ഷഹീൻ ബാഗിലെ സമരക്കാർക്ക് സുപ്രീം കോടതി നീതി നൽകണം: മോദിയും പിണറായിയും ഒരേ പാതയിലെന്ന് സുധീരൻ
പയ്യാവൂർ: ഷഹീന്‍ ബാഗിലെ സമരത്തില്‍ സുപ്രീംകോടതി നീതി നൽകാന്‍ താമസിപ്പിക്കരുതെന്നും, സുപ്രീംകോടതി ഷഹീന്‍ബാഗിലെ സമരം അവസാനിപ്പിക്കാന്‍ മധ്യസ്ഥരെ നിയമിച്ചത് സ്വാഗതാര്‍ഹമാണെങ്കിലും വൈകി ലഭ്യമാവുന്ന നീതി നിഷേധത്തിന് തുല്യമാണ് എന്നുള്ളത് കൊണ്ട് സുപ്രീംകോടതിയില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് ഭരണഘടന നല്‍കുന്ന മൗലികാവകാശം ജനങ്ങള്‍ക്ക് ഉറപ്പുവരുത്താനുള്ള നടപടികളാണെന്നും വി എം സുധീരന്‍ പറഞ്ഞു.
സതീശന്‍ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്രയുടെ ആലക്കോട് ബ്ലോക്കിലെ പര്യടന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷഹീന്‍ ബാഗിലുള്ള ബദല്‍ പാതകളൊക്കെ സര്‍ക്കാര്‍ അടച്ചുപൂട്ടിയിട്ടാണ് ജനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു എന്നു പറയുന്നത്. ജനങ്ങളെ ദ്രോഹിക്കുന്ന ദുര്‍നടപടികളുമായി നരേന്ദ്രമോദി മുന്നോട്ടു പോകുമ്പോള്‍ അതേ നയങ്ങളുമായി മുഖ്യമന്ത്രി പിണറായിയും മുന്നോട്ടുപോകുകയാണ്. മോദിയുടെ കേന്ദ്ര സര്‍ക്കാരും പിണറായി വിജയന്റെ സംസ്ഥാന സര്‍ക്കാരും ഒരേ പാതയിലൂടെ ഒരേ ശൈലിയിലൂടെ തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനവുമായി മുന്നോട്ടു പോകുന്ന അസാധാരണമായ കാഴ്ചക്കാണ് ജനങ്ങള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.

സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും അവസര സമത്വവും നിയമത്തിനു മുന്നില്‍ എല്ലാവര്‍ക്കും തുല്യതയും ഉറപ്പു നല്‍കുന്ന രാജ്യത്തിന്റെ ഭരണഘടനയാണ് മോദി തകര്‍ത്തെറിഞ്ഞു കൊണ്ടിരിക്കുന്നത്. മതേതര രാഷ്ട്രമായ ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാനുള്ള വര്‍ഗീയ അജണ്ടയുമായിട്ടാണ് മോദി മുന്നോട്ടു പോകുന്നത് നരേന്ദ്രമോദി ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്നത് പോലെ പിണറായി വിജയനും ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്.
വര്‍ഗീയ അടിസ്ഥാനത്തില്‍ ഇഷ്ടമില്ലാത്തവരെ ജീവിക്കാന്‍ അനുവദിക്കാത്ത നരേന്ദ്രമോദി ഒരു ഭാഗത്തും രാഷ്ട്രീയ അടിസ്ഥാനത്തില്‍ ഇഷ്ടമില്ലാത്തവരെ ജീവിക്കാന്‍ അനുവദിക്കാത്ത പിണറായി വിജയന്‍ മറു ഭാഗത്തും ഒരുപോലെ മുന്നോട്ട് പോകുന്നു. നരേന്ദ്ര മോദിയും പിണറായിയും ധൂര്‍ത്തുകളുടെ കാര്യത്തിലും സമാന ചിന്താഗതിയുമായിട്ടാണ് മുന്നോട്ടു പോകുന്നത്. നരേന്ദ്രമോദിയും പിണറായിയും സര്‍ക്കാരുകളുടെ പ്രതിഛായ മെച്ചപ്പെടുത്താന്‍ വേണ്ടി പണം ധൂര്‍ത്തടിക്കുന്ന കാര്യത്തിലും സമാന ചിന്താഗതിയിലാണ്. ലോക കേരളസഭയിലൂടെ സിപിഎം നേതാക്കള്‍ക്ക് പണം പിരിക്കാനുള്ള പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നതിനാണ് ലോക കേരള സഭ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു..












Click it and Unblock the Notifications