിട്ടാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണയാണ് ഈ സന്ദർശനം എന്ന് രത്‌ന ടീച്ചർ പറഞ്ഞു. ശിഷ്യർ ഉന്നത സ്ഥാനങ്ങളിൽ എത്തുന്നതാണ് അധ്യാപകർക്ക് ചരിതാർഥ്യം നൽകുക. ഈ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നായിരുന്നു അ വരുടെ പ്രതികരണം തിങ്കളാഴ്ച്ച
ഉച്ചക്ക് 1.33 നാണ് വ്യോമസേനയുടെ പ്രത്യേക വിമാനം മട്ടന്നൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. വിമാനത്താവളത്തിലെ വരവേൽപ്പിനു ശേഷം ഉച്ചക്ക് 1.50 ഓടെ കാർ മാർഗം ചാമ്പാടേക്കു തിരിച്ചു. 2.20 ന് ചമ്പാട് കാർഗിൽ ബസ് സ്റ്റോപ്പിന് സമീപമുള്ള " ആനന്ദ് ' വീട്ടിൽ എത്തി. അര മണിക്കൂറിലേറെ അവിടെ ചെ ലവഴിച്ചു 3.10 ഓടെ വിമാനത്താവളത്തി ലേ ക്കു മടങ്ങി.
രത്ന ടീച്ചറുടെ സഹോദരൻ വിശ്വനാഥൻ നായർ ,മകൾ നിധി, ഭർത്താവ് മൃദുൽ ഇവരുടെ ഒന്നര വയസ് പ്രായമുള്ള മകൾ ഇശാനി എന്നിവരാണ് സ്വീകരിക്കാൻ വസതി യിലുണ്ടായിരുന്നത്. ഉപരാഷ്ട്രപതി വരുന്ന വിവരമറിഞ്ഞ് പ്രദേശവാസികളായ ജനങ്ങൾ രത്നാ നായരുടെ വീടിന് ചുറ്റും തടിച്ചു കൂടിയിരുന്നു. ഇവരോട് കൈ വീശി യാത്ര പറഞാണ് ഉപരാഷ്ട്രപതിയും ഭാര്യയും മടങ്ങിയത്.
നിശ്ചയിച്ചതിലും അരമണിക്കൂർ വൈകിയാണ് തിരുവനന്തപുരത്ത് നിന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറെയും വഹിച്ചുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം ടേക് ഓഫ് ചെയ്തത്.ഉച്ചയ്ക്ക് 1.33 ഓടെ വിമാനം കണ്ണൂർ വിമാനത്താവളത്തിലെ റൺവെ തൊട്ടു. ഓപ്പറേഷണൽ ഏരിയയിലെ ബേ നമ്പർ 9 നിൽ എത്തിയ വിമാനത്തിൽ നിന്നും 1.45 ഓടെ ഉപരാഷ്ട്രപതിയും പത്നി ഡോ. സുധേഷ് ധന്ഖറും പുറത്തിറങ്ങി.
നിയമസഭാ സ്പീക്കർ അഡ്വ.എ എൻ ഷംസീർ, തുറമുഖ പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ, എം പിമാരായ വി ശിവദാസൻ ,പി ടി ഉഷ, പി സന്തോഷ് കുമാർ, ഉത്തരമേഖലാ ഐ ജി നീരജ് കുമാർ ഗുപ്ത, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, സിറ്റി കമ്മീഷണർ അജിത് കുമാർ, കിയാൽ എംഡി സി.ദിനേശ് കുമാർ അഡീഷണൽ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എം എസ് ഹരികൃഷ്ണൻ, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി മിനി എന്നിവർ ചേർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെ സ്വീകരിച്ചു.തുടർന്ന് 1.50 ഓടെ പ്രത്യേക വാഹനത്തിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും പത്നി ഡോ. സുധേഷ് ധന്ഖറും പാനൂരിലെ ചമ്പാട്ടേക്ക് തി പോവുകയായിരുന്നു.












Click it and Unblock the Notifications