വഴിമുട്ടിയ ജയരാജന്‍ വട്ടിയൂര്‍ക്കാവിലിറങ്ങുമോ... മനസു തുറക്കാതെ പാര്‍ട്ടി, ജയരാജനെ പാർട്ടി ഒതുക്കിയോ?
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സി.പി. എമ്മിലെ അസ്വാരസ്യങ്ങള്‍ മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ തോല്‍വിക്കിടയാക്കിയെന്നു പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം. കാസര്‍കോട്, കണ്ണൂര്‍, വടകര പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലകളിലൊന്നാണ് കണ്ണൂര്‍. എന്നാല്‍ നിലവില്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരുന്ന പി.ജയരാജനെ തല്‍സ്ഥാനത്തു നിന്നും ധൃതിപിടിച്ചു മാറ്റി വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയത് തെരഞ്ഞെടുപ്പു കാലങ്ങളില്‍ അതിശക്തമായ പ്രചരണവും ആസൂത്രണവും നടത്തിയിരുന്ന കണ്ണൂര്‍ ജില്ലാകമ്മിറ്റിയെ നിര്‍വീര്യമാക്കി.
പിണറായി ശബരിമലയില്‍ പോയി തെറ്റുകള്‍ പൊറുക്കാന്‍ അയ്യപ്പനോട് പ്രാര്‍ത്ഥിക്കണം;രാജ്മോഹന്‍ ഉണ്ണിത്താന്‍
ഇതുകൂടാതെ താന്‍ ആവശ്യപ്പെട്ട കണ്ണൂര്‍ നല്‍കാതെ വടകര നല്‍കിയതു തന്നെ ജയരാജനെ ഒതുക്കാനായി നടത്തിയ നീക്കമാണെന്നു അന്നേ അദ്ദേഹത്തോടു അടുപ്പമുള്ളവര്‍ ഉന്നയിച്ചിരുന്നു. കണ്ണൂര്‍ ജില്ലക്കാരനാണെങ്കിലും മുഖ്യമന്ത്രിയുടെ പിഎയായി തിരുവനന്തപുരത്തു പ്രവര്‍ത്തിച്ചിരുന്ന എംവി ജയരാജനെ രണ്ടുവര്‍ഷത്തിനു ശേഷം ജില്ലയിലെക്ക് കൊണ്ടുവന്ന് ഇലക്ഷന്‍കാലത്ത് കുടിയിരിത്തിയത് ഗുണം ചെയ്തില്ലെന്ന് പാര്‍ട്ടി ജില്ലാനേതാക്കള്‍ തന്നെ പറയുന്നത്.
കാൽക്കീഴിൽ നിന്ന് മണ്ണ് ഒലിച്ചുപോയി
ജില്ലയുടെ മുക്കിലും മൂലയിലും ചെന്ന് പാര്‍ട്ടി മെഷിനറി എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കാന്‍ കഴിയുന്ന പി.ജയരാജന്റെ നേതൃശേഷി പെട്ടെന്നു ഇല്ലാതായതോടെ കണ്ണൂരിലെ പാര്‍ട്ടി കെ.കെ രാഗേഷിനെപ്പോലുള്ള യുവനേതാക്കളുടെ കൈയില്‍ കിടന്നു വട്ടംകറങ്ങി.പ രിചയസമ്പന്നനായ എം.വി ജയരാജന്‍ ചുവടുറപ്പിക്കുമ്പോഴും കാല്‍ക്കീഴില്‍ നിന്നും മണ്ണ് ഒരുപാട് ഒലിച്ചു പോയിരുന്നു. ഇതോടെ വടകര,തലശ്ശേരി, ധര്‍മടം, തളിപ്പറമ്പ്,മട്ടന്നൂര്‍,കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളിലെ സംഘടനാമെഷിനറി തെരഞ്ഞെടുപ്പു വേളയില്‍ ദുര്‍ബലമായിപ്പോയെന്നാണ് വിലയിരുത്തല്‍. മാത്രമല്ല കണ്ണൂരില്‍ ഏറെ ജനസ്വാധീനമുള്ള ജയരാജന്‍ വടകരയില്‍ സ്ഥാനാര്‍ഥി കുപ്പായമണിഞ്ഞപ്പോള്‍ അദ്ദേഹത്തോടൊപ്പം നേതാക്കളുടെവന്‍ നിര തന്നെ വടകരയിലേക്കു കൂടുമാറി. ഇതു കണ്ണൂര്‍ സ്ഥാനാര്‍ഥി പി.കെ ശ്രീമതിയുടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളെ ദുര്‍ബലമാക്കിയെന്നുമാണ് ഇപ്പോഴുയരുന്ന വിമര്‍ശനം.
