വയനാട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; കേന്ദ്ര സർക്കാരിനെതിരെ കണ്ണൂർ കോർപറേഷനിൽ പ്രമേയം
കണ്ണൂർ: ചൂരൽമൂല, മുണ്ടക്കൈ എന്നിവടങ്ങളിൽ നടന്ന ഉരുൾ പൊട്ടലിൽ അഞ്ഞൂറിലേറെ പേർ കൊല്ലപ്പെട്ടിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസർക്കാർ നയത്തിനെതിരെ പ്രതിഷേധവുമായി കണ്ണൂർ കോർപറേഷൻ. വിഷയത്തിൽ കേന്ദ്രത്തിനെതിരെ കൗൺസിൽ യോഗം പ്രമേയം പാസാക്കി. പ്രതിപക്ഷ അംഗമായ പ്രദീപൻ ഉന്നയിച്ച വിഷയം ഭരണപക്ഷ അംഗങ്ങൾ പിന്തുണക്കുകയായിരുന്നു. ഏകകണ്ഠമായാണ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ പ്രമേയം പാസാക്കിയത്.
കോർപറേഷൻ പരിധിയിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്ന പന്നികളെ വെടിവെക്കാനുള്ള വരെ നിയോഗിക്കണമെന്ന് ഭരണ-പ്രതിപക്ഷ കൗൺസിലർമാർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ വിഷയവുമായി ബന്ധപ്പെട്ട അജണ്ട ചർച്ചക്ക് വന്നപ്പോഴാണ് പന്നികളുടെ വിഷയം അംഗങ്ങൾ ഉന്നയിച്ചത്. അക്രമണകാരികളായ പന്നികളെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് കൊണ്ട് മാത്രം കാര്യമില്ലെന്നും വെടിവെക്കാനുള്ള ആളുകളെ നിയമിക്കണമെന്നും അംഗങ്ങൾ ഉന്നയിച്ചു. തെരുവ് പട്ടികളുടെ അക്രമണ വിഷയവും സഭയിൽ ഉയർന്നു.

വിവിധ പദ്ധതികളുടെ പേരിൽ കോർപറേഷൻ പരിധിയിലെ റോഡുകൾ വെട്ടിപൊളിക്കുന്നതിനെതിരെ അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. ഒരു വർഷത്തോളമാണ് ഭരണ സമിതിയുടെ കാലാവധിയെന്നും ധൃതി പിടിച്ച് ചെയ്താൽ അംഗങ്ങൾ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്നും തകർന്ന റോഡുകൾ പുനർനിർമ്മിക്കാനുള്ള നടപടികൾ ഉണ്ടാവണമെന്നും സ്ഥിരം സമിതി അധ്യക്ഷ ഷാഹിന മൊയ്തീൻ പറഞ്ഞു.
കോർപറേഷൻ സോഫ്റ്റ് വെയർ തകരാർ മൂലം അജണ്ടയിലെ അക്ഷരങ്ങൾ കാണുന്നതിനായി അംഗങ്ങൾക്ക് ലെൻസ് വിതരണം ചെയ്യണമെന്ന ആവശ്യം മുൻ മേയർ ടി ഒ മോഹനൻ ഉന്നയിച്ചു. അടുത്ത കൗൺസിലിനു മുൻപ് വിഷയത്തിൽ പരിഹാരമുണ്ടാക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായി മേയർ പറഞ്ഞു












Click it and Unblock the Notifications