കപ്പൽ പൊളി വീണ്ടും തടഞ്ഞു: അഴീക്കലിൽ അയവില്ലാതെ സംഘർഷം
കണ്ണൂർ: അഴീക്കൽ കപ്പൽ പൊളി വിരുദ്ധ സമരം കൂടുതൽ ശക്തിയാർജിക്കുന്നു. അഴീക്കല്‍ തുറമുഖത്തിനടുത്തെ പുലിമുട്ടില്‍ മണല്‍തിട്ടയില്‍ കുടുങ്ങി കിടക്കുന്ന ഓഷ്യന്‍ റൂളര്‍ കപ്പലാണ് ഞായറാഴ്ച രാത്രി വൈകി പൊളിക്കാൻ ശ്രമിച്ചത്. എന്നാൽ പൊളിക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും സമരസമിതി പ്രവര്‍ത്തകരും ചേര്‍ന്ന് കപ്പൽ പൊളിക്കാനുള്ള നീക്കം തടഞ്ഞു. വിവരമറിഞ്ഞ് തീരദേശ പോലീസും കപ്പല്‍ ഏജന്റുമെത്തി. കപ്പല്‍ പൊളിക്കാന്‍ ഏര്‍പ്പെടുത്തിയ കരാര്‍ തൊഴിലാളികള്‍ ഉടമ അറിയാതെ കപ്പലിലെ ചെമ്പു കമ്പിയടക്കമുള്ള സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചതാണ് സംഭവമെന്നും പോലീസിനെ അറിയിച്ചു.
നവജോത് സിദ്ദുവിനെ തിരഞ്ഞ് കോണ്‍ഗ്രസ്.... 60 ദിവസമായി മൗനം, പുതിയ പാര്‍ട്ടി അണിയറയില്‍!!
എന്നാല്‍ രാത്രിയില്‍ കപ്പല്‍ പൊളിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സമരസമിതിയും ആരോപിച്ചു. ഞായറാഴ്ച അർധരാത്രിയാണ് സംഭവം. എന്നാല്‍ തീരത്ത് വച്ച് രാത്രി കപ്പല്‍ പൊളിക്കുന്നത് സമരക്കാര്‍ തടഞ്ഞതിനെ മറികടക്കാന്‍ കപ്പല്‍ ഉടമ തൊഴിലാളികളെ മോഷ്ടാക്കളാക്കി ചിത്രീകരിച്ച് നിയമകുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കപ്പല്‍ പൊളി വിരുദ്ധ സമരസമിതി ചെയര്മാന് എം.കെ മനോഹരന് ആരോപിച്ചു. ഇതിന് സില്‍ക്ക് അധികൃതര്‍ കൂട്ടുനില്‍ക്കുകയാണ്.
കാവല്‍ക്കാരനെ കള്ളന് എന്നു വിളിച്ച് അധികൃതര്‍ തടിയൂരാന്‍ ശ്രമിക്കുകയാണ്. അഴീക്കലില്‍ കപ്പല്‍ പൊളിക്കാന്‍ ഇനി ഒരിക്കലും അനുവദിക്കില്ലെന്നും തടയല്‍ സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ അഴീക്കലിലെ കപ്പൽ പൊളി സമരം കൂടുതൽ ശക്തമായിരിക്കുകയാണ് സർക്കാർ നിയന്ത്രണത്തിലുള്ള കപ്പൽ പൊളിശാലയായ സിൽക്കിലേക്ക് പൊളിക്കാനായി കൊണ്ടുവരുന്ന കപ്പലുകൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നാരോപിച്ചാണ് നാട്ടുകാരും മത്സ്യതൊഴിലാളികളും കഴിഞ്ഞ കുറെ കാലമായി കപ്പൽ പൊളി വിരുദ്ധ സമരം നടത്തുന്നത്. കപ്പലിൽ നിന്നുള്ള രാസമാലിന്യങ്ങൾ കടലിൽ ഒഴുക്കിവിടുന്നതു കാരണം കടൽ വിഷലിപ്തമാകുന്നുവെന്നാണ് മത്സ്യതൊഴിലാളികളുടെ ആരോപണം.