കണ്ണൂര്‍ കൊടുത്തില്ല: വടകര കിട്ടിയതുമില്ല
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങുന്നതിനു എത്രയോ കാലം മുന്‍പു തന്നെ തനിക്ക് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നു ജയരാജന്‍ പാര്‍ട്ടിയെ അറിയിച്ചിരുന്നു. പകരം പി.കെ ശ്രീമതിക്ക് വടകരയോ, കാസര്‍കോടൊ മാറണമെന്നായിരുന്ന ആവശ്യം. എന്നാല്‍ മന്ത്രിയും കേന്ദ്രകമ്മിറ്റിയംഗവുമായി ഇ.പി ജയരാജന് തന്റെ ഭാര്യാസഹോദരി കൂടിയായ പി.കെ ശ്രീമതിയെ കണ്ണൂരില്‍ നിന്നും മാറ്റാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. ഒരു വേള മാറണോയെന്നു സന്ദേഹിച്ച പി.കെ ശ്രീമതിയോട് കണ്ണൂരില്‍ നിന്നു തന്നെ മത്സരിച്ചാല്‍ മതിയെന്നു പറഞ്ഞതും ഇ.പി തന്നെയായിരുന്നു. ഇതോടെയാണ് വ്യക്തിപൂജയുടെ പേരില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ കണ്ണിലെ കരടയായ ജയരാജന്‍ വടകരയില്‍ സ്ഥാനാഥി കുപ്പായമിടേണ്ടി വന്നത്.
വടകരക്കയത്തില്‍ കുടുങ്ങി ജയരാജന്‍
കണ്ണൂര്‍ രാഷ്ട്രീയത്തിലെന്നല്ല കേരള രാഷ്ട്രീയത്തിലെ തന്നെ കരുത്തനെന്നായിരുന്നു പി ജയരാജനെ പാര്‍ട്ടി അണികള്‍ വിശേഷിപ്പിച്ചിരുന്നത്. അധികാര രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു പി.ജെ, വടകരയില്‍ സഥാനാര്‍ഥിയായതോടെ മണ്ഡലത്തിലെ അണികളില്‍ ആവേശം വിതറി. ആദ്യ ലാപ്പില്‍ തന്നെ ജയരാജന്‍ തരംഗമായതോടെ ജയരാജനും പാര്‍ട്ടിയും ഇക്കുറി വടകര തങ്ങളുടെ അക്കൗണ്ടില്‍ ഉറപ്പിച്ചു. ജയരാജനും പാര്‍ട്ടിയും അണികളും എല്ലാം ആനന്ദത്തിലായിരിക്കുമ്പോഴാണ് കോണ്‍ഗ്രസ് നേതൃത്വം ഞെട്ടിക്കുന്ന തീരുമാനം പുറത്തുവിട്ടത്. ലീഡര്‍ കരുണാകരന്റെ മകന്‍ കെ മുരളീധരന്‍ വടക്കന്‍ മണ്ണിലേക്ക് മടങ്ങിയെത്തുന്നു. കോഴിക്കോട് പാര്‍ലമെന്റ് സീറ്റില്‍ രണ്ടുവട്ടം വിജയിച്ചതിന്റെ അനുഭവ സമ്പത്തുമായി മുരളി വട്ടിയൂര്‍ക്കാവില്‍ നിന്ന് വണ്ടി കയറിയതോടെ സിപിഎം അപകടം മണത്തു.
ജയരാജന്‍-മുരളിധരന്‍ പോരാട്ടം
ജയരാജന്‍-മുരളിധരന്‍ പോരാട്ടം അങ്ങനെ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടമായി. കൂത്തുപറമ്പിന്റെ മണ്ണില്‍ നിന്ന് കേരള ചരിത്രത്തില്‍ അതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ജയിച്ച് നിയമസഭയിലെത്തിയതിന്റെവീര്യവുമായി അടവുകളെല്ലാം പയറ്റിയിട്ടും ജയരാജന് തോറ്റുമടങ്ങാനായിരുന്നു വിധി. മുരളി പ്രഭാവത്തിന് മുന്നില്‍ ജയരാജശോഭ നിഷ്പ്രഭമായി. ഏകദേശം ഒരു ലക്ഷത്തോളം വോട്ടിന്റെ പരാജയമേറ്റുവാങ്ങും കണ്ണൂരിലെ കരുത്തനെന്ന് ആരും ചിന്തിച്ചിരുന്നില്ല.
വഴിമുട്ടിയ ജയരാജന്‍ വട്ടിയൂര്‍ക്കാവിലിറങ്ങുമോ...
വടകരയിലെ തോല്‍വിക്കു പിന്നാലെ ജയരാജന്റെ രാഷ്ട്രീയ ഭാവി എന്താകും എന്ന ചോദ്യം കൂടിയാണ് ഉയരുന്നത്. പാര്‍ട്ടിക്കുവേണ്ടി എല്ലാ വിമര്‍ശനങ്ങളും നെഞ്ചേറ്റിയ ജയരാജനെ പാര്‍ട്ടി ഇനി എന്തു ചെയ്യും. വ്യക്തി പൂജയടക്കമുള്ള ആരോപണങ്ങളിലെ കുറ്റ വിചാരണ പാര്‍ട്ടി നടത്തുമോ? അരിയില്‍ ഷുക്കൂര്‍ വധക്കേസിലടക്കമുള്ള പൊലീസിന്റെ കുറ്റപത്രം നിയമപരമായി നേരിടുന്ന പി ജെയെ സംബന്ധിച്ചടുത്തോളം പാര്‍ട്ടിയുടെ വിചാരണ സഹിക്കാവുന്നതിലും അപ്പുറമാകും. എന്തായാലും തോല്‍വിയോടെ ജയരാജനെതിരായ പാര്‍ട്ടി നേതൃത്വത്തിന്റെ അസ്വാരസ്യങ്ങള്‍ താത്കാലികമായി ശാന്തമാകുമെന്നുറപ്പാണ്.
