കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ചുമതല കൈമാറിയില്ല: കണ്ണൂര്‍ കോര്‍പറേഷനില്‍ വാക്കേറ്റം
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ കുടുംബശ്രി മെംബര്‍ സെക്രട്ടറി ചുമതലയേറ്റെടുത്തതുമായി ബന്ധപ്പെട്ടു കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റം. ചൊവ്വാഴ്ച രാവിലെ കോര്‍പറേഷന്‍ ഓഫിസിലെ കുടുംബശ്രി ഓഫിസിന് മുന്നില്‍ ഇടത് കൗണ്‍സിലര്‍മാരും കുടുംബശ്രി അംഗങ്ങളും യു.ഡി.എഫ് കൗണ്‍സിലര്‍മാരുമാണ് ബഹളമുണ്ടാക്കിയത്.
ശ്രീജിത്തിന്റെ സഹോദരന്റേത് കസ്റ്റഡി മരണമല്ല; പോലീസിന് അനുകൂലമായി സിബിഐ കണ്ടെത്തൽ!
കഴിഞ്ഞ 29നു കൗണ്‍സില്‍ യോഗത്തില്‍ കുടുംബശ്രി മെംബര്‍ സെക്രട്ടറി പി.ആര്‍ സ്മിതയെ മാറ്റി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ഉദയകുമാറിനു ചുമതല നല്‍കി. എല്‍.ഡി.എഫ് കൗണ്‍സിലര്‍ എന്‍. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ കൗണ്‍സിലര്‍മാരും കുടുംബശ്രി പ്രവര്‍ത്തകരും ജീവനക്കാരും ഇന്നലെ ഓഫിസിലെത്തുമ്പോള്‍ ഓഫിസ് തുറന്ന നിലയിലായിരുന്നു കണ്ടത്. നിലവിലുള്ള കുടുംബശ്രി ചെയര്‍പേഴ്‌സനെ വിവരം അറിയിക്കാതെ ചുമതലയേല്‍ക്കുകയും മറ്റൊരു പൂട്ട് ഉപയോഗിച്ചു ഓഫിസ് പൂട്ടി രാവിലെ ഓഫീസ് തുറന്നുവച്ചു അദ്ദേഹം പോയെന്നും ആരോപിച്ചു ഇവര്‍ പ്രതിഷേധിക്കുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകിട്ട് കുടുംബശ്രി ഓഫിസില്‍ ചാര്‍ജെടുക്കാന്‍ എത്തിയ ഉദയകുമാര്‍ ഓഫിസിന്റെ താക്കോലിന് ചോദിച്ചപ്പോള്‍ മെംബര്‍ സെക്രട്ടറി സ്മിതയും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ നിര്‍മലയും സ്ഥലത്തില്ലെന്ന മറുപടിയാണ് നല്‍കിയത്.
വിലപ്പെട്ട രേഖകളടങ്ങിയ ഫയലുകളുള്ള ഓഫിസ് തുറന്ന് കിടക്കുന്നതിനാല്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെയും കോര്‍പറേഷന്‍ സെക്രട്ടറി പി. രാധാകൃഷ്ണനെയും വിവരം അറിയിച്ചതിനെ തുടര്‍ന്നു മറ്റൊരു പൂട്ടിട്ട് ഓഫിസ് രാത്രി പൂട്ടി. പിന്നീട് ഇന്നലെ രാവിലെ ഒന്‍പതോടെ ഓഫിസ് തുറന്നതിനു ശേഷം പോയതാണെന്ന് ഉദയകുമാര്‍ പറഞ്ഞു. ഇതോടെ വിലപ്പെട്ട രേഖകള്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്ന് ആരോപിച്ചു ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ ബഹളംവച്ചു.
പി.കെ രാഗേഷും പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഒ മോഹനന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ഇന്ദിര, സലീം, ഷഫീഖ് എന്നിവരുള്‍പ്പെടെയുള്ള യു.ഡി.എഫ് കൗണ്‍സിലര്‍മാരും എത്തിയതോടെ ബഹളം രൂക്ഷമായി. പിന്നീട് കുടുംബശ്രി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുര്‍ജിത്തിന്റെ സാന്നിധ്യത്തില്‍ പ്രശ്‌നങ്ങള്‍ തീര്‍പ്പാകുകയായിരുന്നു. കോര്‍പറേഷന്‍ സെക്രട്ടറി ഓഫിസിന്റെ താക്കോല്‍ ചെയര്‍പേഴ്‌സണ്‍ നിര്‍മലയ്ക്ക് കൈമാറി.