ശരണ്യയെ പൊലിസ് കസ്റ്റഡിയിൽ വിട്ടു: കാമുകന്റെ സാന്നിധ്യത്തിൽ വീണ്ടും ചോദ്യം ചെയ്യും
കണ്ണൂര്‍ : ഒന്നര വയസ്സുകാരനായ മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യാനായി കോടതി ഏഴ് ദിവസത്തേക്കാണ് അമ്മ തയ്യിൽ കടപ്പുറത്തെ ശരണ്യയെ കണ്ണൂർ സിറ്റി പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. കണ്ണൂര്‍ ജുഡീഷ്യല്‍ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. സിറ്റി സിഐയുടെ ഹര്‍ജിയെത്തുടര്‍ന്ന് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആര്‍. അനിതയാണ് ഈ മാസം 29-ന് 5 മണി വരെ പ്രതിയായ യുവതിയെ കസ്റ്റഡിയില്‍ വിട്ടത്.
ശരണ്യയെ കോടതിയില്‍ ഹാജരാക്കുന്നതറിഞ്ഞ് കാണാന്‍ നിരവധിപേര്‍ കണ്ണൂർ കോടതി പരിസരത്ത് എത്തിയിരുന്നു. അതേസമയം, ശരണ്യയുമായി അടുപ്പമുണ്ടായിരുന്ന വാരം സ്വദേശിയായ യുവാവിന് കൊലയില്‍ പങ്കില്ലെന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ വീണ്ടും ചോദ്യം ചെയ്യും. ഇരുവരെയും ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇയാളെ കൊച്ചിയിൽ നിന്നും വിളിച്ചു വരുത്തി മൂന്ന് മണിക്കൂറോളംചോദ്യം ചെയ്തിരുന്നു. ഇവര്‍ തമ്മിലുള്ള ഫോണ്‍കോള്‍ രേഖകളും ഫോണ്‍ സന്ദേശങ്ങളും പോലീസ് പരിശോധിച്ചിരുന്നു.

കണ്ണൂര്‍ തയ്യിലെ ശരണ്യ-പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകന്‍ വിയാന്റെ മൃതദേഹമാണ് കഴിഞ്ഞ ഫെബ്രുവരി 17 ന് തയ്യിൽ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. കടല്‍ ഭിത്തിക്കിടയിലെ പാറക്കൂട്ടത്തിനിടയില്‍ നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കാമുകനൊപ്പം ജീവിക്കാന്‍ താൻ തന്നെയാണ് മകനെ കൊലപ്പെടുത്തിയതെന്ന് പിന്നീട് ശരണ്യ തന്നെ സമ്മതിച്ചിരുന്നു. ഈ കേസിൽ കൂടുതൽ ശാസ്ത്രീയ അന്വേഷണത്തിനാണ് പൊലിസ് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഹരജി നൽകിയത്. സിറ്റി സി.ഐ സതീശനാണ് കേസ് അന്വേഷിക്കുന്നത് .












Click it and Unblock the Notifications