ജയരാജന്റെ രാഷ്ട്രീയ ഭാവി എന്ത്?
അപ്പോഴും, ജയരാജന്റെ രാഷ്ട്രീയ ഭാവി എന്തെന്ന ചോദ്യം ബാക്കിയാണ്. പാര്‍ട്ടി കീഴ്വഴക്കം അനുസരിച്ച് സ്ഥാനമൊഴിഞ്ഞ സെക്രട്ടറിമാര്‍ തിരിച്ച് സ്ഥാനത്തെത്തുക എളുപ്പമല്ല. ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തിരികെയെത്തിക്കാന്‍ നേതൃത്വത്തിനും താത്പര്യവുമുണ്ടാകില്ല. അങ്ങനെയൊരു താത്പര്യമുണ്ടായിരുന്നെങ്കില്‍ വടകര പിടിക്കാന്‍ നിയോഗം മറ്റൊരാള്‍ക്കാകുമായിരുന്നല്ലോ?. നിയമസഭാ ഉപ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണെങ്കില്‍ സാധ്യത തീരെയില്ല. വട്ടിയൂര്‍ക്കാവില്‍ മാത്രമാണ് സിപിഎം മികച്ച സ്ഥാനാര്‍ത്ഥിയെ തേടുന്നത്. മുരളിയോട് തോറ്റ പി ജയരാജനെ വട്ടിയൂര്‍ക്കാവിലിറക്കാന്‍ അത്ഭുതം സംഭവിക്കണം.
വാതില്‍ തുറക്കാതെ എ.കെ.ജി സെന്റര്‍
ഇക്കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തിന് പിന്നാലെ പി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും യാഥര്‍ത്ഥ്യമായില്ല. താരതമ്യേന ജൂനിയേഴ്‌സായ പി രാജിവും കെ എന്‍ ബാലഗോപാലും സെക്രട്ടേറിയേറ്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും പി ജയരാജനെ തഴയുകയായിരുന്നു.
പാര്‍ട്ടിക്കുവേണ്ടി പൊരുതി വീണ നേതാവ്
പാര്‍ട്ടിക്കുവേണ്ടി വടകരയില്‍ പൊരുതി വീണ ജയരാജനെ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് ഉള്‍പ്പെടുത്തുമോയെന്ന കാര്യത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ഇതുവരെ മനസ് തുറന്നിട്ടില്ല.അടുത്ത സംസ്ഥാന സമ്മേളനത്തിന് ശേഷം മാത്രമേ അത്തരമൊരു തീരുമാനത്തിന് സാധ്യതയുള്ളു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നവര്‍ സ്വാഭാവികമായും സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടാറുണ്ട്. എന്നാല്‍ കണ്ണൂരില്‍ നിന്ന് സംസ്ഥാന സെക്രട്ടേറ്റില്‍ ഇപ്പോള്‍ തന്നെ അംഗങ്ങള്‍ കൂടുതലാണെന്ന വിമര്‍ശനങ്ങളെ കൂട്ടുപിടിച്ച് ജയരാജനെ ഉള്‍പ്പെടുത്താതിരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് സൂചന.
പിജെയെ തോൽപ്പിക്കാനത്ര എളുപ്പമല്ല
പക്ഷെ, മരിച്ചെന്ന് കരുതി അക്രമികള്‍ ഉപേക്ഷിച്ച് പോയപ്പോള്‍ മുറി കൂടി ജീവിതത്തിലേക്ക് തിരികെ വന്ന പോരാട്ട വീര്യം പേറുന്ന പി ജെയെ തോല്‍പ്പിക്കാന്‍ അത്ര എളുപ്പമാകില്ലെന്നാണ് അദ്ദേഹത്തെതീവ്രമായി സ്‌നേഹിക്കുന്നവര്‍ വിശ്വസിക്കുന്നത്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം പോലും ഭാവിയില്‍ ജയരാജനെ തേടിയെത്തുമെന്ന് വിശ്വസിക്കുന്ന അമ്പാടി മുക്കിലടക്കമുള്ള ജയരാജന്‍ പാര്‍ട്ടിയിലേക്ക് എതിര്‍ചേരികളില്‍ നിന്നും ജ്ഞാനസ്‌നാനം ചെയ്യിച്ച അണികള്‍ക്കു വിശ്വസിക്കാനാണ് ഇഷ്ടം. അതുസത്യമായാലും ഇല്ലെങ്കിലും.