77 കോടി രൂപയുടെ അഴിമതി; എംകെ രാഘവൻ എംപി ഉൾപ്പെടെ 13 പേർക്കെതിരെ വിജിലൻസ് കേസ്
കണ്ണൂര്‍: കണ്ണൂര്‍ ആസ്ഥാനമായുള്ള അഗ്രീന്‍കോ സഹകരണസംഘം വഴി 77 കോടി രൂപയുടെ നഷ്ടം വരുത്തിയ സംഭവത്തില്‍ എം കെ രാഘവന് എം പി, മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് ഉള്‍പ്പെടെ 13 പേര്‍ക്കെതിരേ വിജിലന്‍സ് കേസടുത്ത് അന്വേഷണമാരംഭിച്ചു. സഹകരണ വിജിലന്‍സ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരം വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് കേസെടുത്തത്.
മോശം കാലാവസ്ഥയെ തുടര്‍ന്ന് രാഹുലിന്റെ വിമാനം തിരിച്ചിറക്കി, പിന്നീട് ഗ്രൗണ്ട് നടന്നത് ഇങ്ങനെ
സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റായി നല്കിയ 4.5 കോടി രൂപയും വിവിധ സഹകരണ സംഘങ്ങള്‍ ഓഹരിക്കായി നല്കിയ തുക ഉള്‍പ്പെടെ 77 കോടി രൂപയാണു അഗ്രീന്‍കോ നഷ്ടമുണ്ടാക്കിയതെന്നാണു സഹകരണ വിജിലന്‍സിന്റെ കണ്ടെത്തല്‍. 2003ല്‍ കോണ്‍ഗ്രസ് മുന്‍കൈയെടുത്ത് തുടങ്ങിയ അഗ്രീന്‍കോ സംഘത്തിന് കൈതച്ചക്ക സംസ്കരണ കേന്ദ്രം തുടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ പദ്ധതി ലക്ഷ്യം കാണാതെ 2011ല്‍ സംഘം അടച്ചുപൂട്ടിയതായും സഹകരണ വിജിലന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയാണു കേസെടുത്തത്.
സംഘം ജനറല്‍മാനേജര്‍ പി വി ദാമോദരന്‍ ഒന്നാംപ്രതിയും എം ഡി ബൈജു രാധാകൃഷ്ണന് രണ്ടാം പ്രതിയും ചെയര്‍മാനായ എം കെ രാഘവന് മൂന്നാംപ്രതിയും വി വി പ്രകാശ് 12ാം പ്രതിയുമാണ്. ഡയറക്ടര്‍മാരായ പി കെ രാജന്, വി എം മോഹനന്, കണ്ണൂര്‍ ഡിസിസി സെക്രട്ടറി സി രഘുനാഥ്, കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറി പി പി ശ്രീനിവാസന്, കെപിസിസി നിര്‍വാഹക സമിതി അംഗം ചാക്കോ പാലക്കലോടി, വി എസ് ഹരീന്ദ്രനാഥ്, എം വി ശ്രീജിത്ത്, ടി. ബാബുരാജ്, ഫിലോമിന ജോസ് എന്നിവരാണു മറ്റു പ്രതികള്‍.