രാഹുലിനെ വീഴ്ത്താൻ വയനാട്ടിൽ സിപിഐക്കായി പോരിനിറങ്ങി ആനി രാജ
കണ്ണൂര്‍: വയനാട്ടിൽ പോരിനിറങ്ങി ആനി രാജ. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും ജയിക്കാനായാണ് മത്സരിക്കുന്നതെന്നും അവർ വ്യക്തമാക്കി. ജില്ലയിൽ താൻ മഹിളാ സംഘത്തിന്റെയും വിദ്യാര്‍ത്ഥി സംഘടനയുടെയും പ്രവർത്തനം നടത്തിയാണ് രാഷ്ട്രീയം പഠിച്ചതെന്നും അവർ പറഞ്ഞു.
ആനി രാജ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ആറളം വട്ടപ്പറമ്പ് വീട്ടില്‍ തോമസിന്റെയും മറിയയുടെയും മകളാണ്. കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്‌കൂള്‍, ദേവമാതാ കോളേജ് എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്‌കൂള്‍ പഠന കാലഘട്ടത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. എ. ഐ. എസ്. എഫിന്റെ മണ്ഡലം സെക്രട്ടറിയായാണ് തുടക്കം. മഹിളാ സംഘം കണ്ണൂര്‍ ജില്ലാസെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിനെതിരെ ഡല്‍ഹി കേന്ദ്രീകരിച്ചു നടക്കുന്ന എല്ലാസമരങ്ങള്‍ക്കു മുന്‍പന്തിയിലും ആനിരാജയുണ്ട്. കര്‍ഷകസമരത്തിന്റെ മുന്നണിയിലും മണിപ്പൂര്‍ കലാപത്തിനെതിരെ അവിടെയെത്തി സമാധാനം പുന:സ്ഥാപിക്കാനുളള ജനകീയ ഇടപെടലുകള്‍ക്കും നേതൃത്വം നല്‍കുന്ന കരുത്തയായ ദേശീയ നേതാവാണ് ഈകമ്യൂണിസ്റ്റുകാരി. ഡല്‍ഹിയില്‍ ഗുണ്ടകളുടെയും പൊലിസിന്റെയും അതിക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നപ്പോഴും മണിപ്പൂര്‍ കലാപത്തിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രാജ്യദ്രോഹിയായി മുദ്രകുത്തിയപ്പോഴും പതറാത്ത നേതാവാണ് ആനീരാജ. ജാര്‍ഖണ്ഡില്‍ മാവോതീവ്രവാദിയെന്ന് മുദ്രകുത്തപ്പോഴും ജെ. എന്‍. യു വിദ്യാര്‍ത്ഥിനിയായ മകള്‍ അപരാജിതയെ ഐ. എസ് തീവ്രവാദിയെന്നു വിളിച്ചു ആക്ഷേപിച്ചപ്പോഴും പതറാതെ പോരാട്ടം മുന്‍പോട്ടു നയിച്ച നേതാവാണ് ആനിരാജ.
ഇരിട്ടിയിലെ യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബപശ്ചാത്തലമായിരുന്നതിനാല്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതില്‍ വന്‍ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും പിതാവ് തോമസ് കര്‍ഷക സംഘം പ്രവര്‍ത്തകനായിരുന്നതു കൊണ്ടു എ. ഐ. എസ്. എഫ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതില്‍ തടസമുണ്ടായില്ല. ഇരിട്ടിയില്‍ നടന്ന പാരലല്‍ കോളേജ് സമരത്തില്‍ ആനി തോമസ് മുന്‍നിരയിലുണ്ടായിരുന്നു. സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെയുളള പോരാട്ടത്തെ പൊലിസ് ക്രൂരമായാണ് നേരിട്ടത്. പൊലിസ് ജീപ്പിടിച്ചു അന്നു പരുക്കേറ്റു. ബി. എയ്ക്ക് പഠിക്കുമ്പോള്‍ മഹിളാസംഘത്തിന്റെജില്ലാസെക്രട്ടറിയായി. ഇരുപത്തിരണ്ടാം വയസില്‍ സി. പി. ഐ സംസ്ഥാന കൗണ്‍സില്‍ അംഗമായി. പിന്നീട് മഹിളാസംഘം വടക്കന്‍ മേഖലാസെക്രട്ടറിി സംസ്ഥാന അസി.സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.കേരളത്തിന്റെ സമഗ്രവികസനത്തിന് കേന്ദ്ര അവഗണനയ്‌ക്കെതിരെ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എ. ഐ. വൈ. എഫ് നേതൃത്വത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 51- പെണ്‍കുട്ടികള്‍ 33 ദിവസം നടത്തിയ വനിതാമാര്‍ച്ചില്‍ അംഗമായിരുന്നു സി. പി. ഐ ജനറല്‍ സെക്രട്ടറി ഡി.രാജയാണ് ജീവിതപങ്കാളി. എ. ഐ. എസ്. എഫ് നേതാവ് അപരാജിതയാണ് ഏകമകള്‍.
1990 ജനുവരി ഏഴിനായിരുന്നു ഡി.രാജയുമായുളള വിവാഹം. വിവാഹശേഷം ഡല്‍ഹിയിലെത്തി. പലജോലിയും നോക്കി. ബി. എഡ് ബിരുദമെടുത്ത് അധ്യാപികയായി. ആകാശവാണിയില്‍ വാര്‍ത്ത വായന, വിവര്‍ത്തനം അങ്ങനെ പൊതു, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു, ഡി.രാജ തമിഴ്‌നാട്ടില്‍ നിന്നും എം.പിയായതോടെ സമ്പൂര്‍ണ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി. ഇന്ത്യയില്‍ പ്രത്യേകിച്ചു ഉത്തരേന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ സ്ത്രീകള്‍ക്കു വേണ്ടിയുളള പ്രവര്‍ത്തനം ഇപ്പോഴും തുടരുന്ന ആനിരാജയെന്ന മുതിര്‍ന്ന നേതാവിനെയാണ് ഇക്കുറി വയനാട്ട് ലോക്‌സഭാ മണ്ഡലത്തില്‍ പോരിനായി പാര്‍ട്ടിയിറക്കിയിരിക്കുന്നത്.












Click it and Unblock the Notifications